ഡിജിപി സ്ഥാനത്തു നിന്നു മാറ്റിയതിനെതിരെ ടി.പി സെൻകുമാറിന്റെ ഹർജിയിൽ ഇന്നു വിധി; മാറ്റാൻ സർക്കാരിനു അധികാരമുണ്ടെന്നു സംസ്ഥാനം; മാറ്റിയത് ചട്ടവിരുദ്ധമെന്നു സെൻകുമാർ

ദില്ലി: ഡിജിപി സ്ഥാനത്തു നിന്ന് മാറ്റിയതിനെതിരെ ടി.പി സെൻകുമാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി ഇന്നു വിധി പറയും. പൊലീസ് മേധാവി സ്ഥാനത്തു തന്നെ വീണ്ടും നിയമിക്കണമെന്നാണ് സെൻകുമാറിന്റെ ആവശ്യം. ജസ്റ്റിസ് മദൻ ബി ലോക്കൂർ അധ്യക്ഷനായ ബെഞ്ച് രാവിലെ 10.30നാണ് വിധി പറയുക. ഡിജിപി സ്ഥാനത്തു നിന്ന് മാറ്റാൻ അധികാരമുണ്ടെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. എന്നാൽ ചട്ടവിരുദ്ധമായാണ് തന്റെ മാറ്റിയതെന്നാണ് സെൻകുമർ കോടതിയിൽ ഹർജി നൽകിയത്.

ഡിജിപി സ്ഥാനത്തു നിന്ന് തന്നെ മാറ്റാൻ ആധാരമാക്കിയ ആഭ്യന്തര സെക്രട്ടറിയുടെ കുറിപ്പ് സർക്കാർ അവസാന നിമിഷം വരെ മറച്ചുവച്ചെന്ന് സെൻകുമാർ വാദിച്ചിരുന്നു. ജിഷ വധക്കേസിലെ അന്വേഷണം നടക്കുന്നത് കൊണ്ടാണ് നേരത്തെ നൽകിയ സത്യവാങ്മൂലങ്ങളിൽ കുറിപ്പിനെക്കുറിച്ച് പറയാതിരുന്നതെന്ന് സർക്കാർ മറുപടി നൽകി.

പുറ്റിങ്ങൽ വെടിക്കെട്ടപകടം, ജിഷ വധകേസ് അന്വേഷണ വീഴചകൾക്കൊപ്പം, ഉയർന്നു വന്ന പൊതുജനാഭിപ്രായം കൂടിയാണ് സെൻകുമാറിനെ ഡിജിപി സ്ഥാനത്ത നിന്ന മാറ്റാൻ കാരണമെന്നു സംസ്ഥാന സർക്കാർ കോടതിയിൽ വാദിച്ചിരുന്നു. ഇതിനായി 2016 മെയ് 26ന് അന്നത്തെ ആഭ്യന്തര സെക്രട്ടറി നൽകിയ കുറിപ്പിനെയും ആധാരമാക്കിയായിരുന്നു ഹരീഷ് സാൽവേയുടെ പ്രധാന വാദം.

രണ്ടു കേസുകളും ഡിജിപി കൈകാര്യം ചെയ്ത രീതിയിൽ വീഴ്ചയുണ്ടായി. ഡിജിപി നിയമനം സംബന്ധിച്ച പ്രകാശ് സിംഗ് കേസിലെ വിധി പൊലീസിനെ ബാഹ്യസമ്മർദ്ദങ്ങളിൽ നിന്ന് രക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സ്ഥാനമാറ്റം പോലുള്ള സർവീസ് നടപടികൾക്ക് വിധി ബാധകമല്ലെന്നും സാൽവേ പറഞ്ഞു. സ്ഥാനമാറ്റം റദ്ദാക്കി ക്രമസമാധാനത്തിന്റെ ചുമതലയുള്ള ഡിജിപി സ്ഥാനം തിരികെ നൽകണമെന്നും സെൻകുമാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like