‘ക്രമസമാധാനരംഗത്ത് കേരളം മികച്ച സംസ്ഥാനം’ ; ഒ.രാജഗോപാലിന്റെയും പൂനം മഹാജന്റെയും ആരോപണങ്ങള്‍ക്ക് മറുപടി

തിരുവനന്തപുരം: കേരളം ക്രമസമാധാനരംഗത്ത് മികച്ച സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ പി. സദാശിവത്തിനയച്ച കത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി. സര്‍ക്കാരിനെതിരായ ബിജെപി എംപിയുടെയും ഒ രാജഗോപാല്‍ എംഎല്‍എയുടെയും ആരോപണം വൈരുദ്ധ്യം നിറഞ്ഞതും സത്യവിരുദ്ധവും രാഷ്ട്രീയപ്രരിതവും ആണെന്നും മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു. മഹാരാഷ്ട്രയിലെ ബിജെപി എംപി പൂനം മഹാജന്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിലാണ് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയത്.

സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 19 ആര്‍എസ്എസ്, ബിജെപി, എബിബിപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കാര്യമായ നടപടിയെടുത്തിട്ടില്ലെന്നും പൂനം കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 1300ഓളം കേസുകള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്.

എന്നാല്‍ മെയ് 13ന് രാജഗോപാല്‍ ഗവര്‍ണര്‍ക്കു നല്‍കിയ കത്തില്‍ 14 സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കൊല ചെയ്യപ്പെട്ടു എന്നാണ് പറഞ്ഞിരുന്നത്. പൊലീസ് റിപ്പോര്‍ട്ട് പ്രകാരം രാജഗോപാലിന്റെയും പൂനം മഹാജന്റെയും പ്രസ്താവനകള്‍ വൈരുദ്ധ്യം നിറഞ്ഞതും സത്യവിരുദ്ധവുമാണ്. സമാധാനം കാത്തുസൂക്ഷിക്കാനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു. ജില്ലകളില്‍ സമാധാനശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുന്ന സംഭവങ്ങളുണ്ടാകുമ്പോള്‍ അതത് ജില്ലാ ഭരണകൂടങ്ങള്‍ സമാധാനയോഗം വിളിച്ചുചേര്‍ക്കുന്നതുള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോകുന്നുണ്ട്.

മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എം.എന്‍ വെങ്കിടാചലയ്യ ചെയര്‍മാനായുള്ള പബ്ലിക് അഫയേഴ്‌സ് സെന്റര്‍ നടത്തിയ പഠനത്തില്‍ ക്രമസമാധാനപാലനത്തില്‍ മുന്നില്‍ നില്‍ക്കുന്നത് കേരളവും തമിഴ്‌നാടുമാണ്. 2016 നവംബറില്‍ ഇന്ത്യാടുഡേ മാഗസിന്‍ നടത്തിയ സര്‍വ്വേയില്‍ ഈ രംഗത്ത് കേരളത്തിന് ഒന്നാം സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ പൂനം മഹാജന്‍ ആരോപിച്ച ആരോപണങ്ങള്‍ തെറ്റാണെന്നു മാത്രവുമല്ല, രാഷ്ട്രീയ പ്രേരിതവുമാണെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel