കോഴിക്കോട്: ബി ജെ പിയുടെ എക്കാലത്തേയും ഏറ്റവും വലിയ സ്വപ്‌നമാണ് കേരള മണ്ണില്‍ സ്വാധീനമുണ്ടാക്കുകയെന്നത്. അരയും തലയും മുറുക്കി സംസ്ഥാന നേതാക്കള്‍ പരിശ്രമിക്കുന്നതിനിടയില്‍ ആവേശം പകരാന്‍ മോദിയും അമിത് ഷായും ഇടയ്ക്കിടെ എത്താറുണ്ട്. എന്നാല്‍ രണ്ടുപേരും കേന്ദ്രത്തിലെ പ്രമുഖ മന്ത്രിമാരും നിരന്തരം വിമാനമിറങ്ങിയിട്ടും കേരളത്തില്‍ വേരോട്ടമുണ്ടാക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ക്ക് ഇതുവരേയും സാധിച്ചിട്ടില്ല.
പാര്‍ട്ടിയെ ശക്തിപ്പെടുത്താനും പുതിയ മേഖലകളില്‍ കടന്നുകയറാനുമുള്ള തന്ത്രങ്ങളുമായാണ് അമിത് ഷാ ഇന്നലെ കേരളത്തില്‍ വീണ്ടും വണ്ടിയിറങ്ങിയത്. എന്നാല്‍ നേതാക്കളെ ഉണര്‍ത്താനുള്ള അമിത് ഷായുടെ മന്ത്രങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് കോഴിക്കോട്ടെ പ്രമുഖ നേതാവ് സി പി ഐ എമ്മില്‍ എത്തിയെന്നതാണ് യാഥാര്‍ത്ഥ്യം.
കോഴിക്കോട് സൗത്ത് നിയോജകമണ്ഡലം പ്രസിഡന്റായിരുന്ന പി.എം. ദേവകുമാറാണ് പാര്‍ട്ടി വിട്ട് സിപിഐഎമ്മിലെത്തിയത്. കശാപ്പ് നിരോധനവും തീവ്ര വര്‍ഗീയതയുമടക്കമുള്ള വിഷയങ്ങളുടെ പേരിലുള്ള എതിര്‍പ്പാണ് ദേവകുമാറിനെ ബി ജെ പി വിടാന്‍ പ്രേരിപ്പിച്ചത്.
കന്നുകാലി കൈമാറ്റനിരോധനത്തിനെതിരായി സിപിഐഎം സംഘടിപ്പിച്ച പൊതുയോഗത്തിനിടെയായിരുന്നു ദേവകുമാര്‍ പാര്‍ട്ടിയിലെത്താനുള്ള ആഗ്രഹം അറിയിച്ചത്. കോഴിക്കോട് സൗത്ത് ഏരിയാ സെക്രട്ടറി മുസാഫര്‍ അഹമ്മദാണ് ദേവകുമാറിനെ ചുവന്ന മാലയണിയിച്ച് സ്വീകരിച്ചത്.
കേരളം പിടിക്കാനെത്തിയ അമിത്ഷായ്ക്കുളള സമ്മാനമായാണ് ദേവകുമാറിന്റെ സിപിഐഎം പ്രവേശനം വിലയിരുത്തപ്പെടുന്നത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here