മറുപുറത്തുള്ളവന്റെ വാക്കുകേട്ട് സ്വന്തം നഗ്നത അയയ്ക്കുന്ന സഹോദരിമാരോട്; ഒരു നിമിഷത്തെ തെറ്റിന് ഒരു ജന്മം മുഴുവന്‍ വേദനിച്ച് തീര്‍ക്കേണ്ടിവരും; സോഷ്യല്‍ മീഡിയയുടെ ചതിക്കുഴിയില്‍ വീഴാതിരിക്കാന്‍ ഉപദേശവുമായി കേരള സൈബര്‍ വാരിയേഴ്‌സ്

കൊച്ചി: സോഷ്യല്‍ മീഡിയ വഴി സ്വന്തം നഗ്നചിത്രങ്ങളും വീഡിയോയും കൈമാറുന്ന യുവതികളോട് ഉപദേശവുമായി കേരള സൈബര്‍ വാരിയേഴ്‌സ്. സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടി നടക്കുന്നതിനു ഇടയ്ക്ക് നിങ്ങള്‍ മറന്നു പോകുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അതൊന്നു ഓര്‍മിപ്പിക്കുക ആണ്. ഉപദേശം ഇഷ്ടം അല്ലെന്നു അറിയാം. എന്നാലും ഒന്ന് വായിക്കുക എന്ന മുഖവുരയോടെയാണ് ഫേസ്ബുക് സന്ദേശം.

നിങ്ങള്‍ സ്‌നേഹിക്കുന്നതിനോ എന്ത് സംസാരിക്കുന്നതിനോ ആരും എതിരല്ല. പക്ഷെ ആ സംസാരം അതിര് കടക്കുമ്പോള്‍ നിങ്ങള്‍തന്നെ മറന്നു പോകുന്ന ചില കാര്യങ്ങളുണ്ട്. മറുപുറത്ത് ഉള്ളവന്റെ വാക്കും കേട്ട് സ്വന്തം നഗ്‌ന ശരീരത്തിന്റെ ഫോട്ടോ, വീഡിയോ അയക്കുമ്പോള്‍ നിങ്ങള്‍ ചതിക്കുന്നത് നിങ്ങളെ മാത്രമല്ല, ജന്മം നല്‍കിയ അച്ഛനേം,അമ്മയേം, സ്വന്തം കൂടെ പിറപ്പുകളെയും കൂടി ആണ്. അവരെ കൂടി ആണ് നിങ്ങള്‍ നാണക്കേടിന്റെ കൊക്കയിലേക്ക് തള്ളിയിട്ട് ആത്മഹത്യയിലേക്ക് നയിക്കുന്നതെന്ന് കേരള സൈബര്‍ വാരിയേഴ്‌സ് ഓര്‍മ്മിപ്പിക്കുന്നു.

പണ്ടത്തെ കാലം അല്ല ഇന്ന്. ഒരു നിമിഷത്തെ നിങ്ങളുടെ തെറ്റിന് ഒരു ജന്മം മുഴുവന്‍ നിങ്ങള്‍ വേദനിച്ചു തീര്‍ക്കേണ്ടി വരും. സോഷ്യല്‍മീഡിയ അങ്ങനെയാണ്. അതിനെ തടയാനൊക്കെ കുറച്ചു പാടാണ്. നിങ്ങള്‍ എത്ര വിശ്വസിക്കുന്നവനോ ആകട്ടെ. അത് നിങ്ങളുടെ കാമുകനോ, സുഹൃത്തോ ആരും ആകാം. ദയവു ചെയ്ത് അവരെയും വിശ്വസിച്ചു നിങ്ങളുടെ നഗ്‌ന ദൃശ്യങ്ങള്‍ അയക്കാതിരിക്കണമെന്നും കെസിഡബ്ല്യൂ പറയുന്നു.

എന്തെങ്കിലും സംഭവിച്ചിട്ട് പിന്നെ കിടന്നു കരഞ്ഞിട്ട് കാര്യമില്ലെന്നും ഓര്‍ക്കുക. അങ്ങനെ നിങ്ങളുടെ നഗ്‌ന ശരീരം ആവശ്യപ്പെട്ടവന്‍ നിങ്ങളെ യഥാര്‍ത്ഥത്തില്‍ സ്‌നേഹിക്കുന്നു എന്ന് പറയാന്‍ പറ്റില്ല. സോഷ്യല്‍ മീഡിയ വഴി ഇത്തരം ദൃശ്യങ്ങളും ചിത്രങ്ങളും കിട്ടിയാല്‍ ഡിലീറ്റ് ചെയ്യണമെന്നും കേരള സൈബര്‍ വാരിയേഴ്‌സ് ഉപദേശിക്കുന്നു.

അതുവഴി നിങ്ങളായി ഒരു കുട്ടിയെ കൂടി ആത്മഹത്യയിലേക്ക് തള്ളി വിടാതെ ഇരിക്കണമെന്നും സൈബര്‍ വാരിയേഴ്‌സിന്റെ ഫേസ്ബുക് പോസ്റ്റിലുണ്ട്. കേരള സൈബര്‍ വാരിയേഴ്‌സ് ഒഫിഷ്യല്‍ എന്ന ഫേസ്ബുക് ഗ്രൂപ് വഴിയാണ് സന്ദേശം പുറത്തുവിട്ടത്. പ്രതിദിനം നിരവധി യുവതികള്‍ സോഷ്യല്‍ മീഡിയയുടെ ചതിക്കുഴിയില്‍ പെടുന്ന സാഹചര്യത്തിലാണ് കേരള സൈബര്‍ വാരിയേഴ്‌സിന്റെ മുന്നറിയിപ്പ്.

കേരളത്തിലെ പ്രമുഖ ഹാക്കര്‍മാരുടെ കൂട്ടായ്മയാണ് കേരള സൈബര്‍ വാരിയേഴ്‌സ്. പാകിസ്താനിലെ വെബ്‌സൈറ്റുകളില്‍ കൂട്ടമായി അക്രമണം നടത്തിയത് കേരള സൈബര്‍ വാരിയേഴ്‌സ് ആണ്. വിവിധ സമകാലിക പ്രശ്‌നങ്ങള്‍ക്ക് മറുപടിയായാണ് ഇവരുടെ സൈബര്‍ ആക്രമണം. ഏറ്റവും ഒടുവില്‍ കുല്‍ദീപ് ജാദവിന്റെ വിഷയമാണ് ഇവര്‍ ഏറ്റെടുത്തത്.

കേരളയുടേത് അടക്കം നാല് സര്‍വകലാശാലകളുടെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തതിനും തിരിച്ചടി നല്‍കിയത് കേരള സൈബര്‍ വാരിയേഴ്‌സ് ആണ്. പാകിസ്താനിലെ സര്‍വകലാശാലകളുടെ വെബ്‌സൈറ്റുകള്‍ കൂട്ടമായി ആക്രമിക്കുകയായിരുന്നു. റാവല്‍പിണ്ടി കാര്‍ഷിക സര്‍വകലാശാലയുടെ വെബ്‌സൈറ്റ് ഹാക് ചെയ്ത ശേഷം വൈസ് ചാന്‍സലറുടെ രാജിക്കത്ത് പോസ്റ്റ് ചെയ്തുള്‍പ്പടെ വിവിധ കൂട്ട ഹാക്കിംഗുകള്‍ കേരള സൈബര്‍ വാരിയേഴ്‌സിന്റേതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News