377 ഹെക്ടര്‍ ഭൂമി കൈയേറ്റക്കാരുടെ കൈവശമാണെന്ന് മന്ത്രി ചന്ദ്രശേഖരന്‍; ഏറ്റവുമധികം കയ്യേറ്റം ഇടുക്കിയില്‍; കൂടുതല്‍ ഭൂമി സ്പിരിറ്റ് ഇന്‍ ജീസസ് മേധാവിയുടെ കൈവശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവുമധികം കയ്യേറ്റം നടന്നിരിക്കുന്നത് ഇടുക്കി ജില്ലയിലാണെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. സ്വകാര്യവ്യക്തികള്‍ ഇടുക്കിയില്‍ 110 ഹെക്ടര്‍ ഭൂമി കയ്യേറിയിട്ടുണ്ടെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. സംസ്ഥാനത്തെ 377 ഹെക്ടര്‍ ഭൂമി കൈയേറ്റക്കാരുടെ കൈവശമാണെന്നും മന്ത്രി സഭയെ അറിയിച്ചു.

ഇടുക്കിയിലെ കെഡിഎച്ച് വില്ലേജിലാണ് കൂടുതല്‍ കൈയേറ്റങ്ങള്‍ നടന്നിട്ടുള്ളത്. സ്പിരിറ്റ് ഇന്‍ ജീസസ് മേധാവി സക്കറിയ വള്ളിക്കുന്നേലും സിറില്‍ പി ജേക്കബുമാണ് ഏറ്റവുമധികം ഭൂമി കൈയേറിയിരിക്കുന്നതെന്നും മന്ത്രി രേഖാമൂലം വ്യക്തമാക്കി. പി.സി ജോര്‍ജിന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞ്.

ഇടുക്കി കഴിഞ്ഞാല്‍, കൂടുതല്‍ കയ്യേറ്റം നടന്നിരിക്കുന്നത് വയനാട്ടിലാണെന്നും മന്ത്രി മറുപടി നല്‍കി. വയനാട്ടില്‍ 81 ഹെക്ടറും തിരുവനന്തപുരത്ത് 71 ഹെക്ടര്‍ ഭൂമിയും കയ്യേറിയിട്ടുണ്ട്. എറണാകുളത്ത് 31 ഹെക്ടറും കാസര്‍ഗോഡ് 22.8 ഹെക്ടറും പാലക്കാട് 11 ഹെക്ടറും ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ എട്ടു ഹെക്ടര്‍ വീതവും ഭൂമി കയ്യേറ്റക്കാരുടെ കൈവശമാണ്.

ഇതിനിടെ, അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്നും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കാര്‍ഷിക മേഖലയിലെ റബ്ബര്‍, കുരുമുളക് എന്നിവയുടെ വിലയിടിവ് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സണ്ണി ജോസഫ് എംഎല്‍എയാണ് പ്രമേയത്തിനുളള അനുമതി തേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News