കോടനാട് എസ്‌റ്റേറ്റ് കൊലപാതകം: മുഖ്യപ്രതി കൊല്ലപ്പെട്ടു; രണ്ടാംപ്രതിയുടെ ഭാര്യയും മകളും അപകടത്തില്‍ മരിച്ചു; രണ്ടാംപ്രതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍; ദുരൂഹതകള്‍ തുടരുന്നു

നീലഗിരി: കോടനാട് എസ്റ്റേറ്റ് ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ വാഹനങ്ങള്‍ വ്യത്യസ്ത അപകടങ്ങളില്‍പ്പെട്ട് മൂന്നു മരണം. ഒന്നാംപ്രതിയും ജയലളിതയുടെ മുന്‍ഡ്രൈവറുമായ കനകരാജിന്റെ വാഹനം സേലത്ത് വച്ചാണ് അപകടത്തില്‍പ്പെട്ടത്. രണ്ടാംപ്രതി സയനും കുടുംബവും സഞ്ചരിച്ച വാഹനം പാലക്കാട് കണ്ണാടിയിലാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ സയന്റെ ഭാര്യ വിനുപ്രിയ (30) മകള്‍ നീതു (അഞ്ച്) എന്നിവരാണ് മരിച്ചത്.

സയല്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്. അപകടം ആത്മഹത്യാശ്രമത്തിന്റെ ഭാഗമായിരുന്നുവെന്നും സൂചനയുണ്ട്. കോയമ്പത്തൂരില്‍ താമസിക്കുന്ന ഇവര്‍ ഇരിങ്ങാലക്കുടയിലുള്ള വിനുപ്രിയയുടെ വീട്ടിലേക്ക് വരുന്നതിനിടെയാണ് സംഭവം. ഈ കാറാണ് കൊലപാതക ദിവസം എസ്റ്റേറ്റില്‍ പോകാന്‍ ഇവര്‍ ഉപയോഗിച്ചതെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. കനകരാജിന്റെ മരണം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയാണെന്നും സൂചനയുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കോടനാട് എസ്‌റ്റേറ്റിലെ ജീവനക്കാരന്‍ കൊല്ലപ്പെട്ടത്. എസ്‌റ്റേറ്റിലെ സ്വകാര്യ റോഡില്‍ 51കാരനായ ഓം ബഹാദൂറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മറ്റൊരു സുരക്ഷാ ജീവനക്കാരന്‍ കൃഷ്ണാ ബഹാദൂറിനെ പരുക്കേറ്റ നിലയിലും കണ്ടെത്തിയിരുന്നു. മോഷണശ്രമത്തിന്റെ ഭാഗമായാണ് കൊലപാതകമെന്നാണ് വിവരങ്ങള്‍. സംഭവവുമായി ബന്ധപ്പെട്ട് ആദ്യം പൊലീസ് കനകരാജിനെയും സയനെയും കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇരുവരും സ്വാധീനം ഉപയോഗിച്ച് കേസില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. കൊലപാതക കേസില്‍ മലയാളി ബിടെക് വിദ്യാര്‍ത്ഥി അടക്കം എട്ടു പേരെയാണ് നീലഗിരി പൊലീസിന്റെ പ്രത്യേകസംഘം അറസ്റ്റ് ചെയ്തിരുന്നു.

ജയലളിതയുടെ അവധിക്കാല വസതിയായിരുന്നു കോടനാട് എസ്‌റ്റേറ്റ്. ഏകദേശം 800 ഏക്കറുകളിലാണ് എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. പണവും സ്വര്‍ണവും അടക്കം രണ്ടായിരം കോടിയിലേറെ ഇവിടെയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം എത്തിയത്. എസ്റ്റേറ്റിലെ 10ാം നമ്പര്‍ ഗേറ്റിലൂടെയാണ് സംഘം അകത്തുകടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News