തിരുവനന്തപുരം: നിയമസഭയുടെ 60ാം വാർഷിക ദിനത്തിൽ ചരിത്രമെഴുതി മലയാളം ഭാഷ ബില്ല് പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിച്ചു. പുതിയ അദ്ധ്യയന വർഷം മുതൽ സംസ്ഥാനത്തെ 1 മുതൽ 10 വരെയുള്ള ക്ളാസുകളിൽ മലയാളം നിർബന്ധമാക്കുന്നതാണ് ബില്ല്. കേന്ദ്ര അധികാരത്തിലുള്ള സ്കൂളുകളിൽ തീരുമാനം നടപ്പാക്കുന്നത് അപ്രായോഗികമാണെന്നും ന്യൂനപക്ഷ ഭാഷ സംരക്ഷണത്തിലും ബില്ലിൽ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തി. ബില്ല് സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.
കേരള നിയമസഭാ ചരിത്രത്തിലെക്കുള്ള തിരിഞ്ഞുനോട്ട വേദി തന്നെ ചരിത്ര പ്രാധാന്യമുള്ള ബില്ലവതരണത്തിനും വേദിയായി. സംസ്ഥാനത്തെ 1 മുതൽ 10 വരെയുള്ള ക്ലാസുകളിൽ മലയാളം നിർബന്ധമാക്കുന്ന 2017ലെ മലയാളം ഭാഷാ നിർബന്ധിത ബിൽ. നിലവിൽ സംസ്ഥാനത്തെ ഒരു സ്കുളിലെയും ഒരു വിദ്യാർത്ഥിയുടെയും അവകാശം ബില്ല് നിയമമാകുമ്പോൾ നഷ്ടപ്പെടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. വിദ്യാർത്ഥികളിൽ സാംസ്കാരിക ബോധമുയർത്തി മാതൃഭാഷ പഠിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി ബില്ലവതരിപ്പിച്ചു കൊണ്ട് വ്യക്തമാക്കി.
എന്നാൽ ബില്ല് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കേന്ദ്രത്തിന്‍റെ അധികാരത്തിൽ വരുന്ന സ്കുളുകളിൽ മലയാളം നിർബന്ധമാക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ല. ബില്ലിന്‍റെ നിയമസാധുത പരിശോധിക്കണം. അതുകൊണ്ട് ബില്ലിന്‍റെ ചർച്ചാ വേളയിൽ എ.ജിയെ സഭയിൽ വിളിച്ചുവരുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ബില്ലിലൂടെ ഭാഷാ ന്യൂനപക്ഷങ്ങൾക്ക് ഒരാശങ്കയും വേണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ വ്യക്തമാക്കി. ബില്ല് ഭരണഘടന വിരുദ്ധമല്ലെന്ന് നിയമമന്ത്രിയും കൂട്ടിചേർത്തു.
സ്കൂളുകളിൽ മലയാളം പഠിപ്പിച്ചില്ലെങ്കിൽ സ്കുളിന്‍റെ NOC റദ്ദാക്കുന്നതിനും ബില്ലിൽ വ്യവസ്ഥയുണ്ട്. വ്യവസ്ഥകൾ ലംഘിക്കുന്ന പ്രധാന അധ്യാപകർക്ക് പിഴ ശിക്ഷയും ലഭിക്കും. പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിച്ച ബില്ല് സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here