‘ഡാഡി, എന്നെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യൂ, ഞാന്‍ അധികകാലം ജീവിച്ചിരിക്കില്ല’; പണമുണ്ടായിട്ടും ക്യാന്‍സര്‍ രോഗിയായ മകളെ ചികിത്സിക്കാതെ പിതാവ്; ഒടുവില്‍ സായ് മരണത്തിന് കീഴടങ്ങി

ഹൈദരാബാദ്: ‘ഡാഡി, എന്നെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യൂ, ഇല്ലെങ്കില്‍ ഞാന്‍ അധികകാലം ജീവിച്ചിരിക്കില്ല’ സോഷ്യല്‍മീഡിയയില്‍ കഴിഞ്ഞദിവസങ്ങളില്‍ വൈറായ ഒരു സെല്‍ഫി വീഡിയോയാണിത്. ക്യാന്‍സര്‍ ബാധിച്ച സായ് ശ്രീ എന്ന പതിമൂന്നുകാരിയാണ് തന്റെ പിതാവിനോട് ഇത്തരമൊരു അഭ്യര്‍ത്ഥ നടത്തിയത്. എന്നാല്‍ ആരുടെയും കനിവിന് കാത്തുനില്‍ക്കാതെ സായ് മരണത്തിന് കീഴടങ്ങി.

സായിയുടെ അച്ഛന്‍ ശിവകുമാറും അമ്മ സുമ ശ്രീയും രണ്ടു വര്‍ഷം മുന്‍പ് ബന്ധം വേര്‍പെടുത്തിയിരുന്നു. തുടര്‍ന്ന് സായി അമ്മയുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്. ക്യാന്‍സര്‍ ബാധിതയായ സായിയെ ചികിത്സിക്കാന്‍ അമ്മയ്ക്ക് കഴിവില്ലാത്തതിനാലാണ് ബംഗളൂരില്‍ താമസിക്കുന്ന ശിവകുമാറിന് സായി വീഡിയോ സന്ദേശം അയച്ചത്. എന്നാല്‍ അയാള്‍ ചികിത്സയ്ക്ക് പണം നല്‍കാനോ മകളെ കാണാനോ ശ്രമിച്ചില്ല. മാത്രമല്ല, പണത്തിന് വേണ്ടി വീട് വില്‍ക്കാന്‍ ശ്രമിച്ച ഭാര്യയെ എംഎല്‍എയെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ശിവകുമാര്‍ പിന്തിരിപ്പിക്കുകയും ചെയ്തു.

ഒടുവില്‍ സായി പിതാവിനോട് അഭ്യര്‍ത്ഥന നടത്തുകയായിരുന്നു: ഡാഡി, ഡാഡിയുടെ കയ്യില്‍ പണമില്ലെന്നാണ് പറയുന്നത്. എങ്കില്‍ നമ്മുടെ സ്ഥലം വില്‍ക്കാന്‍ അനുവദിക്കണം. സ്ഥലം വിറ്റ് എനിക്ക് ചികിത്സിക്കണം. ഇല്ലെങ്കില്‍ ഞാന്‍ അധികകാലം ജീവിച്ചിരിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യൂ. ഞാന്‍ സ്‌കൂളില്‍ പോയിട്ട് മാസങ്ങളായി. എനിക്ക് കൂട്ടുകാര്‍ക്കൊപ്പം കളിക്കണം. ചികിത്സ കഴിഞ്ഞാല്‍ ഞാന്‍ സന്തോഷത്തേടെ സ്‌കൂളില്‍ പോകും. അമ്മയുടെ കയ്യില്‍ പൈസയില്ല. അമ്മ പൈസ എടുക്കുമെന്നാണ് അപ്പയുടെ പേടിയെങ്കില്‍ അപ്പ തന്നെ എന്നെ കൊണ്ടു പോയി ചികിത്സിക്കൂ.

സംഭവം ആദ്യം ഒരു പ്രാദേശിക ചാനലാണ് പുറത്തുവിട്ടത്. പിന്നീടത് സോഷ്യല്‍മീഡിയയും ഏറ്റെടുക്കുകയായിരുന്നു. സ്വന്തം ചോരയായ കുഞ്ഞിനോട് കനിവ് കാണിക്കാത്ത ശിവകുമാറിനെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് ഉയര്‍ന്നത്. പണമുണ്ടായിട്ടും മകളെ ചികിത്സിക്കാന്‍ തയ്യാറാകാതിരുന്ന ശിവകുമാറിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പൊലീസും കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News