കശാപ്പ് നിരോധനം അംഗീകരിക്കില്ല; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

തിരുവനന്തപുരം: കന്നുകാലി വില്‍പന നിരോധനം കേരളത്തില്‍ നടക്കില്ലെന്ന് കാട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചത്. മാംസാഹാരം ഏറ്റവും കൂടുതല്‍ കഴിക്കുന്ന ജനങ്ങളാണ് കേരളത്തിലുള്ളത്. അതുകൊണ്ട് കേരളം പോലൊരു സംസ്ഥാനത്ത് ബീഫ് നിരോധനം പ്രായോഗികമല്ല, നിരോധനം കേന്ദ്രം നീക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്നും പിണറായി ചൂണ്ടികാട്ടി. രാജ്യത്തിന്റെ ബഹുസ്വരതയ്ക്ക് വെല്ലുവിളിയാണ് ഇതെന്നും ഉത്തരവ് നടപ്പാക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങളുമായി ആലോചിക്കണമായിരുന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്നലെയാണ് കന്നുകാലി വില്‍പന നിരോധിച്ചുകൊണ്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവിട്ടത്. നിരോധനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്‍ പ്രതിഷേധങ്ങളാണ് ഉയരുന്നത്. സംസ്ഥാനങ്ങളോട് ആലോചിക്കാതെയാണ് ഇത്തരമൊരു തീരുമാനം കേന്ദ്രം എടുത്തിട്ടുള്ളത്. സംസ്ഥാനങ്ങളുടെ അധികാരത്തിനുമേലുള്ള കടന്നുകയറ്റമാണ് നിരോധനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. കത്തില്‍ കേന്ദ്രതീരുമാനം അറിഞ്ഞശഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇതുവരെ പശുവിനെ കൊല്ലുന്നതിനാണ് സംഘപരിവാര്‍ അക്രമണം നടത്താറുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് എരുമ, പോത്ത്, കാള എന്നീ മൃഗങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മാംസം കഴിക്കാനുള്ള ജനങ്ങളുടെ അവകാശത്തെയാണ്, കേന്ദ്രസര്‍ക്കാര്‍ തടയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിരോധനം രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങളുടെ തൊഴില്‍ ഇല്ലാതാക്കുമെന്നും പിണറായി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News