നിതീഷ്-ലാലു സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തി ബിജെപി; പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ബഹിഷ്‌കരിച്ച നിതീഷ് കുമാര്‍ ഇന്ന് മോദിയുമായി കൂടിക്കാഴ്ച്ച നടത്തും

ദില്ലി: ദേശീയ തലത്തില്‍ ബീഹാര്‍ മോഡല്‍ മഹാസഖ്യത്തിനുള്ള പ്രതിപക്ഷ ശ്രമത്തിനിടെ നിതീഷ്-ലാലു സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തി ബിജെപി പിടിമുറുക്കുന്നു. ഇന്നലെ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ബഹിഷ്‌കരിച്ച നിതീഷ് കുമാര്‍ ഇന്ന് നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തും. അതേസമയം, രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സമവായ ചര്‍ച്ചകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മുന്‍കൈ എടുത്തില്ലെങ്കില്‍ മാത്രം സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി മുന്നോട്ട്‌പോകാന്‍ പ്രതിപക്ഷ പാര്‍ട്ടി യോഗത്തില്‍ ധാരണയായി.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിച്ച് മഹാസഖ്യത്തിനുള്ള കോണ്‍ഗ്രസ് മുന്നൊരുക്കത്തിനിടെയാണ് ബിജെപി ബീഹാറില്‍ പിടിമുറുക്കുന്നത്. ലാലു പ്രസാദ് യാദവിന്റെ മകളുടേയും മരുമകന്റേയും വസതികളിലെ എന്‍ഫോഴ്‌സമെന്റ് റെയഡിന് പിന്നാലെയാണ് ആര്‍ജെഡി ജെഡിയു സഖ്യത്തിലെ വിള്ളല്‍ പരസ്യമായത്. ആര്‍ജെഡി നേതാവിനെ ശക്തമായി പിന്തുണച്ച് രംഗത്തെത്താന്‍ ബീഹാര്‍ മുഖ്യമന്ത്രി മടിച്ചു.

ബിജെപി രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്ന് പറഞ്ഞ ലാലു പ്രസാദ് ബിജെപിക്ക് ഇപ്പോള്‍ സംസ്ഥാനത്ത് നിന്ന് പുതിയ കൂട്ട്‌കെട്ട് ലഭിച്ചുവെന്നും നിതീഷ്‌കുമാറിന്റെ പേര് പ്രതിപാദിക്കാതെ ആരോപിച്ചു. ഇതിനിടയില്‍ രാഷ്ട്രപതി സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്കായുള്ള പ്രതിപക്ഷ പാര്‍ട്ടി യോഗത്തില്‍ നിന്നും ദില്ലിയില്‍ ഉണ്ടായിട്ടും നിതീഷ് കുമാര്‍ വിട്ട് നിന്നു.

ആര്‍ജെഡിയെ പ്രതിനിധീകരിച്ച് ലാലു പ്രസാദ് യാദവ് നേരിട്ട് പങ്കെടുത്തപ്പോള്‍ ജെഡിയുവിനെ പ്രതിനിധീകരിച്ച് ശരത് യാദവിനെയാണ് നിതീഷ് ചര്‍ച്ചയക്ക് അയച്ചത്. ഇതിന് പിന്നാലെയാണ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബീഹാര്‍ മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നത്. പൊതുസ്ഥാനാര്‍ഥിയെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പരിഗണിക്കണമെന്ന പ്രതിപക്ഷ പാര്‍ട്ടി നിര്‍ദേശങ്ങള്‍ക്കിടയിലും പ്രണബ് മുഖര്‍ജിക്ക് വേണ്ടി ശബ്ദം ഉയര്‍ത്തിയ നിതീഷ് കുമാര്‍ എന്‍ഫോഴ്‌സെമന്റ് റെയ്ഡുകള്‍ക്ക് പിന്നാലെയുള്ള യോഗത്തില്‍ നിന്ന് വിട്ട് നിന്നത് മാറുന്ന രാഷ്ട്രീയ സമവാക്യത്തിന്റെ സൂചന നല്‍കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here