ജനം വീണ്ടും ശരി വച്ചു;തദ്ദേശ ഉപതെരഞ്ഞെടുപ്പിലും ഇടതു തരംഗം; പന്ത്രണ്ടില്‍ എട്ടും വിജയിച്ചു; മൂന്ന് വാര്‍ഡുകള്‍ പിടിച്ചെടുത്തു

കൊച്ചി: സംസ്ഥാനത്തെ 12 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പിലും ഇടതുമുന്നണി തിളക്കമാര്‍ന്ന വിജയം പിടിച്ചെടുത്തു. പന്ത്രണ്ടില്‍ എട്ടിടത്തും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയം സ്വന്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നഷ്ടമായ മൂന്ന് വാര്‍ഡുകള്‍ എല്‍ഡിഎഫ് ഇക്കുറി പിടിച്ചെടുത്തു. രണ്ടിടത്ത് യുഡിഎഫില്‍ നിന്നും ഒരിടത്ത് സ്വതന്ത്രനില്‍ നിന്നുമാണ് സീറ്റ് തിരിച്ചുപിടിച്ചത്.

പത്തനംതിട്ടയില്‍ യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റിന്റെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലും വിജയം നേടാനായത് തിളക്കം വര്‍ദ്ധിപ്പിക്കുന്നു. മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് കിഴക്കേക്കര വാര്‍ഡില്‍ സി പി ഐ എമ്മിലെ ജേക്കബ്ബ് തോമസാണ് വിജയിച്ചത്. യുഡിഎഫില്‍ നിന്ന് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. 87 വോട്ടാണ് ഭൂരിപക്ഷം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പഞ്ചായത്ത് പ്രസിഡന്റാായ കുരുവിള ജോര്‍ജ് വിജയിച്ച വാര്‍ഡാണിത്.

ആലപ്പുഴ എഴുപുന്ന ഗ്രാമപഞ്ചായത്ത് കുമാരപുരം വാര്‍ഡും എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഐ എമ്മിലെ സീതമ്മയാണ് 34 വോട്ടിന് ഇവിടെ വിജയിച്ചത്. കഴിഞ്ഞ തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിജയിച്ച വാര്‍ഡാണിത്. ഇവിടെ സ്വതന്ത്രയ്ക്ക് പിന്നില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തും ബിജെപി നാലാം സ്ഥാനത്തുമാണ്.

കണ്ണൂര്‍ ജില്ലയിലെ പായം ഗ്രാമപഞ്ചായത്തിലെ മട്ടിണി വാര്‍ഡും എല്‍ഡിഎഫ് പിടിച്ചെടുത്തു. കഴിഞ്ഞതവണ യുഡിഎഫ് വിജയിച്ച ഇവിടെ 268 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഐഎമ്മിലെ എ കെ സുരേഷ് കുമാര്‍ വിജയിച്ചത്. കഴിഞ്ഞതവണ 167 വോട്ടുണ്ടായിരുന്ന ബിജെപിയ്ക്ക് ഇക്കുറി 64 വോട്ട് മാത്രമാണ് നേടാനായത്.
കണ്ണൂര്‍ ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മറ്റ് രണ്ട് വാര്‍ഡുകളിലും ഇടത് സ്ഥാനാര്‍ഥികള്‍ ജയിച്ചു. പയ്യന്നൂര്‍ മുനിസിപ്പാലിറ്റി കണ്ടങ്കാളി നോര്‍ത്ത് വാര്‍ഡില്‍ സിപിഐ എമ്മിലെ പ്രസീദ 365 വോട്ടിനും മട്ടന്നൂര്‍ മുനിസിപ്പാലിറ്റി ഉരുവച്ചാല്‍ സിപിഐ എമ്മിലെ എ കെ സുരേഷ്‌കുമാര്‍ 124 വോട്ടിനുമാണ് വിജയിച്ചത്.
തൃശ്ശൂര്‍ വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് നടുവിക്കര വെസ്റ്റ് വാര്‍ഡ് സിപിഐ എമ്മിലെ വി ജി അനില്‍കുമാറിലൂടെ ഇടത് മുന്നണി നിലനിര്‍ത്തി. 130 വോട്ടാണ് ഭൂരിപക്ഷം.

കോഴിക്കോട് ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നില്‍ രണ്ടിടത്ത് എല്‍ഡിഎഫും ഒരിടത്ത് യുഡിഎഫും വിജയിച്ചു. ഇരുമുന്നണികളും കഴിഞ്ഞ തവണ ജയിച്ച സീറ്റുകള്‍ നിലനിര്‍ത്തുകയായിരുന്നു. കോഴിക്കോട് ഫറോക്ക് മുനിസിപ്പാലിറ്റി ഇരിയംപാട് വാര്‍ഡില്‍ സിപിഐ എമ്മിലെ കെ എം അഫ്‌സല്‍ 82 വോട്ടിന് വിജയിച്ചു. പന്തലായനി ബ്‌ളോക്ക് പഞ്ചായത്ത് വെങ്ങളം വാര്‍ഡില്‍ സിപിഐ എമ്മിലെ പി ടി നാരായണി 1251 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ചെക്യാട് ഗ്രാമപഞ്ചായത്ത് പാറക്കടവ് വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു.

മലപ്പുറം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് വാര്‍ഡിലും മുസ്ലിംലീഗ് സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. ആലങ്കോട് ഗ്രാമപഞ്ചായത്തിലെ ചിയാനൂരിലും കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ ചെങ്ങാനിയിലുമാണ് യു ഡി എഫ് സ്ഥാനാര്‍ഥികള്‍ ജയിച്ചത്. പത്തനംതിട്ട മുനിസിപ്പാലിറ്റി കുമ്പഴ വെസ്റ്റ് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസ് ഐയിലെ ആമിനാബീവിയാണ് വിജയിച്ചത്. ഇവിടെ കഴിഞ്ഞ തവണ അഞ്ഞൂറിലേറെ വോട്ട് കിട്ടിയ യുഡിഎഫിന് ഇക്കുറി 367 വോട്ടേയുള്ളൂ. ബിജെപിയ്ക്ക് ആകെ കിട്ടിയത് 27 വോട്ടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News