കോട്ടയം: ആഭ്യന്തര വിപണിയിൽ റബർ വിലയിടിവ് തുടരുന്നു. വിലയിടവ് മൂലം ടാപ്പിംഗ് ജോലികൾ തുടങ്ങാനാകാതെ കർഷകർ ദുരിതത്തിൽ. പ്രതിസന്ധിക്കിടയിൽ ലാറ്റക്‌സ് കയറ്റുമതിയിലൂടെ ലാഭം കൊയ്ത് വ്യവസായികൾ.
അന്താരാഷ്ട്ര വിപണയിൽ റബർ വില താഴുന്നതിനാൽ അവധി കച്ചവടക്കാരും ടയർ കമ്പനികളും ആഭ്യന്തര വിപണയിൽ നിന്ന് റബർ വാങ്ങാതെ മാറി നിൽക്കുന്നത് കർഷകരെ ദുരിതത്തിലാക്കിയിട്ടുണ്ട്. ഫെബ്രുവരിയിൽ 162 രൂപയിലേക്ക് ഉയർന്ന റബർ വിലയിപ്പോൾ 136 ലേക്ക് താഴ്ന്നു. തരം തിരിക്കാത്ത റബറിന് 120 രൂപ ലഭിച്ചാൽ ഭാഗ്യമെന്ന് കരുതാം. ഒട്ടുപാൽ വില 80 രൂപയായും ലാറ്റക്‌സ് വില 125 രൂപയായും ഇടിഞ്ഞു.
പ്രതിസന്ധിക്കിടയിൽ ലാറ്റക്‌സ് കയറ്റുമതിയിലൂടെ വ്യവസായികൾ ലാഭം കൊയ്യുകയാണെന്ന് റബർ ഡീലേഴ്‌സ് അസോസിയേഷൻ മുൻ പ്രസിഡന്റ് പയസ് സ്‌കറിയ പൊട്ടൻകുളം പറഞ്ഞു. വിലയിടിവ് മൂലം ടാപ്പിംഗ് ജോലികൾ തടസപ്പെട്ടിരിക്കുകയാണ്. കുറഞ്ഞത് 20 ദിവസമെങ്കിലുമെടുക്കും ടാപ്പിംഗ് ജോലികൾ പൂർത്തീകരിക്കാൻ. അതിനിടയിൽ കാലവർഷം കൂടിയെത്തിയാൽ കർഷകർക്ക് കൂടുതൽ തിരിച്ചടിയാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here