തിരുവനന്തപുരം: മന്ത്രി ജി സുധാകരന്‍ കിഫ്ബിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുധാകരന്റെ പരാമര്‍ശം മുന്‍നിര്‍ത്തിയുള്ള ആദ്യ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
വാര്‍ത്ത വന്നപ്പോള്‍ മന്ത്രി നിഷേധിക്കുകയും ചെയ്തു. ബോധപൂര്‍വം കെട്ടിച്ചമച്ച വാര്‍ത്തയാണിത്. മന്ത്രിസഭയില്‍ കൂട്ടുത്തരവാദിത്തത്തിന്റെ പ്രശ്നമൊന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയാണ്.വിഷയ ദാരിദ്ര്യമുള്ള പ്രതിപക്ഷത്തെ എന്തിന് ഭയക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബിക്കെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്ന് മന്ത്രി സുധാകരന്‍ സഭയെ അറിയിച്ചു. കിഫ്ബിക്ക് അനുകൂലമായാണ് സംസാരിച്ചത്. എന്നാൽ തന്‍റെ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിനുള്ള നോട്ടീസ് അനുവദിക്കാനാകില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. സുധാകരന്‍ തന്നെ മറുപടി പറഞ്ഞ സ്ഥിതിയ്ക്ക് അടിയന്തര പ്രമേയത്തിന്റെ ആവശ്യമില്ലെന്നാണ് സ്പീക്കര്‍ പറഞ്ഞത്.
ഇതിനെതിരെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തു. തുടര്‍ന്ന് ആദ്യ സബ്മിഷനായി വിഷയം പരിഗണിക്കാമെന്ന് സ്പീക്കര്‍ ഉറപ്പു നല്‍കുകയായിരുന്നു. വി.ഡി സതീശനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here