തിരുവനന്തപുരം: വിവാഹധൂര്‍ത്തിന്റെ കാര്യത്തില്‍ എല്ലാവരും മത്സരിക്കുന്ന കാലത്താണ് സൂര്യകൃഷ്ണമൂര്‍ത്തി മാതൃകാപരമായ തീരുമാനം കൈക്കൊണ്ടത്. ധൂര്‍ത്ത് പാടേ ഒഴിവാക്കി പൂജാമുറിയില്‍ വെച്ചായിരുന്നു മകള്‍ സീതയെ ചന്ദന്‍കുമാറിന്റെ ജീവിത സഖിയാക്കിയത്.
ബിഹാര്‍ വൈശാലി ഹാജിപ്പൂരിലെ രജ്പുട് കുടുംബത്തിലെ അംഗമാണ് ചന്ദന്‍കുമാര്‍. സിവില്‍ സര്‍വ്വീസ് അക്കാദമിയിലെ പരിശീലനത്തിനിടയിലാണ് ഇരുവരും പ്രണയിച്ചതും ഒന്നിക്കാന്‍ തീരുമാനിച്ചതും. നേരത്തെ വിവാഹത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് സൂര്യാകൃഷ്ണമൂര്‍ത്തി തയ്യാറാക്കിയ ക്ഷണക്കത്തും ഏറെ ശ്രദ്ധനേടിയിരുന്നു.
വിവാഹത്തിന് ആര്‍ഭാടവും സ്ത്രീധനവും വിരുന്നു സത്ക്കാരവും ഒഴിവാക്കണമെന്ന് എക്കാലത്തെയും ആഗ്രഹമായിരുന്നുവെന്ന് സൂര്യാകൃഷ്ണമൂര്‍ത്തി വ്യക്തമാക്കിയിരുന്നു. ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞതില്‍ വധൂവരന്മാരും സന്തുഷ്ടരാണ്. നവദമ്പതികള്‍ക്ക് ആശംസകളുമായി വി എസ് അച്യുതാനന്ദനും എത്തിയിരുന്നു. കല്യാണമധുരം കഴിച്ചായിരുന്നു വി എസിന്റെ മടക്കം.
മകളുടെ വിവാഹച്ചടങ്ങിനായി സ്വരൂപിച്ച തുക 20 നിര്‍ദ്ധന വിദ്യാര്‍ത്ഥികളുടെ നാലുവര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ ചെലവിനായി വിനിയോഗിക്കുമെന്ന് സൂര്യകൃഷ്ണമൂര്‍ത്തി വ്യക്തമാക്കി. സീതയ്ക്കും ചന്ദനും ആശംസകളുമായി എത്തിയവര്‍ക്ക് പായസവും ഗണപതിവിഗ്രഹവും ഉപഹാരമായി നല്‍കി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here