സാനിട്ടറി നാപ്കിനുകളുടെ അധിക നികുതി ഒഴിവാക്കണമെന്ന് എസ്എഫ്‌ഐ; ഉപയോഗം പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ തയ്യാറാകണം

ദില്ലി: സാനിട്ടറി നാപ്കിനുകള്‍ക്ക് ചുമത്തിയ അധിക നികുതി ഒഴിവാക്കാനും ആര്‍ത്തവ സമയത്തെ ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായവ കുറഞ്ഞ വിലയില്‍ ലഭ്യമാക്കാനും നടപടി സ്വീകരിക്കണമെന്ന് എസ്എഫ്‌ഐ. കേന്ദ്രസര്‍ക്കാരിന്റെ കഴിഞ്ഞ ബജറ്റില്‍ സാനിട്ടറി നാപ്കിനുകള്‍ ആഢംബര വസ്തുവായാണ് പരിഗണിച്ചിരിക്കുന്നത്. എന്നാല്‍ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് അനിവാര്യമായ അടിസ്ഥാന ഘടകമാണ് സാനിട്ടറി നാപ്കിനുകള്‍ എന്നതാണ് വസ്തുതയെന്ന് എസ്എഫ്‌ഐ ചൂണ്ടിക്കാട്ടുന്നു.

സാനിട്ടറി നാപ്കിനുകള്‍ ഉപയോഗിക്കാത്ത സ്ത്രീകളില്‍ പ്രത്യുല്‍പ്പാദനവുമായി ബന്ധപ്പെട്ട (റീപ്രൊഡക്റ്റീവ് ട്രാക്റ്റ് ഇന്‍ഫെക്ഷന്‍) രോഗസാധ്യത നാപ്കിനുകള്‍ ഉപയോഗിക്കുന്നവരേക്കാള്‍ 70 ശതമാനം കൂടുതലാണെന്ന് ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ജേണല്‍ ഓഫ് സോഷ്യല്‍ സയന്‍സസ് പ്രസിദ്ധീകരിച്ച എസി നീല്‍സെന്നിന്റെ പഠനം പറയുന്നു. ആര്‍ത്തവ സമയത്ത് ടാമ്പോണുകള്‍ (tampons) ഉപയോഗിക്കുന്നത് ഗര്‍ഭാശയ കാന്‍സര്‍ ഉള്‍പ്പെടെയുള്ള നിരവധി രോഗങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനത്തില്‍ സഹകരിച്ച ഗൈനക്കോളജിസ്റ്റുകള്‍ വ്യക്തമാക്കി.

രാജ്യത്ത് ആര്‍ത്തവ ആരോഗ്യവുമായി ബന്ധപ്പെട്ട സ്ഥിതി ഞെട്ടിക്കുന്നതും അസ്വസ്ഥതപ്പെടുത്തുന്നതുമാണ്. മുന്‍പ് സൂചിപ്പിച്ച പഠനപ്രകാരം 12 ശതമാനം സ്ത്രീകള്‍ മാത്രമാണ് ആര്‍ത്തവ സമയത്ത് സാനിട്ടറി നാപ്കിനുകള്‍ ഉപയോഗിക്കുന്നത്. ബാക്കിയുള്ള 88 ശതമാനം സ്ത്രീകളും സുരക്ഷിതമല്ലാത്ത തുണികളും മറ്റുമാണ് ഉപയോഗിക്കുന്നത്. ഇത് പ്രത്യുല്‍പ്പാദന ക്ഷമതയില്‍ 31 ശതമാനത്തിന്റെ കുറവുണ്ടാക്കും. തൊഴില്‍ ദിനങ്ങളില്‍ ശരാശരി 2.2 ദിവസങ്ങള്‍ നഷ്ടമാകാനും ഇതിടയാക്കും.

വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍, സാനിട്ടറി നാപ്കിനുകള്‍ ലഭ്യമല്ലാത്തതിനാല്‍ ആര്‍ത്തവ ആരംഭത്തോടെ 30 ശതമാനം പെണ്‍കുട്ടികളാണ് സ്‌കൂളില്‍ പോകുന്നത് അവസാനിപ്പിക്കുന്നത്. കുടുംബത്തിന് സാനിട്ടറി നാപ്കിനുകള്‍ വാങ്ങുന്നതിനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതിനാലാണ് ഇതില്‍ 83 ശതമാനവും പഠനം അവസാനിപ്പിക്കുന്നത്. മാത്രമല്ല ആര്‍ത്തവം എന്നത് ഉച്ചരിക്കുന്നതുപോലും അനുവദനീയമല്ലാത്ത സാമൂഹ്യ സാഹചര്യവും വിലങ്ങുതടിയാണ്. അശുദ്ധിയുടെ പേരില്‍ ആര്‍ത്തവ സമയത്ത് സ്വതന്ത്രമായ യാത്രകളും വിലക്കപ്പെടുന്നു. ഇതിനൊപ്പം സാനിട്ടറി നാപ്കിനുകളുടെ വില ക്രമാതീതമായി വര്‍ദ്ധിക്കുന്നത് രാജ്യത്തെ സ്ത്രീകളുടെ ആരോഗ്യത്തെ വലിയ രീതിയില്‍ അപകടത്തിലാക്കും.

ഗര്‍ഭ നിരോധന ഉറകളും ഗുളികകളും നികുതി രഹിതമായി പ്രഖ്യാപിക്കുമ്പോഴും സാനിട്ടറി നാപ്കിനുകള്‍ സൗജന്യമാക്കാനോ നികുതി രഹിതമാക്കാനോ സര്‍ക്കാര്‍ തയാറായിട്ടില്ല. ഈ സ്ഥിതി മാറേണ്ടതുണ്ട്. നാപ്കിനുകള്‍ നികുതി രഹിതമായി പ്രഖ്യാപിക്കണമെന്നും ഉള്‍നാടുകളില്‍ ഇവ ലഭ്യമാക്കാനും ഉപയോഗം പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ തയാറാകണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News