വിമാനത്താവളങ്ങൾ പ്രമാണിമാരെ കാണുമ്പോൾ കവാത്ത് മറക്കും. വല്യോർ പറയുന്ന ബഡായിയൊക്കെ വിഴുങ്ങും. പിന്നെ നിങ്ങൾക്ക് എന്തുമാവാം – പ്രശാന്ത് ബിഷ്ണോയിയുടെ ഏറ്റുപറച്ചിൽ ഇന്ത്യയെ ഞെട്ടിക്കുന്നത്.
ദേശീയ ഷൂട്ടിംഗ് താരം പ്രശാന്ത് ബിഷ്ണോയിയെ ഡയറക്ടറേറ്റ് ഒാഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) വെള്ളിയാഴ്ച ചോദ്യം ചെയ്തപ്പോഴാണ് ഇന്ത്യൻ വിമാനത്താവളങ്ങളിലെ അമ്മായിക്കളി പുറത്തുവന്നത്.
ഇന്ത്യയിൽ നടക്കുമോ ഇത്?
ഇന്ത്യയിലേയ്ക്കു കടത്താനാകാത്ത ആയുധങ്ങൾ ബിഷ്ണോയിയും കൂട്ടരും കടത്തിയത് വാചകമടിച്ചിട്ട്. ആയുധങ്ങൾ സ്പോർട്സ് ആവശ്യത്തിനാണ്, ദേശീയ താരങ്ങൾക്ക് ഇതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയുണ്ട് എന്നൊക്കെയാണ് തട്ടിവിടാറ്. അതോടെ എല്ലാം ക്ലീൻ ക്ലീൻ.
റാക്കറ്റിൽ വിദേശിയും
ബിഷ്ണോയിയും സംഘവും അങ്ങനെ വിലക്കപ്പെട്ട ആയുധങ്ങൾ ഇന്ത്യയിലെത്തിച്ചു. മറിച്ചു വിറ്റു. വേട്ട നടത്തി. ഒരു വിദേശി കൂടി ഉൾപ്പെട്ട ഒരു റാക്കറ്റായി പ്രവർത്തിച്ചു – സ്ലോവേനിയക്കാരൻ ബോറിസ് സോബോട്ടിക്. അമിത് ഗോയൽ, അനിൽ ലംഗാൻ എന്നിവരും തുണയ്ക്കുണ്ടായിരുന്നു. സോബോട്ടിക്കായിരുന്നു വിദേശ ആയുധശൃംഖലയുമായി ഈ റാക്കറ്റിനെ ബന്ധിപ്പിച്ചത്.
ഇതൊക്കെ ചോദ്യം ചെയ്യലിൽ തത്ത പറയുംപോലെ പറഞ്ഞു ഷൂട്ടിംഗ് താരം. ജിം കോർബറ്റ് പാർക്കിനടുത്ത വനങ്ങളായിരുന്നു ഈ സംഘത്തിന്റെ വേട്ടയിടങ്ങൾ. മാൻ മുതൽ പുള്ളിപ്പുലിവരെ വേട്ടയാടപ്പെട്ടു.
കോടികൾ വില വരുന്ന ആയുധങ്ങൾ കൈവശം വച്ചു, വന്യമൃഗങ്ങളെ കടത്തി തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് ബിഷ്ണോയിയെ അറസ്റ്റ് ചെയ്തിരിക്കയാണിപ്പോൾ.
ഒരു മാസം മുമ്പാണ് ബിഷ്ണോയ് കുടുങ്ങിയത്. മീററ്റിലെ വീട്ടിൽ റവന്യു ഇന്റലിജൻസ് റെയ്ഡ് നടത്തിയപ്പോഴായിരുന്നു അത്. ഒരു കോടി രൂപയും വിദേശത്തുനിന്നു കൊണ്ടുവന്ന കോടികൾ വില വരുന്ന ആയുധങ്ങളും കണ്ടെടുത്തു. 117 കിലോ നീൽഗായി ഇറച്ചി, പുലിത്തോൽ പുലിനഖം എന്നിവ വേറെയും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here