ഭീമനിലൂടെ സഫലമാകുന്നത് കുട്ടിക്കാലം മുതലുള്ള സ്വപ്‌നം; ഒന്നരവർഷം രണ്ടാമൂഴത്തിനായി മാറ്റിവയ്ക്കും; വിവാദങ്ങൾക്ക് മറുപടിയുമായി മോഹൻലാലിന്റെ ബ്ലോഗ്

തന്നെ നായകനാക്കി നിർമിക്കുന്ന ബിഗ് ബജറ്റ് ചിത്രം രണ്ടാമൂഴത്തെ കുറിച്ചുള്ള വിവാദങ്ങൾക്ക് ബ്ലോഗിലൂടെ മറുപടി നൽകി സൂപ്പർ താരം മോഹൻലാൽ രംഗത്ത്. രണ്ടാമൂഴം സിനിമയാകുന്നു എന്ന വാർത്ത വന്നപ്പോൾ മുതൽ തുടങ്ങിയ വിവാദങ്ങൾക്കാണ് മോഹൻലാൽ തന്റെ പുതിയ ബ്ലോഗിലൂടെ മറുപടി നൽകുന്നത്. ഭീമനാകുന്നതിലൂടെ സഫലമാകുന്നത് കുട്ടിക്കാലം മുതലുള്ള തന്റെ സ്വപ്‌നമാണെന്ന് മോഹൻലാൽ പറഞ്ഞു. രണ്ടാമൂഴം നടന്നാലും ഇല്ലെങ്കിലും മഹത്തായ സ്വപ്‌നത്തിൽ പങ്കാളിയാകുന്നത് ആനന്ദകരമാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

ഭീമൻ എന്ന കഥാപാത്രത്തെ കുറിച്ച് തനിക്കുള്ള സങ്കൽപങ്ങൾ പങ്കുവയ്ക്കുകയാണ് താരം ബ്ലോഗിലൂടെ ചെയ്യുന്നത്. കുട്ടിക്കാലം മുതൽ തന്റെ കഥകളിൽ നിറഞ്ഞുനിന്നിരുന്ന കഥാപാത്രമാണ് ഭീമൻ. ഭീമന്റെ പെരുത്ത ശരീരമായിരുന്നു അക്കാലത്തെല്ലാം മനസ്സിലുണ്ടായിരുന്നത്. എന്നാൽ, അതിനുള്ളിൽ നനുത്ത ഒരു മനസ്സുണ്ടെന്നു മനസ്സിലാക്കി തന്നത് എംടിയുടെ രണ്ടാമൂഴമാണ്. എംടിയുടെ ഭീമൻ ഒരേസമയം മനസും ശരീരവുമാണെന്നും ലാൽ ബ്ലോഗിൽ കുറിച്ചു.

ഭീമനാകാൻ ഒരുപാട് കടമ്പകൾ തനിക്കു കടക്കേണ്ടതുണ്ട്. പല യുദ്ധമുറകളും അഭ്യസിക്കണം. അതാത് ആയോധന കലകളിലെ ഗുരുക്കന്മാരുടെ കീഴിൽ ഇവയെല്ലാം അഭ്യസിക്കേണ്ടിവരും. അതിനാൽ അടുത്ത ഒന്നരവർഷക്കാലം മറ്റു പലതിൽ നിന്നും മാറി ഭീമനു വേണ്ടി മാത്രമായി നിൽക്കും. ഇതെല്ലാം മഹത്തായ സ്വപ്നത്തിന്റെ സാക്ഷാത്കാരം ആവശ്യപ്പെടുന്ന ത്യാഗങ്ങളാണെന്നും മോഹൻലാൽ പറയുന്നു.

രണ്ടാമൂഴം സംഭവിക്കുമോ ഇല്ലയോ എന്ന ആശങ്കകൾ പങ്കുവയ്ക്കുന്ന ഒരുപാട് പേരുണ്ട്. സംഭവിച്ചാലും ഇല്ലെങ്കിലും ഒരു വലിയ സ്വപ്നത്തിന്റെ ഭാഗമായി സഞ്ചരിക്കുന്നതുതന്നെ ആനന്ദകരമാണെന്നും ആ യാത്രയിൽ തന്നോടൊപ്പം എപ്പോഴും ഭീമനുമുണ്ടെന്നും മോഹൻലാൽ പറയുന്നു.

ബ്ലോഗ് പൂർണരൂപം ഇവിടെ വായിക്കാം

ഇന്ത്യയിലെ ഒട്ടുമിക്ക കുട്ടികളെയും പോെല മഹാഭാരതത്തിലെയും രാമയണത്തിലെയും കഥകൾ കേട്ടിട്ടാണ് ഞാനും വളർന്നത്. പ്രത്യേകിച്ച് മഹാഭാരതത്തിലെ. അതിലെ ഭീമൻ എന്ന കഥാപാത്രം എന്നും കഥകളിൽ നിറഞ്ഞു നിന്നിരുന്നു. ഭീമനും ബകനും തമ്മിലുള്ള യുദ്ധം, കാളവണ്ടി നിറയെ ചോറുമായി വരുന്ന ഭീമൻ, ഭീമന്റെ കരുത്ത്, ഗദയുമായുള്ള നിൽപ്പ്. എപ്പോഴും ഭീമനെക്കുറിച്ച് കേട്ടുകൊണ്ടേയിരുന്നു. അമർചിത്രകഥകളിൽ മറ്റേതൊരു മഹാഭാരത കഥാപാത്രങ്ങളേക്കാൾ പ്രാധാന്യം ഭീമനായിരുന്നു. ഭീമൻ എന്നാൽ കുട്ടികൾ മാത്രമല്ല മുതിർന്നവർക്കും വലിയ ശരീരമായിരുന്നു. എത്ര കഴിച്ചാലും മതിവരാത്ത വയറായിരുന്നു. വൃകോദരൻ എന്ന വിളിപ്പേരായിരുന്നു. പാതി ആരാധനയും പാതി പരിഹാസവും നിറഞ്ഞ ജീവിതമായിരുന്നു.

എന്നാൽ എംടി വാസുദേവൻ നായർ രണ്ടാമൂഴം എന്ന നോവൽ എഴുതിയതിന് ശേഷമാണ് പെരുത്ത ശരീരത്തിനപ്പുറം ഭീമന് നനുത്ത ഒരു മനസ്സുണ്ട് എന്ന് ലോകത്തിന് മനസ്സിലായത്. അയാൾക്ക് ദുഃഖങ്ങളും ഏകാകിത്വവും, മോഹങ്ങളും, മോഹഭംഗങ്ങളും കരച്ചിലുകളുമെല്ലാമുണ്ട് എന്ന് ബോധ്യമായത്. എനിയ്ക്കും രണ്ടാമൂഴത്തിന്റെ വായന പകർന്നു തന്ന വലിയ പാഠമിതായിരുന്നു.

രണ്ടാമൂഴം വായിച്ച കാലത്തൊന്നും അതിന്റെ സിനിമാരൂപം എന്റെ മനസ്സിലുണ്ടായിരുന്നില്ല. അഭിനയിക്കാൻ വേണ്ടി കഥാപാത്രങ്ങൾക്കായി പുസ്തകങ്ങൾ വായിക്കുന്ന പതിവ് എനിക്ക് പണ്ടേയില്ല. വായനയുടെ രസത്തിന് വേണ്ടിയാണ് വായന. എന്നാൽ ദശാബ്ദങ്ങൾക്കിപ്പുറം രണ്ടാമൂഴം രണ്ട് ഭാഗങ്ങളുള്ള സിനിമയാവാനുള്ള തീരുമാനം ഉണ്ടാകുകയും എംടി സാർ അതിന്റെ തിരക്കഥ പൂർണമായും എഴുതി തീരുകയും ചെയ്തിരിക്കുന്നു.

ഭീമനായി എന്റെ പേര് പറഞ്ഞത് മറ്റാരുമല്ല എം.ടി സാർ തന്നെ. അതിൽ ഒരു നടനെന്ന നിലയിൽ ഞാൻ ധന്യനാണ്. അതിലുപരി അദ്ദേഹത്തോട് നന്ദിയുള്ളവനും. ഇന്ന് ഭീമനാകാനുള്ള തയ്യാറെടുപ്പകൾക്ക് മുന്നിൽ നിന്നുകൊണ്ട് ആലോചിക്കുമ്പോൾ എനിയ്ക്ക് അൽപം അത്ഭുതം തോന്നുന്നുണ്ട്. കാരണം ഭീമൻ എന്ന കഥാപാത്രം ജീവിതത്തിന്റെ വലിയൊരു കാലത്തോളം എന്നെ പിൻതുടർന്ന് കൊണ്ടേയിരിക്കുന്നു. പലപ്പോഴും ഞാൻ അറിയാതെ തന്നെ രണ്ടാമൂഴത്തിലെ ഭീമനേക്കാൾ മുൻപേ ഞാൻ എംടി സാറിന്റെ ഭീമനായി 1985ൽ ഇറങ്ങിയ രംഗം എന്ന സിനിമയിലൂടെ. വർഷങ്ങൾക്ക് മുമ്പ് രണ്ടാമൂഴം പുസ്തകമായി ഇറങ്ങിയതിന് ശേഷം ഒരു ശിൽപി എന്റെയടുക്കൽ വന്നു. രണ്ടാമൂഴത്തിലെ ഒരു രംഗം (ഭീമനും ഹിഡുംബിയും) അദ്ദേഹം മരത്തിൽ കൊത്തിയിരുന്നു.

അന്ന് അത് എനിക്ക് തരുമ്പോൾ അദ്ദേഹം ആശംസിച്ചു, എന്നെങ്കിലും രണ്ടാമൂഴം സിനിമായാകുകയാണെങ്കിൽ ഭീമനാകാൻ സാധിക്കട്ടെ. അപ്പോൾ പുസ്തകത്തിന്റെ ചലച്ചിത്രരൂപത്തേക്കുറിച്ച് ആരും ആലോചിച്ചിട്ടില്ല. 1999ൽ വാനപ്രസ്ഥത്തിൽ ഭീമനാകാൻ കഴിഞ്ഞു. അത് കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം 2003ൽ മലയാളമനോരമയ്ക്ക് വേണ്ടി കഥയാട്ടം എന്ന പരിപാടി ചെയ്തു. മലയാള സാഹിത്യത്തിലെ വലിയ കഥാപാത്രങ്ങളുടെ രംഗാവിഷ്‌കാരമായിരുന്നു അത്. അതിലും ഭീമൻ ഉണ്ടായിരുന്നു. (രണ്ടാമൂഴത്തിലെ) അപ്പോഴും സിനിമ ചർച്ചയിലേ ഇല്ലായിരുന്നു. അതും കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം ഞാനും മുകേഷും ചേർന്ന് ‘ഛായാമുഖി’ എന്ന നാടകം ചെയ്തു. അതിൽ എന്റെ കഥാപാത്രം ഭീമനായിരുന്നു. ഇപ്പോൾ പൂർണമായി ഭീമനാകാൻ ഞാൻ നിയോഗിക്കപ്പെട്ടിരിക്കുന്നു. എംടി സാറിന്റെ പ്രിയപ്പെട്ട വാക്കുതന്നെ കടമെടുക്കട്ടെ ‘സുകൃതം.’

നടനെന്ന നിലയിൽ അടുത്ത രണ്ടുവർഷം എനിക്ക് ഏറെ പ്രധാനവും അധ്വാന ഭരിതവുമാണ്. എംടിയുടെ ഭീമൻ ഒരേസമയം മനസ്സും ശരീരവുമാണ്. അപ്പോൾ രണ്ടിന്റേയും പരിശീലനും ആവശ്യമാണ്. പലതരത്തിലുള്ള യുദ്ധമുറകൾ രണ്ടാമൂഴത്തിലുണ്ട്. ഗദായുദ്ധം മുതൽ കാറ്റിന്റെ വേഗത്തിലുള്ള രഥയുദ്ധം വരെ. അപ്പോൾ അതാത് ആയോധനകലകളിലെ വിവിധ ഗുരുക്കന്മാരുടെ കീഴിൽ ഇതെല്ലാം അഭ്യസിക്കേണ്ടി വരും. അടുത്ത ഒന്നോ ഒന്നരയോ വർഷം ഇതിന് വേണ്ടി പല കമിറ്റ്‌മെന്റുകളിൽ നിന്നും മാറിനിൽക്കേണ്ടി വരും. ഇതെല്ലാം മഹത്തായ സ്വപ്നത്തിന്റെ സാക്ഷാത്കാരം ആവശ്യപ്പെടുന്ന കാര്യങ്ങളും ത്യാഗങ്ങളുമാണ്.

അഭിനയിക്കാൻ പോകുന്ന കഥാപാത്രങ്ങൾക്കായി മനഃപൂർവം തയ്യാറെടുപ്പുകൾ ഒന്നും ചെയ്യാത്ത എന്നെപ്പോലൊരു നടന് ഇത് ഏറെ പുതുമകളുള്ളതും വെല്ലുവിളികൾ നിറഞ്ഞതുമാണ്.

രണ്ടാമൂഴം സംഭവിക്കുമോ ഇല്ലയോ എന്ന ആശങ്കകൾ പങ്കുെവയ്ക്കുന്ന ഒരുപാട് പേരുണ്ട്. എല്ലാ നല്ല കാര്യങ്ങളും സംഭവിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നയാളാണ് ഞാൻ. അതാണ് എനിക്കിഷ്ടം. സംഭവിച്ചാലും ഇല്ലെങ്കിലും ഒരു വലിയ സ്വപ്നത്തിന്റെ ഭാഗമായി സഞ്ചരിക്കുന്നതുതന്നെ ആനന്ദകരമാണ്. ലക്ഷ്യത്തേക്കാൾ യാത്രയാണ് എന്നെ രസിപ്പിക്കുന്നത്. ഞാനിപ്പോൾ ആ യാത്രയിലാണ്. എന്നോടൊപ്പം, എപ്പോഴും ഭീമനും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News