‘ഡാ മലരേ, കാളേടെ മോനേ….’ കശാപ്പ് നിരോധനത്തില്‍ മോദി സര്‍ക്കാരിനെതിരെ വിടി ബല്‍റാമിന്റെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: കശാപ്പ് നിരോധനത്തില്‍ മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി.ടി ബല്‍റാം എംഎല്‍എ രംഗത്ത്. നാട്ടില്‍ എല്ലാവര്‍ക്കും വിശപ്പടക്കാന്‍ വല്ലതും കിട്ടുന്നുണ്ടോന്ന് ആദ്യം നോക്കെന്ന് പറഞ്ഞുകൊണ്ടാണ് ബല്‍റാമിന്റെ വിമര്‍ശനം.
‘ഡാ മലരേ, കാളേടെ മോനേ..
ഈ നാട്ടില്‍ എല്ലാവര്‍ക്കും വിശപ്പടക്കാന്‍ വല്ലതും കിട്ടുന്നുണ്ടോന്ന് ആദ്യം നോക്ക്.’-ബല്‍റാം പറയുന്നു.

കശാപ്പ് നിരോധനമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ജനങ്ങള്‍ എന്ത് ഭക്ഷണം കഴിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുന്നതെങ്ങനെയെന്നാണ് സംഭവത്തോട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. കേന്ദ്രം അവരുടെ ഇഷ്ടങ്ങളും താല്‍പര്യങ്ങളും അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും പിണറായി പറഞ്ഞു. നാസിസമാണ് മോദിസര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രത്തിന്റേത് യുക്തിരഹിതമായ തീരുമാനമാണെന്ന് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു. രാജ്യമാകെ മനുസ്മൃതി നടപ്പിലാക്കുമെന്ന വിളംബരമാണ് കശാപ്പ് നിരോധനത്തിലൂടെ മോദിസര്‍ക്കാര്‍ നല്‍കിയതെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. ഭരണഘടനാപരമായ പൗരന്റെ അവകാശങ്ങള്‍ ഹനിക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയുടെ അഭിപ്രായം.

രാജ്യത്ത് വിഭജനമുണ്ടാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമമാണ് നിരോധനമെന്നാണ് മന്ത്രി ജി സുധാകരന്‍ പ്രതികരിച്ചത്. നഗ്‌നമായ ഭരണഘടനാലംഘനമാണ് തീരുമാനമെന്നായിരുന്നു മന്ത്രി വിഎസ് സുനില്‍കുമാറിന്റെ പ്രതികരണം. കേന്ദ്രതീരുമാനം അംഗീകരിക്കില്ലെന്ന് മന്ത്രി കെടി ജലീലും വ്യക്തമാക്കി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം ഫെഡറല്‍ സംവിധാനത്തിന് വിരുദ്ധമാണെന്നായിരുന്നു മന്ത്രി കെ രാജുവിന്റെ പ്രതികരണം

റംസാന്‍ വ്രതമാരംഭിക്കുന്നതിന് തൊട്ടുമുമ്പുള്ള നിരോധനം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നായിരുന്നു കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ അഭിപ്രായപ്പെട്ടത്. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരേ യോജിക്കാവുന്ന പാര്‍ട്ടികളെ കൂടെനിര്‍ത്തി പാര്‍ലമെന്റിനകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി കെപിഎ മജീദ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News