കേന്ദ്രത്തിന് കോടതിയുടെ അടി; കശാപ്പ് നിരോധനത്തിന് മദ്രാസ് ഹൈക്കോടതിയുടെ സ്‌റ്റേ; ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് എന്തവകാശമെന്നും കോടതി

ചെന്നൈ: കന്നുകാലികളെ കശാപ്പിന് വില്‍ക്കുന്നത് നിരോധിച്ച കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവിന് ഇടക്കാല സ്റ്റേ. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് കേന്ദ്രത്തിന്റെ ഉത്തരവ് സ്റ്റേ ചെയ്തത്. നാലാഴ്ചത്തേക്കാണ് സ്റ്റേ. വിഷയത്തില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിനും തമിഴ്‌നാട് സര്‍ക്കാരിനും കോടതി നോട്ടീസും അയച്ചു.

ഭക്ഷണം പൗരന്റെ പ്രാഥമികാവകാശമാണെന്നും അതില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരിന് എന്ത് അവകാശമുണ്ടെന്നും മദ്രാസ് ഹൈക്കോടതി കോടതി ചോദിച്ചു. കേന്ദ്ര വിജ്ഞാപനത്തെ ചോദ്യംചെയ്ത് ആക്ടിവിസ്റ്റും അഭിഭാഷകനുമായ സെല്‍വഗോമതി സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. മെയ് 26 ാം തിയതിയാണ് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതു നിരോധിച്ചുകൊണ്ട് വിജ്ഞാപനം പുറത്തിറക്കിയത്.

സര്‍ക്കാര്‍ ഉത്തരവു പ്രകാരം കൃഷി ആവശ്യത്തിനു മാത്രമേ ഇനി കന്നുകാലികളെ വില്‍ക്കാന്‍ പാടുള്ളു. കൂടാതെ വില്‍പനയ്ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. കന്നുകാലികളെ ബലി നല്‍കാന്‍ പാടില്ല. സംസ്ഥാനാന്തര വില്‍പന പാടില്ല തുടങ്ങി കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.

വിഷയത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടയിലാണ് മദ്രാസ് ഹൈക്കോടതിയുടെ സ്‌റ്റേ വന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News