ദില്ലി: ഇസ്ലാമിക് സ്റ്റേറ്റിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത കേസിലും ഫണ്ട് സമാഹരണം നടത്തിയ കേസിലും രണ്ടു പേർക്ക് ഏഴു വർഷം തടവുശിക്ഷ. ദില്ലിയിലെ പ്രത്യേക കോടതിയാണ് മഹാരാഷ്ട്രക്കാരനായ മൊഹമ്മദ് ഫർഹാൻ ഷെയ്ഖ്, കശ്മീർ സ്വദേശിയായ അസ്ഹർ ഉൾ അസ്ലം എന്നിവർക്ക് ശിക്ഷ വിധിച്ചത്. ഐഎസ് കേസുമായി ബന്ധപ്പെട്ട് രാജ്യത്തെ ആദ്യ ശിക്ഷാവിധിയാണിത്.
ജനുവരി 28നാണ് അബുദാബിയിൽ നിന്നെത്തിയ ഇരുവരെയും എൻഐഎ അറസ്റ്റ് ചെയ്തത്. തുടർന്ന് കഴിഞ്ഞ മാസം ഇരുവരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. 2008-ലും 2012-ലും ഇരുവരും യുഎഇയിൽ ജോലിയുമായി ബന്ധപ്പെട്ട് യാത്ര ചെയ്തിരുന്നു. ഇവിടെ നിന്നും പണം ശേഖരിച്ച ഇവർ ഇന്ത്യ, ഫിലിപ്പൈൻസ്, ടുണീഷ്യ എന്നീ രാജ്യങ്ങളിലെ ഐഎസ് അനുകൂലികൾക്ക് സിറിയയിലേക്ക് യാത്രാസൗകര്യം ഒരുക്കിയതായും കുറ്റപത്രത്തിൽ ആരോപിക്കുന്നു.
ആരോപിക്കപ്പെട്ട കുറ്റത്തിൽ പശ്ചാത്താപമുണ്ടെന്നും മുമ്പ് ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നും അതിനാൽ ശിക്ഷയിൽ നിന്ന് ഇളവ് നൽകണമെന്നും പ്രതികൾ ആവശ്യപ്പെട്ടെങ്കിലും കോടതി ആവശ്യം നിരാകരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here