പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചെടുത്തു; കഴിഞ്ഞ മൂന്നു വര്‍ഷമായി പെണ്‍കുട്ടി പീഡനത്തിനിര; പീഡനത്തിന് ഒത്താശ നല്‍കിയ അമ്മ കസ്റ്റഡിയില്‍

തിരുവനന്തപുരം: ലൈംഗിക അതിക്രമത്തിന് ശ്രമിച്ചയാളുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചെടുത്തു. കൊല്ലത്തെ ഒരു ആശ്രമത്തിലെ അന്തേവാസിയായ ശ്രീഹരി(54) എന്നറിയപ്പെടുന്ന സ്വാമിയാണ് പേട്ട സ്വദേശിനിയായ പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ചത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി പൂജയ്ക്കും മറ്റ് കാര്യങ്ങള്‍ക്കുമായി ശ്രീഹരി പെണ്‍കുട്ടിയുടെ വീട്ടിലെത്താറുണ്ടായിരുന്നു. മൂന്ന് വര്‍ഷമായി പെണ്‍കുട്ടി ഇയാളുടെ പീഡനത്തിനിരയായിരുന്നെന്ന് പൊലീസിന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇന്നലെയും ഇയാള്‍ തന്നെ പീഡിപ്പിക്കുമെന്ന് മനസിലാക്കിയാണ് പെണ്‍കുട്ടി ഒരു കത്തി തരപ്പെടുത്തി വച്ചത്. ഇന്ന് പുലര്‍ച്ചയേടെ സ്വാമി ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തന്നെ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇയാളുടെ നില ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ചതിന് പോക്‌സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ പേട്ട പൊലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയെന്നും ആക്രമിച്ചതിന് പെണ്‍കുട്ടിക്കെതിരെ കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

അസുഖം ബാധിച്ച അച്ഛനും അമ്മയും മാത്രമാണ് പെണ്‍കുട്ടിയുടെ വീട്ടിലുളളത്. അമ്മയുമായുളള സൗഹൃദം മുതലെടുത്താണ് ഇയാള്‍ പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. അമ്മയുടെ ഒത്താശയോടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന വിവരങ്ങളെ തുടര്‍ന്ന് ഇവരെയും പൊലീസ് കസ്റ്റഡിയിലെടുത്തി്ട്ടുണ്ട്.

ഇയാളെ ജനനേന്ദ്രിയം 90ശതമാനവും മുറിഞ്ഞ് തൂങ്ങിയ നിലയിലാണ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തിരിച്ച് തുന്നിച്ചേര്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. എങ്കിലും മൂത്രം പോകുന്നതിനും രക്തസ്രാവം നിയന്ത്രിക്കുന്നതിനുമായി പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധരുടേയും യൂറോളജി വിദഗ്ധരുടേയും നേതൃത്വത്തില്‍ അടിയന്തിര ശസ്ത്രക്രിയ നടത്തി. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News