കോഴിക്കോട് ട്രെയിൻ തട്ടി മരിച്ചവരെ തിരിച്ചറിഞ്ഞു; മരിച്ചത് മലപ്പുറം മമ്പുറത്ത് താമസമാക്കിയ ഭാവനയും മക്കളും; യുവതിയെയും കുട്ടികളെയും ഏതാനും ദിവസമായി കാണാനില്ലായിരുന്നു

കോഴിക്കോട്: കോഴിക്കോട് ട്രെയിൻ തട്ടി മരിച്ചവരെ തിരിച്ചറിഞ്ഞു. മലപ്പുറം മമ്പുറത്ത് താമസമാക്കിയ യുവതിയും മക്കളുമാണ് മരിച്ചത്. ഇന്നു ഉച്ചയോടെയാണ് ബന്ധുക്കൾ ഇവരെ തിരിച്ചറിഞ്ഞത്. മലപ്പുറം തിരൂരങ്ങാടി മമ്പുറത്തെ പടിഞ്ഞാറ്റിൽ പുത്തൻവീട്ടിൽ താമസിക്കുന്ന രാജേഷിന്റെ ഭാര്യ ഭാവന, മക്കളായ ഐശ്വര്യ (12), നന്ദിനി (10), വിസ്മയ (8) എന്നിവരാണ് മരിച്ചതെന്നു തിരിച്ചറിഞ്ഞു.

ഭാവന വയനാട് സ്വദേശിയാണെന്നാണ് പൊലീസ് പറയുന്നത്. ഭര്‍ത്താവ് രാജേഷ് തിരുവനന്തപുരം സ്വദേശിയുമാണ്. ഇവര്‍ രണ്ടാ‍ഴ്ച മുമ്പാണ് മമ്പുറത്ത് താമസത്തിനായി എത്തിയത്. ഇവരെ ഏതാനും നാളുകളായി കാണാനില്ലായിരുന്നെന്നു പൊലീസിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇന്നു രാവിലെയാണ് നാലുപേരെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

കോഴിക്കോട് എലത്തൂരിൽ പുതിയങ്ങാടി കോയ റോഡിലായിരുന്നു സംഭവം. പള്ളിക്കണ്ടി റെയിൽവെ സ്റ്റേഷനു സമീപം റെയിൽവെ ട്രാക്കിലാണ് നാലുപേർ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

മരിച്ചത് ആരൊക്കെയാണെന്നു തുടക്കത്തിൽ തിരിച്ചറിഞ്ഞിട്ടില്ല. പിന്നീടാണ് ലക്ഷണങ്ങൾ വച്ച് ബന്ധുക്കളെത്തി മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here