നോയിഡ കൂട്ടബലാത്സംഗം ബീഫിന്റെ പേരില്‍? ബീഫ് കഴിച്ചിരുന്നോ എന്ന് കൃത്യത്തിന് മുന്‍പ് പ്രതികളുടെ ചോദ്യം; വെളിപ്പെടുത്തല്‍ ഇരകളായ സ്ത്രീകളുടെ ബന്ധുവിന്റേത്

ദില്ലി: രാജ്യത്തെ ഞെട്ടിച്ച നോയിഡ കൂട്ടബലാത്സംഗവും കൊലപാതകവും ബീഫിന്റെ പേരിലാണെന്ന് സൂചന. പീഡനത്തിന് ഇരയായ സ്ത്രീകളുടെ അടുത്ത ബന്ധുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ദേശീയമാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബന്ധു പറയുന്നത് ഇങ്ങനെ: ‘വാഹനത്തില്‍ നിന്ന് വലിച്ചിറക്കിയ ശേഷം പ്രതികള്‍ ആദ്യം ചോദിച്ചത്. നിങ്ങള്‍ മുസ്ലിങ്ങള്‍ ആണോയെന്നാണ്. സമ്മതിച്ചപ്പോള്‍, ബീഫ് കഴിക്കാറുണ്ടോ എന്ന് ചോദിച്ചു. ഇല്ലെന്ന മറുപടി നല്‍കിയപ്പോള്‍, പ്രതികള്‍ ശരീരത്തില്‍ ബലമായി പിടിച്ച് നിങ്ങളെ പാഠം പഠിപ്പിക്കുമെന്ന് ആക്രോശിച്ചു കൊണ്ട് ആക്രമിക്കുകയായിരുന്നു.’

അതേസമയം, പൊലീസില്‍ പരാതി നല്‍കിയപ്പോള്‍, അപ്പോഴത്തെ മാനസികാവസ്ഥയില്‍ ഇക്കാര്യം പറയാന്‍ സാധിച്ചില്ലെന്നും ഇയാള്‍ വെളിപ്പെടുത്തി. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ഗൃഹനാഥനെ കൊലപ്പെടുത്തി നാല് സ്ത്രീകളെ, ഒരുസംഘമാളുകള്‍ കൂട്ടബലാത്സംഗം ചെയ്തത്. ആശുപത്രിയില്‍ കഴിയുന്ന ബന്ധുവിനെ സന്ദര്‍ശിച്ച ശേഷം രാത്രി മടങ്ങുകയായിരുന്നു കുടുംബം ജേവര്‍ബുലന്ദേശ്വര്‍ ഹൈവേയില്‍ വച്ചാണ് ആക്രമത്തിനിരയായത്.

സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഹസി, മുന്ന, വാഹിം എന്നിവരെയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരാളെയുമാണ് അറസ്റ്റ് ചെയ്തത്. ഇവരെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പീഡനത്തിനിരയായ സ്ത്രീകള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റുചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News