ചിട്ടിപ്പണം ചോദിക്കാനെത്തിയ ദമ്പതികളെ ചുട്ടുകൊന്നു; കൊല്ലപ്പെട്ടത് രാജാക്കാട് സ്വദേശികൾ; ചിട്ടക്കമ്പനി ഉടമ സുരേഷ് കസ്റ്റഡിയിൽ

ആലപ്പുഴ: ചിട്ടിപ്പണം ചോദിച്ചെത്തിയ ദമ്പതികളെ ചിട്ടിക്കമ്പനിയുടമ തീകൊളുത്തി കൊലപ്പെടുത്തി. ഇടുക്കി രാജാക്കാട് സ്വദേശികളായ വേണു (52), ഭാര്യ സുമ (50) എന്നിവരെയാണ് ചിട്ടിക്കമ്പനി ഉടമ ചുട്ടുകൊന്നത്. ചിട്ടിക്കമ്പനി ഉടമ അമ്പലപ്പുഴ സ്വദേശി സുരേഷിനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. വേണുവിന്റെ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചിട്ടിപ്പണം ചോദിച്ചെത്തിയപ്പോൾ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നെന്നാണ് വേണുവിന്റെ മരണമൊഴി.

ഇന്നു രാത്രി എട്ടു മണിയോടെയാണ് സംഭവം. സുരേഷ് നടത്തിയിരുന്ന ബി ആൻഡ് ബി ചിട്ടിയിൽ ഇവർ മൂന്ന് ലക്ഷത്തി അറുപതിനായിരം രൂപ ഇറക്കിയിരുന്നു. സഹോദരന്റെ മകളുടെ വിവാഹം അടുത്തദിവസം നടക്കാനിരിക്കെയാണ് വേണു സുരേഷിനോടു പണം ആവശ്യപ്പെട്ടത്. എന്നാൽ പണം നൽകമെന്നേറ്റ ദിവസം ലഭിക്കാതെ വന്നതോടെ ദമ്പതികൾ പണം ചോദിക്കാൻ രാത്രിയോടെ ചിട്ടികമ്പനിയിലെത്തി.

എന്നാൽ, പണം ചോദിക്കാനെത്തിയ വേണുവിനെയും സുമയെയും സുരേഷ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ വേണു രാത്രി 9.30 ഓടെ ആശുപത്രിയിൽ മരിച്ചു. ഭാര്യ സുമ 10 മണിയോടെയും മരണപ്പെട്ടു. പണം ചോദിച്ച് ദമ്പതികൾ ഇന്നലെ രാവിലെ ചിട്ടി ഉടമയുടെ വീട്ടിലും എത്തിയിരുന്നു.

സുരേഷ് നടത്തിയിരുന്ന ചിട്ടിക്കമ്പനി 2013 ൽ പൂട്ടിയിരുന്നു. ഇയാൾക്കെതിരേ 17 കേസുകൾ കോടതിയിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News