കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ നടപ്പാക്കുന്നത് അന്താരാഷ്ട്ര കോടതി തടഞ്ഞു; സ്‌റ്റേ ചെയ്തത് പാക് സൈനിക കോടതിയുടെ ഉത്തരവ്

ഹേഗ് : കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ നടപ്പാക്കുന്നത് അന്താരാഷ്ട്ര നീതിന്യായ കോടതി തടഞ്ഞു. പാകിസ്താന്‍ സൈനിക കോടതിയുടെ വിധി നടപ്പാക്കുന്നതാണ് അന്താരാഷ്ട്ര കോടതി തടഞ്ഞത്. വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഇന്ത്യയുടെ ഹര്‍ജി പരിഗണിച്ചാണ് നടപടി. പാകിസ്താന്റെ നടപടി വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമാണെന്ന ഇന്ത്യയുടെ വാദം കോടതി ശരിവെച്ചു.

കുല്‍ഭൂഷണുമായി ബന്ധപ്പെടാന്‍ അവസരമൊരുക്കണമെന്ന് മുമ്പ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യയുടെ ആവശ്യം പാകിസ്താന്‍ പരിഗണിച്ചില്ല. വിദേശകാര്യമന്ത്രാലയം പാക് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി വിശദാംശങ്ങള്‍ തേടി. എന്നാല്‍ വിവരങ്ങള്‍ കൈമാറാനോ നിയമസഹായം നല്‍കാനോ പാകിസ്താന്‍ തയ്യാറായില്ല.

കുല്‍ഭൂഷണിനെ എവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നും വ്യക്തമല്ല. കൃത്യമായ വിചാരണക്കുശേഷമാണ് കുല്‍ഭൂഷണ് വധശിക്ഷ വിധിച്ചതെന്നായിരുന്നു ആദ്യം പാകിസ്താന്‍ പ്രതികരിച്ചത്. കുറ്റപത്രത്തിന്റെ പകര്‍പ്പ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടങ്കിലും പാകിസ്താന്‍ നല്‍കിയില്ല. തുടര്‍ന്നാണ് വിചാരണയുടെ വിശദാംശങ്ങള്‍ കോണ്‍സുലേറ്റ് വഴി ചോദിച്ചത്. ഇതിന്റെ വിവരങ്ങള്‍ നല്‍കണമെന്ന ആവശ്യവും പാകിസ്താന്‍ അവഗണിച്ചു.

കുല്‍ഭൂഷണ്‍ നിരപരാധിയാണെന്നും മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരമാണ് അദ്ദേഹത്തിന് വധശിക്ഷ നല്‍കുന്നതെന്നുമാണ് ഇന്ത്യയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News