സൗമ്യ വധക്കേസ്; സർക്കാരിന്റെ തിരുത്തൽ ഹർജി ഇന്നു പരിഗണിക്കും; ഹർജി പരിഗണിക്കുന്നത് വിശാലബെഞ്ച്

ദില്ലി: സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച തിരുത്തൽ ഹർജി ഇന്നു സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ആറംഗ ബെഞ്ച് ഉച്ചയ്ക്ക് 1.30ന് ചേംബറിലാണ് ഹർജി പരിഗണിക്കും. ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് തിരുത്തൽ ഹർജിയിൽ സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടുന്നു.

തിരുത്തൽ ഹർജി സുപ്രീംകോടതിയുടെ ആറംഗ ബെഞ്ചിലേക്ക് മാറ്റിയിരുന്നു. ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യാഴാഴ്ച ഹർജി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാർ, ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ. ചെലമെശ്വർ എന്നിവർക്കൊപ്പം നേരത്തെ കേസിൽ വിധി പ്രസ്ഥാപിച്ച രഞ്ജൻ ഗോഗോയി, പി.സി പന്ത്, യു.യു ലളിത് എന്നിവർ അടങ്ങുന്നതാണ് ബെഞ്ച്.

ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സർക്കാരും സൗമ്യയുടെ മാതാവ് സുമതിയും ആണ് തിരുത്തൽ ഹർജി നൽകിയത്. നേരത്തെ നൽകിയ പുനഃപരിശോധന ഹർജി നേരത്തേ സുപ്രീംകോടതി തള്ളിയിരുന്നു. തുടർന്നാണ് തിരുത്തൽ ഹർജി നൽകാൻ തീരുമാനിച്ചത്. അറ്റോർണി ജനറൽ മുകുൾ റോഹ്തഗിയായിരുന്നു സർക്കാരിന്റെ തിരുത്തൽ ഹർജി സാക്ഷ്യപ്പെടുത്തിയത്. കേസിൽ പരസ്യവാദം വേണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിരുന്നു.

സൗമ്യയെ കൊലപ്പെടുത്തിയെന്നു വ്യക്തമാക്കുന്ന തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയിരുന്നത്.

2011 ഫെബ്രുവരി ഒന്നിന് എറണാകുളം-ഷൊർണൂർ പാസഞ്ചർ ട്രെയിനിലായിരുന്നു സൗമ്യ ക്രൂര പീഡനത്തിനിരയായത്. വള്ളത്തോൾ നഗറിൽ സൗമ്യയെ ട്രെയിനിൽ നിന്ന് തള്ളിയട്ടശേഷം മാനഭംഗപ്പെടുത്തിയെന്നാണു കേസ്. ഗുരുതരമായി പരുക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് ആശുപത്രിയിൽ മരിക്കുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here