ചെന്നൈ ഐഐടിയിലെ ബീഫ് ഫെസ്റ്റ്; മലയാളി വിദ്യാര്‍ഥിയെ മര്‍ദിച്ച ഒന്‍പതു സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്; വിദ്യാര്‍ഥിക്കെതിരെയും കേസ്

ചെന്നൈ: ബീഫ് ഫെസ്റ്റില്‍ പങ്കെടുത്ത മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തില്‍ ഒന്‍പതു പേര്‍ക്കെതിരെ കേസ്. ഉത്തരേന്ത്യക്കാരനായ മനീഷ് കുമാറടക്കം ഒന്‍പതു പേര്‍ക്കെതിരെയാണു പൊലീസ് കേസെടുത്തത്. കലാപം അഴിച്ചുവിടുക, മര്‍ദനം, തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരുടെ പരാതിയില്‍, വിദ്യാര്‍ഥിക്കെതിരെയും കേസെടുത്തിട്ടുണ്ട്.

പൊന്നാനി സ്വദേശി ആര്‍. സൂരജിനെയാണ് സംഘ്പരിവാര്‍ സംഘടനയുടെ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചത്. കന്നുകാലികളെ ഇറച്ചിക്കായി വില്‍ക്കുന്നതു നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് ചെന്നൈയിലെ മദ്രാസ് ഐഐടി ക്യാമ്പസില്‍ വിദ്യാര്‍ഥികള്‍ ബീഫ് ഫെസ്റ്റ് നടത്തിയിരുന്നു.

പ്രതിഷേധത്തില്‍ പങ്കെടുത്ത സൂരജിനെ ഇന്ന് ഉച്ചയ്ക്ക് ഹോസ്റ്റല്‍ കാന്റീനില്‍ വച്ച് ഏഴോളം പേര്‍ വരുന്ന വിദ്യാര്‍ത്ഥി സംഘം ആക്രമിക്കുകയായിരുന്നു. മര്‍ദനത്തില്‍ വലതുകണ്ണിനുള്‍പ്പടെ സാരമായി പരുക്കേറ്റ സൂരജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിള്‍ പ്രവര്‍ത്തകനായ സൂരജ്, എയറോനോട്ടിക്കല്‍ സയന്‍സില്‍ ഗവേഷകവിദ്യാര്‍ഥിയാണ്.

സംഭവത്തില്‍ ഐഐടി മദ്രാസ് ഡീനിന് പരാതി നല്‍കിയിട്ടുണ്ടെന്നും പൊലീസിനും പരാതി നല്‍കുമെന്നും ബീഫ് ഫെസ്റ്റിവലിന്റെ പ്രധാന സംഘാടകനായ ഐഐടിയിലെ അവസാന വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി അഭിനവ് സൂര്യ പറഞ്ഞു.

80ഓളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് ക്യാമ്പസില്‍ ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here