മൂന്നാർ: എം.എം മണിയുടെ രാജി ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുകയായിരുന്ന ഗോമതിയും കൗസല്യയും നിരാഹാരം അവസാനിപ്പിച്ചു. എന്നാൽ, സത്യാഗ്രഹ സമരം തുടരുമെന്നും ഗോമതിയും കൗസല്യയും അറിയിച്ചു. ഇരുവരെയും ആശുപത്രിയിലേക്കു മാറ്റിയിരുന്നെങ്കിലും സ്വമേധയാ ആശുപത്രിയിൽ നിന്നു തിരിച്ചു പോന്നിരുന്നു. ഇതിനു പിന്നാലെയാണ് നിരാഹാരം അവസാനിപ്പിക്കുന്നതായി സമരക്കാർ അറിയിച്ചത്.
ഇന്നുച്ചയോടെയാണ് ഗോമതിയെയും കൗസല്യയെയും ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്കു മാറ്റിയത്. ആശുപത്രിയിലേക്കു മാറ്റാനുള്ള ശ്രമത്തെ ഇരുവരും ചെറുത്തിരുന്നു. ആരോഗ്യനില മോശമായെന്നു ഡോക്ടർമാർ റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് പൊലീസ് ഇരുവരെയും ആശുപത്രിയിലേക്കു മാറ്റിയത്.
ഇരുവരെയും അടിമാലിയിലെ താലൂക്ക് ആശുപത്രിയിലേക്കായിരുന്നു മാറ്റിയത്. അതേസമയം, പൊലീസ് നടപടി ചെറുക്കാനെന്ന പേരിൽ സ്ഥലത്ത് കോൺഗ്രസും ആം ആദ്മി പ്രവർത്തകരും സംഘർഷമുണ്ടാക്കി. നിരാഹാരം ഇരിക്കുന്നവരെ ആശുപത്രിയിലേക്കു മാറ്റാൻ അനുവദിക്കില്ലെന്നു മഹിളാ കോൺഗ്രസ് പ്രവർത്തകർ നിലപാടെടുത്തു. ലളിത സുഭാഷും ഷാനിമോൾ ഉസ്മാനുമാണ് പൊലീസ് നടപടിയെ തടഞ്ഞത്.
ഇവർക്കൊപ്പം നിരാഹാരമിരുന്ന രാജേശ്വരിയെ ഇന്നു രാവിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയിലും നിരാഹാരം തുടരുമെന്നും വൈദ്യസഹായം നൽകാൻ അനുവദിക്കില്ലെന്നും ഗോമതി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here