മാഡ്രിഡ്: ഫുട്‌ബോൾ ലോകം ആവേശത്തോടെ കാത്തിരുന്ന എൽ ക്ലാസിക്കോ പോരാട്ടത്തിൽ റയലിനെ സ്വന്തം തട്ടകത്തിൽ ബാഴ്‌സലോണ തോൽപിച്ചു. ഇരട്ട ഗോളുമായി മെസ്സി മിശിഹായായി അവതരിച്ച മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബാഴ്‌സയുടെ ജയം. 39, 90 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകൾ. ഐവാൻ റാക്കിട്ടിച്ച് ആണ് ബാഴ്‌സയുടെ മൂന്നാം ഗോൾ നേടിയത്. ക്രിസ്റ്റിയാനോ നിറം മങ്ങിയ മത്സരത്തിൽ കാസെമിറോയും ഹാമെഷ് റോഡ്രിഗസുമാണ് റയലിന്റെ ഗോളുകൾ നേടിയത്.
ക്യാപ്റ്റൻ സെർജിയോ റാമോസ് ചുവപ്പുകാർഡ് കണ്ടു പുറത്തായതിനെ തുടർന്ന് 10 പേരുമായാണ് റയൽ മത്സരം പൂർത്തിയാക്കിയത്. വിജയത്തോടെ, 33 മൽസരങ്ങളിൽനിന്ന് 75 പോയിന്റുമായി ബാഴ്‌സ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കു കയറി. ഒരു മത്സരം കുറച്ചു കളിച്ച റയലിനും 75 പോയിന്റുണ്ടെങ്കിലും ഗോൾ ശരാശരിയിൽ പിന്നിലായതോടെ രണ്ടാം സ്ഥാനത്തേക്കിറങ്ങി.
33 മത്സരങ്ങളിൽനിന്നും 68 പോയിന്റുമായി അത്‌ലറ്റിക്കോ മഡ്രിഡാണ് മൂന്നാമത്. ബാഴ്‌സയുടെ തട്ടകത്തിൽ നടന്ന സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ ഇരുടീമുകളും ഓരോ ഗോൾ നേടി സമനില പാലിക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here