പന്തളത്തെ വീട്ടമ്മയുടെ സിസിടിവിയില്‍ നഗ്നനായ ഒളിഞ്ഞുനോട്ടക്കാരന്‍ കുടുങ്ങി; ദൃശ്യങ്ങള്‍ സഹിതം പരാതി

പന്തളം തുമ്പമണ്‍ ഭാഗത്ത് രാത്രികാലങ്ങളില്‍ വീടുകള്‍ കയറിയിറങ്ങുന്ന ഷോമാന്‍ സിസിടിവി ക്യാമറയില്‍ കുടുങ്ങി. ശല്യം കൂടിയപ്പോള്‍ വീട്ടമ്മ സ്ഥാപിച്ച സിസിടിവിയിലാണ് നഗ്‌നനായെത്തിയ യുവാവ് കുടുങ്ങിയത്. തെളിവുസഹിതം പന്തളം പൊലീസില്‍ പരാതി നല്‍കിയിക്കുകയാണ് വീട്ടമ്മ.

പന്തളം തുമ്പമണ്‍ മാമ്പിലാലി ഭാഗത്ത് രണ്ടുവര്‍ഷമായി നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന ഷോമാനാണ് വീട്ടമ്മ സ്ഥാപിച്ച സിസിടിവിയില്‍ കുടുങ്ങിയത്. സ്ത്രീകള്‍ മാത്രമുളള വീടുകളില്‍ നിരന്തരമെത്തുന്ന ഷോമാനെപ്പറ്റി ഏറെ നാളായി പരാതി ഉയര്‍ന്നിരുന്നു. ഇരുട്ടിന്റെ മറവില്‍ പതുങ്ങിയിരിക്കുന്ന ഷോമാന്‍ സ്‌കൂള്‍ കുട്ടികളേയും വെറുതേ വിട്ടിരുന്നില്ല. DYSP അടക്കമുളള ഉദ്യോഗസ്ഥര്‍ക്ക് മുമ്പ് പരാതി നല്‍കിയിരുന്നെങ്കിലും തെളിവില്ലെന്ന കാരണത്താല്‍ പൊലീസ് നിസംഗത പാലിക്കുകയായിരുന്നു.

രണ്ട് പെണ്‍മക്കളും വീട്ടമ്മയും മാത്രമുളള വീട്ടില്‍ ശല്യം തുടര്‍ക്കഥയായതോടെയാണ് സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം പൂര്‍ണ നഗ്‌നനായെത്തിയ യുവാവ് സിസിടിവിയില്‍ കുടുങ്ങുകയായിരുന്നു. വീട്ടമ്മയുടെ നിലവിളികേട്ട് ഷോമാന്‍ ഓടിമറഞ്ഞെങ്കിലും ആളെ തിരിച്ചറിയാനുളള ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു.

അയല്‍വാസിയായ യുവാവാണ് ഷോമാനായി കറങ്ങി നടന്നിരുന്നത്. തുമ്പമന്‍ പ്രദേശത്തെ നിരവധി വീടുകളില്‍ ഇയാളുടെ ശല്യമുണ്ടായിരുന്നു. ഷോമാനെ പിടികൂടാന്‍ കാവലിരുന്ന നാട്ടുകാരുടേ കയ്യില്‍നിന്ന് ഇയാള്‍ തന്ത്രപൂര്‍വ്വം രക്ഷപെട്ടിരുന്നു.

എന്നാല്‍ സിസിടിവിയില്‍ കുടുങ്ങിയ യുവാവിനെ മറ്റുചിലയിടങ്ങളില്‍ സമാനസംഭവത്തിന് നാട്ടുകാര്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഇയാളുടെ സഹോദരനും സമാന സ്വഭാവക്കാരനാണെന്ന് പൊലീസ് സംശയിക്കുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ ലഭ്യമായിട്ടും യുവാവിനെ അറസ്റ്റ് ചെയ്യാന്‍ മടിക്കുന്ന പൊലീസ് നടപടിക്കെതിരേ നാട്ടുകാരുടെ പ്രതിഷേധവും ശക്തമാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here