ബീജിംഗ്: 55 കിലോമീറ്റർ നീളത്തിൽ ചൈന നിർമിച്ച കടൽപാലം ഏവരെയും അത്ഭുതപ്പെടുത്തുന്നു. ആധുനിക ലോകത്തെ മഹാത്ഭുതങ്ങളിൽ ഒന്നായ ഈ കടൽപാലം ഈ വർഷം ഒടുവിൽ ഗതാഗതത്തിനായി തുറന്നു കൊടുക്കും എന്നാണ് അറിയുന്നത്. Y ആകൃതിയിലുള്ള പാലത്തിൽ രണ്ടിടത്ത് ദ്വീപുകളും തുരങ്കങ്ങളും നിർമിച്ചിട്ടുണ്ട്. ഇതാണ് പാലത്തെ അത്ഭുതമാക്കുന്നത്.
ഹോങ്കോങ്ങിലെ ലന്താവു ദ്വീപിൽ നിന്ന് തുടങ്ങുന്ന പാലത്തിന്റെ നീളം 55 കിലോമീറ്ററാണ്. മക്കാവുവിലേക്കും സുഹായിയിലേക്കും രണ്ടായി പിരിഞ്ഞാണ് പാലം അവസാനിക്കുന്നത്. ഏതു ചുഴലിക്കാറ്റിനേയും കടൽത്തിരമാലകളേയും പ്രതിരോധിച്ച് നിൽക്കാൻ കഴിയുന്ന എൻജിനീയറിംഗ് അത്ഭുതമെന്നാണ് ചൈന പാലത്തെ കുറിച്ച് അവകാശപ്പെടുന്നത്.
പാലത്തിനിടയിൽ നിർമിച്ചിട്ടുള്ള രണ്ടു കൃത്രിമ ദ്വീപുകളും അവയെ കടലുമായി ബന്ധിപ്പിച്ചിട്ടുള്ള തുരങ്കങ്ങളുമാണ് ഈ കടൽപാലത്തിന്റെ പ്രത്യേകതയായി പറയപ്പെടുന്നത്. കപ്പലുകൾക്ക് കടന്നു പോകുന്നതിനായിട്ടാണ് ഈ രണ്ടു തുരങ്കങ്ങളും നിർമിച്ചിട്ടുള്ളത്. 6.7 കിലോമീറ്ററാണ് തുരങ്കങ്ങളുടെ ദൈർഘ്യം. ഈ രണ്ടു തുരങ്കങ്ങൾക്കിടയിലെ ദൂരം 22.9 കിലോമീറ്ററാണ്. ഈ രണ്ടു ഭാഗങ്ങൾ നിർമിക്കാനായി മാത്രം നാലു ലക്ഷം ടൺ സ്റ്റീലാണ് ഉപയോഗിച്ചത്. അതായത് 60 ഈഫിൽ ടവറുകൾ നിർമ്മിക്കുന്നതിനുള്ള അത്രയും സ്റ്റീൽ.
ട്യൂബ് തുരങ്കങ്ങൾ നിർമ്മിച്ച് വെള്ളത്തിൽ താഴ്ത്തുകയായിരുന്നു. കടലിനടിയിൽ വച്ച് ഈ ട്യൂബ് തുരങ്കങ്ങൾ വെള്ളത്തിൽ ഒഴുകുന്ന കൂറ്റൻ ക്രെയിനുകൾ ഉപയോഗിച്ചാണ് ഇവ തമ്മിൽ ബന്ധിപ്പിച്ചത്. പാലം യാഥാർത്ഥ്യമാകുന്നതോടെ ഹോങ്കോംഗിൽ നിന്നുള്ള യാത്രയുടെ സമയപരിധി പത്തിലൊന്നായി ചുരുങ്ങും. നാലു മണിക്കൂർ സഞ്ചാര ദൂരം 45 മിനിറ്റ് കൊണ്ട് പൂർത്തിയാക്കാൻ സാധിക്കും.
തെക്കൻ ചൈനയിലെ ഗുവാംഗ്‌ടോംഗ് പ്രവിശ്യയിലെ സുഹായ് നഗരത്തിൽ നിന്ന് ഹോങ്കോംഗിലെ മക്കാവുവിലേക്കാണ് കടലിനു കുറുകെ പാലം നിർമ്മിച്ചത്. കഴിഞ്ഞ സെപ്തംബറിൽ നിർമ്മാണം പൂർത്തിയായ പാലത്തിന്റെ അനുബന്ധജോലികളാണ് ഇപ്പോൾ നടന്നുവരുന്നത്.
120 വർഷത്തെ ആയുസ്സാണ് പാലത്തിന് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. പാലത്തിന്റെ ഡോൾഫിന്റെ ആകൃതിയിലുള്ള 2786 ടൺ ഭാരം വരുന്ന ടവറുകൾ പ്ലാന്റുകളിൽ ഉണ്ടാക്കി കൂട്ടിച്ചേർക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here