തമിഴ്‌നാട്ടില്‍ ബാഹുബലി പ്രദര്‍ശനത്തിന് വിലക്ക്; തിയേറ്ററുകളില്‍ സംഘര്‍ഷാവസ്ഥ; ടിക്കറ്റ് എടുത്തവര്‍ക്ക് പണം തിരികെ നല്‍കുമെന്ന് തിയേറ്ററുടമകള്‍

ചെന്നൈ: രണ്ടു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് എത്തിയ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി-2 ദ കണ്‍ക്ലൂഷന്റെ പ്രദര്‍ശനത്തിന് തമിഴ്‌നാട്ടില്‍ വിലക്ക്. പുലര്‍ച്ചെ നിശ്ചയിച്ചിരുന്ന പ്രത്യേക ഷോകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ ചെന്നൈ അടക്കം വിവിധ നഗരങ്ങളില്‍ ആദ്യ പ്രദര്‍ശനങ്ങള്‍ മുടങ്ങിയിരിക്കുകയാണ്.

രാവിലെ തിയേറ്ററുകളിലെത്തിയപ്പോഴാണ് പ്രദര്‍ശനം നടക്കില്ലെന്ന വിവരം തിയേറ്റര്‍ ഉടമകള്‍ പ്രേക്ഷകരെ അറിയിച്ചത്. പ്രത്യേകപ്രദര്‍ശനത്തിന് അനുമതിയില്ലെന്ന് പറഞ്ഞാണ് പ്രദര്‍ശനം തടസപ്പെട്ടത്. ഇതോടെ സംഭവം സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കുമെന്നും ഉടമകള്‍ അറിയിച്ചു. അതേസമയം, 11 മണിക്ക് ഷോ ആരംഭിക്കുമെന്നും ഇവര്‍ അറിയിച്ചു.

ഇന്ത്യയിലൊട്ടാകെ വന്‍ റിലീസാണ് ചിത്രം നടത്തിയിരിക്കുന്നത്. ഇന്ത്യയില്‍ മാത്രം 6,500 റിലീസിംഗ് കേന്ദ്രങ്ങളിലാണ് ചിത്രം എത്തിയത്. പുലര്‍ച്ചെ മുതലാണ് ഭൂരിഭാഗം തിയേറ്ററുകളിലും ആദ്യ ഷോകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തിയത്.

കേരളത്തിലെ പ്രധാന നഗരങ്ങളില്‍ പത്തോളം തീയേറ്ററുകളിലാണ് ചിത്രം ആദ്യ ദിവസങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നത്. വിവിധയിടങ്ങളില്‍ അടുത്ത നാലു ദിവസത്തേക്ക് ഓണ്‍ലൈനില്‍ ടിക്കറ്റുകളും ലഭ്യമല്ല. ബാഹുബലി ഒന്നാം ഭാഗത്തേക്കാള്‍ അധികം തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുന്നതിനാല്‍ രണ്ടാം ഭാഗത്തിന്റെ കളക്ഷന്‍ ഉയരും എന്നതില്‍ സംശയമില്ല. തിയേറ്റര്‍ കളക്ഷന്‍ സ്വന്തമാക്കുന്നതിന് മുമ്പേ വിതരണാവകാശത്തിലൂടെ മികച്ച കളക്ഷനാണ് ചിത്രം നേടിയത്.

അതേസമയം, ബാഹുബലിയുടെ റിലീസോടെ പ്രധാന മലയാള സിനിമകളും താത്കാലികമായി ഒഴിവാക്കാനാണ് ചില തിയേറ്ററുകളുടെ തീരുമാനം. ബാഹുബലി ഒന്നാംഭാഗത്തിലെ വിസ്മയക്കാഴ്ചകള്‍ രണ്ടാം ഭാഗത്തിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

‘കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു’ എന്ന ചോദ്യവുമായാണ് ചിത്രത്തിന്റെ ഒന്നാംഭാഗം അവസാനിച്ചത്. ഈ ചോദ്യത്തിന് ഉത്തരമാണ് രണ്ടാംഭാഗം നല്‍കുക. ഇതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പ്രഭാസ്, റാണ ദഗ്ഗുബട്ടി, തമന്ന ഭാട്ടിയ, അനുഷ്‌ക ഷെട്ടി തുടങ്ങിയവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ സത്യരാജ്, നാസര്‍, രമ്യ കൃഷ്ണന്‍ തുടങ്ങിയവരും മറ്റു വേഷങ്ങളിലെത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here