വ്യാജകമ്പനി രൂപീകരിച്ചു, കള്ളപ്പണം വെളുപ്പിച്ചു, സംഭാവനയില്‍ തിരിമറി; കെജ്‌രിവാളിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കപില്‍ മിശ്ര

ദില്ലി : മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി മുന്‍ മന്ത്രി കപില്‍ മിശ്ര. വ്യാജ കമ്പനികള്‍ രൂപീകരിച്ചും കള്ളപ്പണം വെളുപ്പിച്ചും സംഭാവനക്കണക്കില്‍ തിരിമറി കാട്ടിയും കെജ്‌രിവാള്‍ അഴിമതി കാട്ടിയെന്ന് കപില്‍ മിശ്ര ആരോപിച്ചു. ആരോപണങ്ങള്‍ ഉന്നയിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിന് ഒടുവില്‍ കപില്‍ മിശ്ര കുഴഞ്ഞു വീണു.

ആം ആദ്മി പാര്‍ട്ടി മന്ത്രിമാര്‍ നടത്തിയ വിദേശയാ്രതകള്‍ക്ക് എവിടെ നിന്ന് പണം ലഭിച്ചുവെന്ന് കെജ്‌രിവാള്‍ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം തുടരുകയാണ്. ഇതിനിടെയാണ് മന്ത്രിസഭയില്‍ നിന്നും പുറത്താക്കപ്പെട്ട കപില്‍ മിശ്ര കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. വ്യാജകമ്പനികള്‍ രൂപീകരിച്ചും ഹവാല ഇടപാടുകള്‍ വഴിയും അരവിന്ദ് കെജ്‌രിവാള്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി കാട്ടിയെന്നാണ് പ്രധാന ആരോപണം.

കെജ്‌രിവാളിന്റേതായി നൂറോളം വ്യാജ കമ്പനികളുണ്ട്. ഈ കമ്പനികള്‍ വഴിയാണ് സാമ്പത്തിക തിരിമറികള്‍ നടത്തുന്നത്. ആക്‌സിസ് ബാങ്ക് വഴി കെജ്‌രിവാള്‍ കേടികളുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നും കപില്‍ മിശ്ര ആരോപിച്ചു. പാര്‍ട്ടിക്ക് ലഭിച്ച സംഭാവനകളെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനും ആദായ നികുതി വകുപ്പിനും കെജ്‌രിവാള്‍ വ്യാജ കണക്കുകളാണ് നല്‍കിയതെന്നും കപില്‍ മിശ്ര പറഞ്ഞു.

കെജ്‌രിവാളിനെതിരായ തെളിവുകള്‍ സിബിഐക്ക് കൈമാറുമെന്ന് വ്യക്തമാക്കിയ കപില്‍ മിശ്ര കെജഴിവാള്‍ ഉടന്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ കെജ്‌രിവാളിനെ കോളറിന് പിടിച്ച് തീഹാര്‍ ജയിലിലേക്ക് വലിച്ചിഴയ്ക്കുമെന്നും കപില്‍ മിശ്ര ഭീഷണിപ്പെടുത്തി.

ആരോപണങ്ങള്‍ ഉന്നയിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ കുഴഞ്ഞു വീണ കപില്‍ മിശ്രയെ ആശുപത്രിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here