കൊച്ചിയില്‍ നവജാത ശിശുവിന്‍റെ മൃതദേഹം വീട്ടുവളപ്പിൽ കുഴിച്ചുമൂടിയ നിലയിൽ; അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു; ഗർഭവും പ്രസവവും യുവതി മറച്ചുവച്ചെന്നു ഭർത്താവ്

കൊച്ചി: നവജാത ശിശുവിന്‍റെ മൃതദേഹം വീട്ടുവളപ്പിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. തൃപ്പൂണിത്തുറയിലാണ് സംഭവം. തൃപ്പുണിത്തുറ ചൂരക്കാട് മേമന റോഡിലെ പൊതിപ്പറമ്പിൽ പ്രദീപിന്റെ ഭാര്യ സ്വപ്‌നയ്‌ക്കെതിരെയാണ് തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തത്. കുഞ്ഞ് പിറന്നത് മറച്ചുവച്ച സ്വപ്‌ന കുഞ്ഞിനെ വീട്ടുവളപ്പിൽ കുഴിച്ചുമൂടുകയായിരുന്നെന്നു പൊലീസ് പറയുന്നു. സ്വപ്നയെ കൂടുതൽ ചോദ്യം ചെയ്യലിനു വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു.

അമിതരക്തസ്രാവത്തെ തുടർന്ന് സ്വപ്ന ആശുപത്രിയിലെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടക്കത്തിൽ ഗർഭവും പ്രസവവും സ്വപ്‌ന നിഷേധിച്ചെങ്കിലും പിന്നീട് ഡോക്ടറോടു എല്ലാം സമ്മതിച്ചു. പ്രസവം നടന്നതായും കുട്ടിയെ ക്ലോസറ്റിൽ ഒഴുക്കിയെന്നുമാണ് സ്വപ്‌ന ഡോക്ടറോട് പറഞ്ഞത്. ഉടൻ തന്നെ ആശുപത്രി അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്നു പൊലീസ് നടത്തിയ പരിശോധനയിൽ, ബാത്ത്‌റൂമിനു സമീപത്ത് കുഴിച്ചിട്ട നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

ഗർഭാവസ്ഥയിൽ എട്ടുമാസം മാത്രമായിരുന്നു കുഞ്ഞിന്റെ പ്രായം. ജനിച്ച് മണിക്കൂറുകൾക്കകം കുഞ്ഞിനെ കുഴിച്ചുമൂടി. പ്രദീപ്-സ്വപ്‌ന ദമ്പതികൾക്ക് പത്തും അഞ്ചും വയസുള്ള രണ്ട് കുട്ടികൾ കൂടിയുണ്ട്. സ്വപ്‌ന ഗർഭിണിയായിരുന്നെന്ന വിവരം തനിക്ക് അറിയില്ലായിരുന്നു എന്നാണ് പ്രദീപ് പറയുന്നത്. തൈറോയ്ഡും പ്രഷറും ഉള്ളതു കൊണ്ടാണ് ശരീരം തടിച്ചിരിക്കുന്നത് എന്നു പറഞ്ഞ സ്വപ്ന ഈ അസുഖങൾക്ക് മരുന്ന് വാങ്ങിയിരുന്നതായും പറയപ്പെടുന്നു.

തിങ്കളാഴ്ച വൈകിട്ട് രക്തസ്രാവം വർധിച്ച് ആശുപത്രിയിൽ കൊണ്ടുപോകുന്ന സന്ദർഭത്തിലും സ്വപ്ന പ്രസവിച്ച വിവരം അറിഞ്ഞിരുന്നില്ല എന്നാണ് പ്രദീപ് പൊലീസിനോടു പറഞ്ഞത്. തഹസിൽദാർ ഭരതൻ, പൊലീസ് സർജൻ ഡോ.ബിജു എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികളും പോസ്റ്റ്‌മോർട്ടവും നടത്തിയ ശേഷം മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

പ്രസവസമയത്ത് തലയ്‌ക്കേറ്റ ക്ഷതമാകാം മരണകാരണമെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും സ്വപ്നയെ വിശദമായി ചോദ്യം ചെയ്യുമെന്നും തൃപ്പുണിത്തുറ സിഐ പി.എസ് ഷിജു അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here