ചിറ്റൂർ: മണൽ മാഫിയയ്‌ക്കെതിരെ സമരം ചെയ്ത കർഷകരുടെ പ്രക്ഷോഭവേദിയിലേക്കു ലോറി പാഞ്ഞുകയറി 20 പേർ കൊല്ലപ്പെട്ടു. ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിക്കുകയായിരുന്ന സമരക്കാർക്കിടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. നിരവധി പേർക്കു പരുക്കേറ്റിട്ടുണ്ട്. അമിതവേഗതയിൽ പാഞ്ഞുവന്ന ലോറി സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ച ശേഷം ആൾക്കൂട്ടത്തിലേക്കു പാഞ്ഞുകയറുകയായിരുന്നു.
ചിറ്റൂർ ജില്ലയിലെ മുനഗളപാളയം വില്ലേജിലെ മണൽ മാഫിയയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു കർഷകർ പൊലീസ് സ്റ്റേഷനു സമീപം സംഘടിച്ചത്. ഇതിനിടയിലാണ് ലോറി പാഞ്ഞുകയറിയത്. ഡ്രൈവർ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. അപകടം സമരക്കാർക്കു നേരെ ബോധപൂർവം നടത്തിയതാണോ എന്ന കാര്യം അന്വേഷിക്കുമെന്നു പൊലീസ് അറിയിച്ചു.
നിരവധി പേർക്കു പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോസ്റ്റ് മറിഞ്ഞതിനെ തുടർന്ന് വൈദ്യുതാഘാതമേറ്റാണ് കൂടുതൽ പേർ മരിച്ചതെന്ന് പൊലീസ് സൂപ്രണ്ട് ജയലക്ഷ്മി പറഞ്ഞു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ഖേദം രേഖപ്പെടുത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here