‘എന്താണ് കഴിച്ചതെന്ന് പേടി കൂടാതെ വ്യക്തമാക്കണം’; സംഘി ഭീഷണിയില്‍ ഭയന്ന് നിലപാട് തിരുത്തിയ കജോളിന് പിന്തുണയുമായി മമതാ ബാനര്‍ജി

കൊല്‍ക്കത്ത: ബീഫ് വീഡിയോയില്‍ സംഘ്പരിവാറിനെ ഭയന്ന് നിലപാട് തിരുത്തിയ നടി കജോളിന് പിന്തുണയുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എന്ത് തരത്തിലുളള മാംസമാണ് കജോള്‍ കഴിച്ചതെന്ന് പേടികൂടാതെ വ്യക്തമാക്കണമെന്ന് മമത ബാനര്‍ജി വ്യക്തമാക്കി.

എനിക്ക് ആ നടിയുടെ പേര് അറിയില്ല പക്ഷേ ഷാരൂഖ് ഖാനുമായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുളളതാണെന്ന് അറിയാം. അടുത്തിടെ അവര്‍ പുറത്തുവിട്ട വീഡിയോക്കെതിരെയുണ്ടായ വിമര്‍ശനങ്ങള്‍ കണ്ടിരുന്നു. ഒടുവില്‍ അത് പോത്തിറച്ചി കൊണ്ടുളള വിഭവമാണെന്നുളള വിശദീകരണവും കണ്ടിരുന്നു. ഇത് അപകടകരമായ സ്ഥിതിയാണ്. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഭയം സൃഷ്ടിക്കുന്നത്. ആരെയാണ് നമ്മള്‍ ഭയക്കേണ്ടത്. ജനങ്ങള്‍ എന്ത് കഴിക്കണമെന്ന് ചിലര്‍ തീരുമാനിക്കുകയാണ്. ചിലര്‍ അസഹിഷ്ണുതയുടെ അന്തരീക്ഷമുണ്ടാക്കുകയാണ്.-മമത പറയുന്നു.

വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അവര്‍ക്ക് മാത്രമെ അറിയു. അവര്‍ ഹിന്ദുമതത്തിന്റെ അനുകൂലികളല്ലെന്നും മമത ബാനര്‍ജി വ്യക്തമാക്കി.
ബീഫ് പാകം ചെയ്യുന്നുവെന്ന് പറഞ്ഞുകൊണ്ട് കജോള്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോയാണ് വിവാദമായത്. ബീഫ് പെപ്പര്‍ വാട്ടര്‍ വിത്ത് ഡ്രൈ ലെന്റില്‍സ് എന്ന വിഭവവും ഡ്രൈ ബീഫും പാകം ചെയ്യുകയാണെന്നായിരുന്നു കജോള്‍ പറഞ്ഞത്. ഭക്ഷണം തയ്യാറാക്കിയ ശേഷം സുഹൃത്തിന്റെ കാല്‍ വെട്ടുമെന്ന് തമാശയായി പറഞ്ഞ് ഗോസംരക്ഷകരെ കജോള്‍ ട്രോളുകയും ചെയ്തു.

ഇതോടെ രൂക്ഷമായ സോഷ്യല്‍മീഡിയ ആക്രമണമാണ് കജോളിന് നേരെയുണ്ടായത്. തുടര്‍ന്നാണ് വീഡിയോ പിന്‍വലിച്ച് താരം വിശദീകരണം നല്‍കിയത്. സംഭവിച്ചത് ആശയക്കുഴപ്പമാണെന്നും തീന്‍മേശയിലുണ്ടായിരുന്നത് ബീഫ് അല്ലായിരുന്നെന്നും കജോള്‍ വിശദീകരിച്ചു. അത് പോത്തിന്റെ ഇറച്ചിയാണെന്നും അത് നിയമപ്രകാരം ലഭ്യമായ ഇറച്ചിയാണെന്നുമാണ് സംഘ്പരിവാര്‍ പ്രതിഷേധത്തിനൊടുവില്‍ കജോള്‍ വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News