മൂന്നാർ: മൂന്നാറിൽ സി.ആർ നീലകണ്ഠൻ നടത്തുന്ന നിരാഹാരം വിമോചനസമര നീക്കത്തിന്റെ ഭാഗമാണെന്ന് രാഷ്ട്രീയചിന്തകൻ കെ.ടി കുഞ്ഞിക്കണ്ണൻ. ബിജെപിക്കെതിരെ ഇടതുപക്ഷവുമായി യോജിച്ചു നീങ്ങണമെന്നു കെജ്‌രിവാൾ പറഞ്ഞിരിക്കെ നീലകണ്ഠൻ നടത്തുന്ന നിരാഹാരം അർത്ഥവത്താണ്. നീലകണ്ഠൻ കഥയറിയാതെ ആടുകയല്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്നാറിലെന്താണു സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന തലക്കെട്ടിലുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് കെ.ടിയുടെ പരാമർശങ്ങൾ.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;
സി.ആർ നീലകണ്ഠനും നിരാഹാരമിരിക്കയാണു പോലും. കുപ്രസിദ്ധമായ വിമോചന സമരത്തിന്റെ ആവർത്തിക്കപ്പെടുന്ന അഭിനവ പരീക്ഷണങ്ങൾ. സി.ആർ കഥയറിയാതെ ആടുകയല്ല. കഥ മെനഞ്ഞു വൻ മാധ്യമസഹായത്തോടെ ശോഭ സുരേന്ദ്രനും ബിന്ദു കൃഷ്ണയ്ക്കുമൊപ്പംഅദ്ദേഹം മൂന്നാറിലെത്തി വലതുപക്ഷ അജണ്ടയുടെ പൊതിച്ചോറുണ്ടത് നാം കണ്ടതാണല്ലോ.
പിണറായി സർക്കാരിനെതിരെ മഴവിൽ സഖ്യമുണ്ടാക്കുന്ന ഈ ആപ് നേതാവിന്റെ നേതാവ് കെജ്‌രിവാൾ ഇടതുപക്ഷവുമായി ചേർന്നു ബിജെപിക്കെതിരെ യോജിച്ചു നീങ്ങണമെന്നാണ് ഡൽഹിയിൽ പിണറായിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പറഞ്ഞത്.. പിണറായിയുടെ നിലപാടുകളിലെ ആത്മാർത്ഥതയെ കെജ്‌രിവാൾ പരസ്യമായി പ്രകീർത്തിക്കുകയും ചെയ്തു.
അതൊന്നും നീലകണ്ഠനു പിറകിലുള്ള കോൺഗ്രസ്-ബിജെപി പ്രഭൃതികൾക്ക് രസിക്കുന്ന കാര്യമല്ലല്ലോ. അവരെ സന്തോഷിപ്പിക്കാനാകാം പൊമ്പിളെ ഒരുമൈയെ മുൻനിർത്തി നടക്കുന്ന സമരത്തിൽ ചാടിക്കയറി നിരാഹാരം ആരംഭിച്ചത്-കെ.ടി നിരീക്ഷിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here