ജാർഖണ്ഡിൽ 14 ലക്ഷം പേരുടെ ആധാർ വിവരങ്ങൾ ചോർന്നു; വിവരങ്ങളെത്തിയത് സാമൂഹിക സുരക്ഷാ ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റിൽ; വിവാദമായതോടെ സൈറ്റ് ബ്ലോക്ക് ചെയ്തു

റാഞ്ചി: ജാർഖണ്ഡിൽ 14 ലക്ഷം പേരുടെ ആധാർ വിവരങ്ങൾ ചോർന്ന് സർക്കാർ വെബ്‌സൈറ്റിലെത്തി. ബാങ്ക് അക്കൗണ്ടുമായി ആധാറിനെ ബന്ധിപ്പിച്ചിരുന്ന പെൻഷൻകാരുടെ വിവരങ്ങളാണ് ചോർന്ന് സാമൂഹിക സുരക്ഷാ ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റിലെത്തിയത്. സംഭവം വിവാദമായതോടെ സൈറ്റ് ബ്ലോക്ക് ചെയ്തിട്ടുണ്ട്. ആധാർ വിവരങ്ങൾ ചോരുന്നില്ലെന്നു കേന്ദ്രസർക്കാർ ആവർത്തിച്ചു വ്യക്തമാക്കുന്നതിനിടെയാണ് ഇത്. നേരത്തെ ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണിയുടെ ആധാർ വിവരങ്ങളും ചോർന്നിരുന്നു.

ജാർഖണ്ഡിൽ 16 ലക്ഷത്തോളം പെൻഷൻകാരാണുള്ളത്. ബാങ്ക് അക്കൗണ്ടുമായി ആധാറിനെ ബന്ധിപ്പിച്ചിരുന്ന 14 ലക്ഷത്തോളം പേരുടെ വിവരങ്ങളാണു വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്. പേര്, വിലാസം, ആധാർ നമ്പർ, ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങൾ എന്നിവയെല്ലാം പരസ്യമായി. സംഭവം വിവാദമായതോടെ വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്തിട്ടുണ്ട്. വിവരങ്ങൾ എങ്ങനെയാണു ചോർന്നതെന്ന കാര്യം പരിശോധിച്ചു നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ധോണിയുടെ ആധാർ വിവരങ്ങൾ പരസ്യപ്പെടുത്തിയ സ്വകാര്യ ഏജൻസിയെ 10 വർഷത്തേക്കു യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി (യുഐഡിഎഐ) കരിമ്പട്ടികയിൽ പെടുത്തിയിരുന്നു. പൗരൻമാരെ ആധാറിൽ ചേർക്കാൻ നിയുക്തമായ വില്ലേജ് ലവൽ ഓൺട്രപ്രണർ (വിഎൽഇ) എന്ന സ്വകാര്യ ഏജൻസിയാണു ധോണിയുടെ വ്യക്തിവിവരങ്ങൾ പുറത്തുവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here