പാലക്കാട്: നീതിതേടി പ്ലാച്ചിമടയിൽ ജനങ്ങൾ രണ്ടാംഘട്ട സമരം ആരംഭിച്ചു. കൊക്കോകോള കമ്പനിയിൽ നിന്നു നഷ്ടപരിഹാരം ഈടാക്കാൻ പുതിയ നിയമനിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് പ്ലാച്ചിമട സമരസമിതിയുടെ നേതൃത്വത്തിലാണ് സമരം തുടങ്ങിയത്. പാലക്കാട് കളക്ട്രേറ്റിനു മുന്നിൽ ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹ സമരം ജലസംരക്ഷണ പ്രവർത്തകൻ ഡോ.രാജേന്ദ്ര സിംഗ് ഉദ്ഘാടനം ചെയ്തു.
പ്ലാച്ചിമട സമരത്തിന്റെ പതിനഞ്ചാം വാർഷികത്തിലാണ് രണ്ടാംഘട്ട സമരത്തിനു പാലക്കാട്ട് തുടക്കമായത്. ജലചൂഷണം മൂലം കൊക്കോകോള കമ്പനി അടച്ചുപൂട്ടി പന്ത്രണ്ടു വർഷം കഴിഞ്ഞിട്ടും കർഷകർക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ഇതിനായി മുൻ എൽഡിഎഫ് സർക്കാർ 2011-ൽ പാസാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണൽ ബില്ലിന് കേന്ദ്രം അംഗീകാരം നൽകാതെ മടക്കി. പുതിയ നിയമനിർമ്മാണവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് പ്ലാച്ചിമട സമരസമിതിയുടെ രണ്ടാംഘട്ട സമരം. പാലക്കാട് കളക്ട്രേറ്റിനു മുന്നിൽ ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹം ജലസംരക്ഷണ പ്രവർത്തകൻ ഡോ.രാജേന്ദ്രസിംഗ് ഉദ്ഘാടനം ചെയ്തു. പ്ലാച്ചിമടയിലെ ജനങ്ങൾക്ക് നഷ്ടപരിഹാരം വാങ്ങി കൊടുക്കാൻ സംസ്ഥാന സർക്കാരിന് ബാധ്യതയുണ്ടെന്ന് രാജേന്ദ്ര സിംഗ് പറഞ്ഞു.
പ്ലാച്ചിമട സമരത്തെക്കുറിച്ച് മാധ്യമ പ്രവർത്തകനായ പി.സുരേഷ് ബാബു എഴുതിയ ജലത്തിന്റെ രാഷ്ട്രീയം എന്ന പുസ്തകം ചടങ്ങിൽ രാജേന്ദ്ര സിംഗ് പ്രകാശനം ചെയ്തു. വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളും സംഘടനകളും സത്യഗ്രഹത്തിന് പിന്തുണയുമായെത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here