ആരാധനാലയങ്ങള്‍ കൈയടക്കാന്‍ തീവ്രവാദികളുടെ ശ്രമമെന്ന് കോടിയേരി ബാലകൃഷ്ണന്‍; ആര്‍എസ്എസ് വളര്‍ന്നത് ഹിന്ദുക്ഷേത്രങ്ങള്‍ ഉപയോഗിച്ച്

കണ്ണൂര്‍: ആരാധനാലയങ്ങള്‍ കൈയടക്കാന്‍ തീവ്രവാദികള്‍ ശ്രമിച്ചുവരികയാണെന്നും അത് തടയാന്‍ വിശ്വാസികള്‍ രംഗത്തുവരണമെന്നും സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസ് വളര്‍ന്നത് ഹിന്ദുക്ഷേത്രങ്ങള്‍ ഉപയോഗിച്ചാണ്. മുസ്ലിംതീവ്രവാദികളും ഈ രീതി ഉപയോഗിക്കാന്‍ ശ്രമിക്കുന്നുണ്ട്. ആര്‍എസ്എസിനെ എതിര്‍ക്കാനെന്ന പേരില്‍ ന്യൂനപക്ഷ തീവ്രവാദം വളര്‍ത്തിയെടുക്കാനുള്ള നീക്കം തടയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷസാംസ്‌കാരിക സമിതികളുടെ ജില്ലാ കോ ഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ‘മുഖ്യധാരാരാഷ്ട്രീയവും മുസ്ലിം ന്യൂനപക്ഷങ്ങളും’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. 1980ല്‍ പാര്‍ലമെന്റില്‍ രണ്ട് സീറ്റുണ്ടായിരുന്ന ബിജെപി വളര്‍ന്ന് തനിച്ച് ഭൂരിപക്ഷം നേടിയത് രാമക്ഷേത്ര വികാരം ഇളക്കിവിട്ടുകൂടിയാണ്്. ന്യൂനപക്ഷം പ്രത്യേകം സംഘടിച്ച് ആര്‍എസ്എസിനെ എതിര്‍ക്കാം എന്ന് കരുതുന്നത് അവിവേകവും ആര്‍എസ്എസിന് സഹായകരവുമാണ്. ഹിന്ദുത്വതീവ്രവാദത്തെ ചെറുക്കാന്‍ മുഖ്യധാരാരാഷ്ട്രീയത്തിനേ കഴിയൂയെന്നും കോടിയേരി പറഞ്ഞു.

ഹിന്ദുത്വ തീവ്രവാദത്തിന്റെ മറുവശമാണ് ഇസ്ലാമിക തീവ്രവാദം. ഇസ്ലാമിന് തീവ്രവാദവുമായി ഒരിക്കലും പൊരുത്തപ്പെടാനാവില്ല. ഇസ്ലാമിന്റെ അര്‍ഥം തന്നെ സമാധാനമെന്നാണല്ലോ. ഭീകരതയുടെ പര്യായമായി മാറിയ ‘ഇസ്ലാമിക് സ്റ്റേറ്റ്’ പ്രവാചകനെ നിരാകരിക്കുന്നവരാണ്. നേരത്തെ താലിബാനെ വളര്‍ത്തിയ പോലെ ഐഎസിനെ വളര്‍ത്തിയതും അമേരിക്കന്‍ ഭരണകൂടമാണ്. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ മതനിരപേക്ഷ ഭരണങ്ങളെ തകര്‍ക്കാനാണ് ഭീകരതയെ വളര്‍ത്തിയെടുത്തത്. മതത്തെ മറയാക്കി കേരളത്തിലും ഭീകരവാദം കൊണ്ടുവരാനുള്ള നീക്കം നടക്കുന്നുണ്ട്. വീട്ടുകാര്‍ അറിയാതെ സ്ത്രീകള്‍ ഉള്‍പ്പെടെ ഐഎസിലേക്ക് പോയത് ആശങ്ക ഉയര്‍ത്തുന്നതാണെന്നും കോടിയേരി പറഞ്ഞു.

ജനാധിപത്യം എന്നാല്‍ മഹാഭൂരിപക്ഷത്തിന്റെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് മാത്രം നയം രൂപീകരിക്കുക എന്നതല്ല. ചെറുന്യൂനപക്ഷങ്ങളുടെ പോലും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന സംവിധാനമാണത്. സ്വാതന്ത്ര്യത്തിന്റെ 70-ാം വാര്‍ഷികത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഭക്ഷണത്തിനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്നു. കേരളത്തിലെ ജനസംഖ്യയേക്കാള്‍ കൂടുതല്‍ മുസ്ലിങ്ങള്‍ ഉത്തര്‍പ്രദേശിലുണ്ട്. അവിടെ മുസ്ലിങ്ങള്‍ വേട്ടയാടപ്പെടുമ്പോള്‍ ഇവിടെ സുരക്ഷിതരായി കഴിയുന്നത് കേരളത്തില്‍ മുഖ്യധാരാ രാഷ്ട്രീയം ഇടതുപക്ഷത്തിന്റെ നിയന്ത്രണത്തിലായതുകൊണ്ടാണ്. ഏറ്റവും കൂടുതല്‍ ദളിതരുള്ള യുപിയിലാണ് ദളിത് വേട്ട രൂക്ഷം. ഹിന്ദുത്വ തീവ്രവാദം പിടിമുറുക്കിയതിന്റെ പ്രതിഫലനമാണതെന്നും അദേഹം പറഞ്ഞു.

കമ്യൂണിസ്റ്റുകാരും വേട്ടയാടപ്പെടുകയാണ്. പോട്ട, ടാഡ, യുഎപിഎ തുടങ്ങിയ കരിനിയമങ്ങളെല്ലാം കണ്ണൂരില്‍ പ്രയോഗിച്ചു. കശ്മീരിലും നാഗാലാന്‍ഡിലും മണിപ്പൂരിലും പ്രയോഗിക്കുന്ന പട്ടാളനിയമം ‘അഫ്‌സ്പ’ ഇവിടെയും നടപ്പാക്കണമെന്നാണ് ആര്‍എസ്എസ് വാദിക്കുന്നതെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News