റേഡിയോ ജോക്കിയുടെ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ഹൈദരാബാദ്: റേഡിയോ ജോക്കിയുടെ മരണം സംബന്ധിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. റേഡിയോ ചാര്‍മിനാര്‍ അവതാരക സന്ധ്യ സിംഗിന്റെ മരണം സംബന്ധിച്ച കേസിലാണ് അറസ്റ്റ്. ഭര്‍ത്താവും കരസേനയില്‍ മേജറുമായ വൈഭവ് വിശാലിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

സന്ധ്യയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സന്ധ്യയുടെ മരണത്തിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വീണ്ടടുത്തതിനെത്തുടര്‍ന്ന് ആര്‍മി വിഭാഗം തന്നെയാണ് ഇയാളെ പോലീസില്‍ ഏല്‍പിച്ചത്.

കേസില്‍ വൈഭവിന്റെ അമ്മയെയും സഹോദരിയെയും പ്രതിചേര്‍ക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഹൈദരാബാദ് ബൊല്ലാറാമിലെ സൈനിക ക്വാര്‍ട്ടേഴ്‌സില്‍ ഏപ്രില്‍ 18നാണ് സന്ധ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്വാര്‍ട്ടേഴ്‌സിലെ ഫാനില്‍ തൂങ്ങി മരിച്ചനിലയിലെ സന്ധ്യയുടെ മൃതദേഹം വിശാല്‍ തന്നെയാണ് കണ്ടെത്തിയത്.

ഒരു വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് സ്ത്രീധനത്തെ ചൊല്ലി ഇരുവരും തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഇയാള്‍ സന്ധ്യയെ മാനസികമായി പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.

സന്ധ്യയുടെ സഹോദരി ഉമാസിംഗിന്റെ പരാതിയില്‍ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തത്. അതേസമയം സന്ധ്യ കടുത്ത വിഷാദരോഗി ആയിരുന്നെന്ന് വൈഭവ് വിശാല്‍ പൊലീസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News