ഒരു ഭരണാധികാരി പുതിയ നയം ആവിഷ്‌കരിക്കുമ്പോള്‍ മനസ്സില്‍ കാണേണ്ടത് നാട്ടിലെ ദരിദ്രരായ മനുഷ്യനെക്കുറിച്ചായിരിക്കണം. ഈ മെയ് 21 ന് ഒരു വര്‍ഷം തികയുന്ന പിണറായി സര്‍ക്കാര്‍ സമസ്തമേഖലയിലെ വികസനം, അഴിമതി മുക്ത-മതേതര കേരളം എന്നിവയിലേക്കു ലക്ഷ്യമിടുന്നു. നിയമന നിരോധനം മാറ്റി 36000 പേര്‍ക്ക് പുതിയ നിയമനം നല്‍കിയതോടെ കേരളത്തിലെ ചെറുപ്പക്കാരുടെ പിന്തുണ സര്‍ക്കാരിനു ലഭിച്ചു. ഗവണ്‍മെന്റ് സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ സര്‍ക്കാര്‍ കൊടുത്ത വാഗ്ദാനങ്ങള്‍ ഓരോന്നും നടപ്പാക്കുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്.
തുടക്കത്തില്‍ മൂഖ്യമന്ത്രി ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരോട് പറഞ്ഞത്, നിങ്ങളുടെ മുമ്പില്‍ വരുന്ന ഓരോ ഫയലുകളും ഓരോ ജീവിതമാണെന്ന സത്യം മറക്കരുതെന്നും, സമയത്തിന് ജോലിക്കു ഹാജരാകണമെന്നും ജോലി തീരാതെ സീറ്റില്‍നിന്നു പോകാന്‍ പാടില്ല എന്ന നിര്‍ദ്ദേശവും കേരള രാഷ്ട്രീയ-ഉദ്യോഗസ്ഥ ചരിത്രത്തിലെ നിര്‍ണായക രേഖയാണ്. ഒരു വര്‍ഷം കേരളത്തിലെ താപ്പാനകളായ ഉദ്യഗസ്ഥന്മാരെ ഒറ്റയടിക്ക് ശരിയാകുമെന്ന് ആരും കരുതുന്നില്ല,പക്ഷെ നന്നാകാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു.
44 നദികള്‍ ഉള്ള കേരളം, എന്നാല്‍ പല നദികളും വറ്റിവരണ്ടു . കൊടിയ വേനലില്‍ ചുട്ടു പൊള്ളിയപ്പോഴും എല്ലാവര്‍ക്കും ജലം എത്തിക്കാന്‍ ഗവണ്‍മെന്റിന് കഴിഞ്ഞു. ഈ അടുത്ത കാലത്തു തിരുവനന്തപുരത്തു കുടിവെള്ള ക്ഷാമം ഉണ്ടായപ്പോള്‍ നെയ്യാറില്‍ നിന്ന് അരുവിക്കരയില്‍ ജലം എത്തിച്ചത് വിസ്മയകരമായ വേഗത്തില്‍ ആയിരുന്നു. തലസ്ഥാന നഗരിയിലെ കുടിവെള്ള ക്ഷാമം പരിഹരിച്ച ജലസേചന വകുപ്പ് അഭിനന്ദനം അര്‍ഹിക്കുന്നു.
ഒരുവര്‍ഷം കൊണ്ട് എന്തൊക്കെ മാറ്റങ്ങള്‍ വരുത്തി എന്നതിനും ഏതൊക്കെ പദ്ധതികള്‍ നടപ്പാക്കിയെന്നതിനും ആദ്യത്തെ ഉത്തരം അഴിമതിയുടെ ജീര്‍ണസംസ്‌കാരം കേരളത്തില്‍ നിന്ന് തുടച്ചു നീക്കപ്പെട്ടു എന്നതാണ്. ദേശീയപാത 45 മീറ്ററായി വികസിപ്പിക്കുന്ന ജോലി അവസാനഘട്ടത്തിലാക്കി.ഒരിക്കലും ഇത് നടക്കില്ലായെന്നായിരുന്നു പൊതുവെ കരുതിയിരുന്നത്. ഗെയ്ല്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ പുനരാവിഷ്‌ക്കരിച്ചു 2018 ഈ പദ്ധതി പൂര്‍ത്തിയാകും.
കുടംകുളത്തുനിന്നു വൈദ്യുതി എത്തിക്കുന്ന ലൈനിന്റെ പണി പൂര്‍ത്തിയാക്കി, 6500 കോടിയുടെ തീരദേശ ഹൈവേ മുന്നോട്ടു പോകുന്നു. 3500 കോടിയുടെ മലയോര ഹൈവേ നടപടി തുടങ്ങി. സമ്പൂര്‍ണ വൈദ്യുതീകരണത്തിലൂടെ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി. ആദിവാസികള്‍ക്കു ഉള്‍പ്പെടെ 2.5 ലക്ഷം പേര്‍ക്ക് പുതിയതായി കറണ്ട് നല്‍കി. കടുത്ത വരള്‍ച്ചയിലും കേരളത്തില്‍ പവര്‍ക്കട്ടോ ലോഡ്‌ഷെഡിങ്ങോ ഇല്ല, വൈദ്യുതിമന്ത്രിക്കു എഴുത്തും വായനയും അറിയില്ല എന്ന വിമര്‍ശനത്തിനു ആ വകുപ്പില്‍ പണിയെടുക്കാനറിയാമെന്നു മന്ത്രി തെളിയിച്ചു കഴിഞ്ഞു. വിദ്യാഭ്യാസത്തിന്റെ കുറവ് ഭരണ മികവില്‍ നികത്തിയ മന്ത്രിയാണ് എംഎം മണി. ഒരു വര്‍ഷത്തിനകം തന്നെ വിവിധ ഏജന്‍സികള്‍ മുഖാന്തരം 62.62 മെഗാ വാട്ട് വൈദ്യുതിപദ്ധതികള്‍ കമ്മീഷന്‍ ചെയ്തു. മാത്രമല്ല, കായകുളം താപനിലയം കേരള സര്‍ക്കാര്‍ വൈദ്യുതിവകുപ്പ് വഴി ഏറ്റെടുക്കാന്‍ പോകുന്നു. ലക്ഷക്കണക്കിന് മീറ്ററുകള്‍ക്കു ഓര്‍ഡര്‍ കൊടുത്തിട്ട് കോടിക്കണക്കിനു കമ്മീഷന്‍ പറ്റുന്ന പഴയ മന്ത്രിയല്ല ഇപ്പോഴത്തെ മന്ത്രി.
കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി സ്‌കൂള്‍ തുറക്കും മുന്‍പെ പാഠപുസ്തകങ്ങള്‍ ലഭ്യമാക്കി. മുന്‍പ് ഓണം നേരത്തെ വന്നതുകൊണ്ട് ക്രിസ്മസ്് ആകുമ്പോള്‍ പുസ്തകം കിട്ടുകയുള്ളു എന്ന് പറഞ്ഞ വിദ്യാഭ്യസമന്ത്രിയല്ല ഇപ്പോള്‍, കേരളം അന്താരാഷ്ട്ര നിലവാരമുള്ള സ്‌കൂളുകള്‍ കൊണ്ട് നിറയാന്‍ പോകുന്നു.
ക്ഷേമ പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചു എന്ന് മാത്രമല്ല വീടുകളിലെത്തിച്ചുകൊടുത്തു. ലൈഫ് പദ്ധതിയിലൂടെ കേരളത്തില്‍ വീടില്ലാത്തവര്‍ക്ക് വീട് നല്‍കാനുള്ള പദ്ധതി, 5 വര്‍ഷം കൊണ്ട് ഈ പദ്ധതിയിലൂടെ കേരളത്തില്‍ എല്ലാവര്‍ക്കും വീട് ലഭിക്കും. ഇത് മാത്രം മതി സര്‍ക്കാരിന്റ നേട്ടം വിലയിരുത്താന്‍. വിദ്യാഭ്യാസ വായ്പ എടുത്തു തിരിച്ചടയ്ക്കാനാകാതെ ആത്മഹത്യക്ക് ഒരുങ്ങി കഴിഞ്ഞിരുന്ന കുടുംബങ്ങളില്‍ നിന്ന് ഇനി മുതല്‍ സര്‍ക്കാര്‍ അവരുടെ വായ്പ തിരിച്ചടക്കും. അതിനു വേണ്ടി 900 കോടി രൂപയുടെ പദ്ധതി നടപ്പാക്കിക്കഴിഞ്ഞു.
സ്ത്രീകള്‍ക്കെതിരെ അതിക്രമം നടന്ന എല്ലാ കേസുകളിലും ശക്തമായ നടപടി ഉണ്ടായി എന്ന് മാത്രമല്ല സ്ത്രീ പീഡകരെ ജാതിയോ മതമോ പണമോ പ്രമാണിത്തമോ നോക്കാതെ പിടിച്ചകത്താക്കി. പൊലീസ് ഭരണത്തില്‍ കുറ്റവാളികള്‍ എത്ര വലിയവനായാലും ജയിലിലാകുമെന്നു ജനങ്ങള്‍ക്കു ഈ ഭരണത്തില്‍ ഉറപ്പായി. എറണാകുളത്തു നടിയെ ആക്രമിച്ച കേസില്‍ ആറാം നാള്‍ മുഴുവന്‍ പ്രതികളെയും പിടിച്ചു. കൊച്ചിയിലെ മധ്യവയസ്‌കനെ കൊന്നു കിണറ്റില്‍ തള്ളിയ തൊഴിലുടമയെ മൂന്നാം നാള്‍ പിടിച്ചു. അയാളുടെ പണവും സ്വാധീനവും കണ്ട് പൊലീസ് പിന്മാറിയില്ല, അങ്ങനെ ഇക്കാലയളവില്‍ ഉണ്ടായ എല്ലാ അക്രമങ്ങളിലും പൊലീസ് കുറ്റവാളികളെ പിടിച്ചു.
മാത്രമല്ല, ഒരു വര്‍ഷത്തിനകം കേരളത്തിലെ കേസുകളില്‍ വലിയ കുറവുണ്ടായി എന്നാണ് യഥാര്‍ത്ഥ കഥ .കേരളത്തില്‍ ആര്‍സ്എസ് പിടിമുറക്കാന്‍ നോക്കുന്നതിന്റെ ഭാഗമായി ഉണ്ടായ കൊലപാതകങ്ങള്‍ ഒഴികെ ക്രമസമാധാനം ഭദ്രമാണ്. ഇവരുടെ പീഡകവീരന്മാരായ സ്വാമിമാരും ആള്‍ദൈവങ്ങളും കാണിച്ച പീഡനങ്ങള്‍ക്ക് സ്ത്രീകളും പൊതുസമൂഹവും തക്ക ശിക്ഷ നല്‍കി.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായ 419 കോടി രൂപയുടെ കണ്‍സ്യൂമര്‍ ഫെഡ് നഷ്ടം നികത്തി 64.74 കോടി രൂപയുടെ ലാഭത്തിലാക്കി. മന്ത്രിയുടെ ശക്തമായ നിലപാടും, കൃത്യമായ സാമ്പത്തിക അച്ചടക്കം പാലിച്ചും ചെലവ് ചുരുക്കിയും, ഭരണ ധൂര്‍ത്തും അധികച്ചിലവും ഒഴിവാക്കിയുമാണ് കണ്‍സ്യൂമര്‍ഫെഡ് ഈ നേട്ടം ഉണ്ടാക്കിയത്.
ഭരണ നിര്‍വഹണത്തില്‍ കേരളം രാജ്യത്തു ഒന്നാമത് എത്തി. പബ്ലിക് അഫേര്‍സ് ഇന്‍ഡക്‌സ് പട്ടിക പ്രകാരമാണ് കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന ഗുജറാത്തിനെ പിന്‍തള്ളി കേരളവും തമിഴ്‌നാടും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയത്. ട്രാന്‍സ് ജെന്‍ഡേഴ്‌സിനെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് കൊച്ചി മെട്രോയില്‍ അവര്‍ക്കു ജോലി നല്കിയതിനെ ഗാര്‍ഡിയന്‍ പത്രം അഭിനന്ദിച്ചതിലൂടെ ലോകം മുഴുവന്‍ അംഗീകാരമായി മാറി.
കേരളത്തില്‍ ഇടുക്കിയിലും, കാസര്‍ഗോഡും, മലപ്പുറത്തുമായി പതിനായിരം പേര്‍ക്ക് പട്ടയം നല്കി. മാത്രമല്ല, കുടിയേറ്റക്കാരെയും കൈയേറ്റക്കാരെയും രണ്ടായി കാണുകയും വന്‍കിട കൈയേറ്റകാര്‍ക്കതിരെ ശക്തമായ നടപടി സ്വീകരിക്കാനും തീരുമാനിച്ചു. കഴിഞ്ഞ മന്ത്രിസഭയിലെ 19 കാട്ടുകള്ളന്മാരായ മന്ത്രിമാര്‍ താറുമാറാക്കിയ സാമ്പത്തിക രംഗം കൈയില്‍ കിട്ടിയപ്പോള്‍ പകച്ചുനില്‍ക്കാതെ കിഫ്ബിയിലൂടെ സമാഹരിച്ച പണം ഉപയോഗിച്ച് കേരളത്തെ വികാസനോത്മുക സംസ്ഥാനമാക്കി മാറ്റി.
കൊച്ചിയുടെ ഹൃദയത്തിലൂടെ മെട്രോ ആരംഭിക്കുകയാണ്, മെട്രോ പൂര്‍ണമായി സജ്ജമാകുന്നതോടെ 1800 പേര്‍ക്കെങ്കിലും ജോലി നല്‍കാനാകും. മെട്രോയുടെ ക്ലീനിംഗ്, പാര്‍ക്കിംഗ്, ടിക്കറ്റ് വിതരണം തുടങ്ങിയവ ഇനി മുതല്‍ കുടുംബശ്രീക്കാര്‍ നിര്‍വഹിക്കും.
ഇങ്ങനെയൊക്കെ ആണെങ്കിലും കേരളത്തിലെ പ്രധാന മാധ്യമങ്ങള്‍ പിണറായി സര്‍ക്കാരിനെ നിരന്തരം ആക്രമിക്കുകയാണ്. യാതൊരു ബന്ധവുമില്ലാത്ത നുണ പ്രചരിപ്പിക്കുന്ന ഒരു സാഹചര്യം നിലവില്‍ ഉണ്ട്. എന്നാല്‍ അവരുടെ അജണ്ഡയുടെ ഭാഗമായ തെറ്റായ വാര്‍ത്തകള്‍ വിശ്വസിക്കുന്നവരല്ല കേരളത്തിലെ ജനങ്ങള്‍. പണ്ടൊക്കെ അത് നടക്കുമായിരുന്നു. ഒന്നോ രണ്ടോ മുത്തശ്ശിപ്പത്രങ്ങളും അവരുടെ ചാനലുകളും ബിജെപി നേതാവിന്റെ ചാനല്‍ ആയ ഏഷ്യാനെറ് കൂടി തെറ്റായ വാര്‍ത്തകളും വിവാദങ്ങളും ഒക്കെ ഉണ്ടാക്കിയാല്‍ അത് വിശ്വസിക്കുന്നവരല്ല കേരളത്തിലെ ജനം. അതിനു തെളിവാണ് ഇവര്‍ കെട്ടിപ്പൊക്കിയ സമരങ്ങള്‍ എല്ലാം പൊട്ടി പാളീസായി എന്നത്, മുന്നാറിലേതടക്കം.
കേരളത്തിലെ സാധാരണക്കാരും കേരളത്തെ സ്‌നേഹിക്കുന്ന പ്രവാസികളുമൊക്കെക്കൂടി സോഷ്യല്‍ മീഡിയ വഴി ഇവരുടെ നുണ പ്രചരണങ്ങളെ പൊളിച്ചടുക്കി. കേരളത്തിലെ ഏതെങ്കിലും കുത്തക മുതലാളി മാധ്യമത്തിന്റെ കൂലി എഴുത്തുകാരുടെ തണലില്‍ അഭിരമിക്കുന്നവരല്ല കേരളത്തിലെ ജനങ്ങള്‍. ഇപ്പോള്‍ കേരളത്തിന്റെ പൊതുബോധത്തെ ഒട്ടുമേ സ്വാധിനിക്കാന്‍ ഈ നുണപ്പത്രങ്ങള്‍ക്കും അവരെ നിയന്ത്രിക്കുന്ന പ്രമാണിമാര്‍ക്കും മുന്‍പത്തെപ്പോലെ കഴിയുന്നില്ല എന്നതിന്റെ തെളിവാണ് അടുത്തിടെ ഉണ്ടായ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ ഭൂരിപക്ഷം നേടിയത്.
അവസാനമായി ജാതിയും മതവും പറഞ്ഞ് അധികാരത്തിന്റെ താക്കോല്‍ സ്ഥാനങ്ങള്‍ക്ക് വേണ്ടി പോരടിച്ചു സമൂഹത്തെ മലിനമാക്കിയ മെത്രാന്മാരുടെയും സുകുമാരന്‍ നായരുടെയും വെള്ളാപ്പള്ളിമാരുടെയും സമ്മര്‍ദ്ദ തന്ത്രങ്ങളെ അതിജീവിക്കാനും ഇവന്മാരെ എടുത്തു തോട്ടിലെറിയാനും പിണറായി സര്‍ക്കാരിന് കഴിഞ്ഞു എന്നത് ഏറ്റവും വലിയ നേട്ടമാണ്.
ചുരുക്കത്തില്‍ മുന്‍ ചീഫ് സെക്രട്ടറി ബാബു പോള്‍സാറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ പിണറായി സര്‍ക്കാരിന്റെ ഏറ്റവും ശ്രദ്ധേയമായ മുഖം മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയുള്ള നേതൃത്വം തന്നെയാണ്. ജോപ്പനും ജിക്കുമോനും സലിംരാജും മേയുന്ന പുല്‍പ്പുറമാകാന്‍ സര്‍ക്കാരിനെ വിട്ടുകൊടുക്കാതിരിക്കുമ്പോള്‍ അത് ധാര്‍ഷ്ട്യമായി കാണേണ്ടതില്ല. മാത്രമല്ല ഈ സര്‍ക്കാരിന് ആദ്യവര്‍ഷം പത്തില് പത്ത് മാര്‍ക്കു കൊടുക്കുന്നു. ഈ ആത്മവിശ്വാസം സര്‍ക്കാരിനെ നെഞ്ചിലേറ്റുന്ന പാവപ്പെട്ട ജനങ്ങള്‍ക്ക് കരുത്താകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here