വധശ്രമക്കേസിലെ പ്രതികളായ ആര്‍എസ്എസുകാര്‍ക്ക് വേണ്ടി കോണ്‍ഗ്രസ് നേതാവ് കൂറുമാറി; പണി കിട്ടിയത് പ്രതികളെ പിടിക്കാന്‍ സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക്; മാഹിയിലെ കോണ്‍ഗ്രസിനുള്ളില്‍ അമര്‍ഷം പുകയുന്നു

മാഹി : തന്നെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകരെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതാവ് കൂറുമാറി. ആര്‍എസ്എസുകാരെ കേസില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് രക്ഷിച്ചപ്പോള്‍ പണി കിട്ടിയത് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക്. കോണ്‍ഗ്രസിന്റെ മാഹി ബ്ലോക് ജനറല്‍ സെക്രട്ടറി സത്യന്‍ കേളോത്തിനെ വധിക്കാന്‍ ശ്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകിയതിന് പ്രതിഷേധ സമരം നടത്തിയ കേസിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ശിക്ഷിക്കപ്പെട്ടത്.

2013 സെപ്തംബറിലാണ് കോണ്‍ഗ്രസ് നേതാവ് സത്യന്‍ കേളോത്തിനെ വധിക്കാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ശ്രമിച്ചത്. കേസില്‍ ആദ്യം രണ്ട് പ്രതികള്‍ അറസ്റ്റിലായി. മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ മാഹി പള്ളൂര്‍ പൊലീസ് ആദ്യം തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് സമരവുമായി എത്തിയത്. പള്ളൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.

പ്രതിഷേധത്തിന്റെ ഭാഗമായി പൊലീസ് വച്ച ബാരിക്കേഡുകള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു. ഇതേത്തുടര്‍ന്ന് പൊതുമുതല്‍ നശിപ്പിച്ചതിന് പള്ളൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് കേസില്‍ അന്ന് പ്രതിചേര്‍ത്തിരുന്നത്. അന്‍സില്‍ അരവിന്ദ്, അലി അക്ബര്‍ ഹാഷിം, പ്രദീപന്‍ കെ, വിപിനേഷ് എസ്പി, റെജിലേഷ് കെപി, രമേശന്‍ കെകെ, എംഎം വിനോദന്‍, സന്ദീപ് കെവി, സന്തോഷ് കെവി, പി ഹരിദാസ് എന്നിവരായിരുന്നു പ്രതികളാക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസുകാര്‍.

പ്രതിഷേധത്തെ തുടര്‍ന്ന് സത്യന്‍ കേളോത്ത് വധശ്രമക്കേസില്‍ പ്രതികളായ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റ് ചെയ്യപ്പെട്ടു. ചെമ്പ്ര സ്വദേശികളായ സികെ സനീഷ്, ഇപ്പീട്ടന്‍ എന്ന വി ജിജേഷ്, ചാലക്കര തൃജേഷ് കെഎം എന്നിവരായിരുന്നു പ്രതികള്‍.

ഇവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ അന്ന് പുതുച്ചേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് തള്ളിയത്. പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ക്രിമിനലുകളാണ്. ഇവര്‍ മറ്റ് കേസുകളില്‍ പ്രതികളാണെന്നും കേസ് അന്വേഷണം അന്ന് പ്രാഥമിക ഘട്ടത്തിലായതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്നുമായിരുന്നു പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി എടുത്ത നിലപാട്.

സംഭവത്തില്‍ പങ്കുള്ള ആര്‍എസ്എസ് ക്രിമിനലുകളെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് ആവശ്യം. കേസില്‍ ആകെ ആറ് പ്രതികള്‍ ആണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് പേര്‍ ആദ്യം അറസ്റ്റിലായിരുന്നു. കേസില്‍ വിചാരണയ്ക്കിടെ കേസിലെ പരാതിക്കാരനും കോണ്‍ഗ്രസ് നേതാവുമായ സത്യന്‍ കേളോത്ത് കൂറുമാറി. തന്നെ കൊല്ലാന്‍ ശ്രമിച്ച ആര്‍എസ്എസുകാര്‍ക്കെതിരെ സാക്ഷിമൊഴി നല്‍കാന്‍ സത്യന്‍ കേളോത്ത് തയ്യാറായില്ല. ഇതേത്തുടര്‍ന്ന് പ്രതികളായ ആര്‍എസ്എസുകാര്‍ കേസില്‍ നിന്ന് രക്ഷപെട്ടു.

ഇതിന് പിന്നാലെയാണ് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ശിക്ഷിക്കപ്പെട്ടത്. ഒരുവര്‍ഷം തടവ് ശിക്ഷയും മൂവായിരം രൂപ വീതം പിഴയുമായിരുന്നു ഓരോരുത്തര്‍ക്കും ശിക്ഷ വിധിച്ചത്. പുതുച്ചേരി മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.

കോണ്‍ഗ്രസ് നേതാവിനെ ആക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയത്. പ്രതികളാക്കപ്പെട്ട ആര്‍എസ്എസുകാര്‍ക്ക് അനുകൂലമായി കോണ്‍ഗ്രസ് നേതാവ് സത്യന്‍ കേളോത്ത് മൊഴി നല്‍കുകയും പ്രതികള്‍ രക്ഷപെടുകയും ചെയ്തു.

എന്നാല്‍ ഇതിന് വേണ്ടി സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസുകാര്‍ ശിക്ഷിക്കപ്പെട്ടു. ഇത് മാഹിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലും ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലും അമര്‍ഷത്തിന് വഴിവെച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here