പ്രകൃതിയോടൊപ്പം ചേര്‍ന്നുനില്‍ക്കാം

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പരസ്പരാശ്രിതത്വത്തില്‍ ഊന്നിയ ജൈവബന്ധത്തിലൂടെയാണ് നമ്മുടെ ജീവമണ്ഡലം നിലനിന്നുപോരുന്നത്. ആ ബന്ധത്തിലെ ഏതൊരു വിള്ളലും മാനവരാശിയുടെ നിലനില്‍പ്പിനെപ്പോലും ദോഷമായി ബാധിക്കുമെന്ന കാര്യം നിസ്തര്‍ക്കമാണ്. മനുഷ്യ- പ്രകൃതി നാഭീനാളബന്ധത്തിന് മനുഷ്യോല്‍പ്പത്തിയോളംതന്നെ പഴക്കമുണ്ടെന്ന് പറയാം. പുരാണേതിഹാസങ്ങളും പ്രാചീനസാഹിത്യത്തിലെ ഉല്‍കൃഷ്ടകൃതികളുമെല്ലാം ആ പാരസ്പര്യത്തിന്റെ മഹനീയത ആവോളം വിവരിച്ചിട്ടുണ്ട്.

പ്രാചീന മനുഷ്യസംസ്കാരങ്ങളെല്ലാം പിറവികൊണ്ടത് നദീതടങ്ങളിലായിരുന്നു. സിന്ധുനദീതട സംസ്കാരവും ഗ്രീക്ക്, മെസപ്പൊട്ടേമിയന്‍ സംസ്കാരങ്ങളും മഹാനദികളുടെ തീരങ്ങളില്‍, അതിന്റെ ഫലഭൂയിഷ്ഠതയില്‍ വളര്‍ന്നുവന്നവയാണ്. മനുഷ്യന്‍ സാമൂഹ്യജീവി എന്ന നിലയില്‍  ക്രമേണ വളര്‍ന്ന് ആധുനികതയിലേക്ക് പ്രവേശിച്ചപ്പോഴും പ്രകൃതിവിഭവങ്ങളെ പരിഗണിച്ചും സംരക്ഷിച്ചുമാണ് മുന്നേറിയത്.  ഫലഭൂയിഷ്ഠമായ മണ്ണിന്റെ ഉര്‍വരതയിലാണ് നാം ഒരു കാര്‍ഷിക സംസ്കൃതിതന്നെ പടുത്തുയര്‍ത്തിയത്. ക്രമാനുഗതമായ മനുഷ്യമുന്നേറ്റത്തിന്റെ ഏത് ദശാസന്ധിയിലാണ് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന് വിള്ളല്‍ സംഭവിച്ചത്?

പാരിസ്ഥിതികരംഗത്ത് സാര്‍വദേശീയമായിത്തന്നെ ഉയര്‍ന്നുകേള്‍ക്കുന്ന ആശങ്കകള്‍ നാം ഏവരെയും ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. ആഗോളതാപനവും അതിന്റെതന്നെ ഭാഗമായ കാലാവസ്ഥ വ്യതിയാനവും ലോകജനതയ്ക്കിടയില്‍ സൃഷ്ടിക്കുന്ന ആശങ്ക ചെറുതല്ല. സമുദ്രനിരപ്പിലെ ക്രമാതീതമായ ഉയര്‍ച്ച ജനവാസകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ഭൂഭാഗങ്ങളെ കടലെടുക്കുമെന്ന സ്ഥിതിയുമുണ്ട്. ആഗോളതാപനത്തിന് മുഖ്യകാരണമാകുന്ന കാര്‍ബണ്‍ഡൈ ഓക്സൈഡും മീഥേനും ഉള്‍പ്പെടെയുള്ള ഹരിതഗൃഹവാതകങ്ങളുടെ അളവ് അന്തരീക്ഷത്തില്‍ വര്‍ധിച്ച തോതില്‍ നിലനില്‍ക്കുകയാണ്. ഇവയുടെ നിയന്ത്രണത്തിനായി അന്താരാഷ്ട്രതലത്തില്‍തന്നെ കാര്യക്ഷമമായ ഇടപെടലുകള്‍ അടിയന്തരമായി ഉണ്ടാകേണ്ടതുണ്ട്.

പ്രകൃതിവിഭവങ്ങളുടെ സമൃദ്ധിയാല്‍ അനുഗൃഹീതമായിരുന്നു നമ്മുടെ കേരളം. ജലസമൃദ്ധമായിരുന്ന 44 നദികളും വര്‍ഷത്തില്‍ രണ്ടുതവണ കൃത്യമായി ലഭിച്ചിരുന്ന കാലവര്‍ഷവും കേരളീയ ജീവിതക്രമത്തെത്തന്നെ പരിപോഷിപ്പിക്കുന്ന ഘടകങ്ങളാണ്. ജൈവവൈവിധ്യങ്ങളുടെ കലവറയായ പശ്ചിമഘട്ടവും ഭൂവിസ്തൃതിയുടെ 29 ശതമാനംവരുന്ന വനമേഖലയും കേരളത്തിന്റെ ഹരിതാഭയ്ക്ക് മാറ്റുകൂട്ടി.

എന്നാല്‍, മനുഷ്യസഹജമായ ദുരാഗ്രഹങ്ങളും സ്വാര്‍ഥചിന്തയും ആ വശ്യസൌന്ദര്യത്തിന് മങ്ങലേല്‍പ്പിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. രൂക്ഷമായ ചൂട് സമ്മാനിച്ച് കഴിഞ്ഞുപോയ വേനലും വറ്റിവരണ്ട നദികളും കുളങ്ങളും കിണറുകളും കുടിവെള്ളത്തിനായി പാതയോരങ്ങളില്‍ പ്രത്യക്ഷപ്പെട്ട വീട്ടുകാരുടെ നീണ്ടവരികളും ചിലതെല്ലാം നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്.

അമിതമായ പ്രകൃതിചൂഷണം കാരണം നാം അഭിമാനത്തോടെ കണ്ടിരുന്ന നമ്മുടെ എല്ലാ പാരിസ്ഥിതികസൌഭാഗ്യങ്ങളും ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ജലക്ഷാമം രൂക്ഷമായതുപോലെ അന്തരീക്ഷമലിനീകരണം കാരണം ശുദ്ധവായുവും കിട്ടാക്കനിയായി മാറുന്ന കാലം അതിവിദൂരമല്ല. കേരളത്തിലുള്‍പ്പെടെ ഭൂഗര്‍ഭജലനിരപ്പ് ഗണ്യമായി താണുകൊണ്ടിരിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. മഴപെയ്യുമ്പോള്‍ ഊര്‍ന്നിറങ്ങുന്ന വെള്ളമാണ് ഭൂഗര്‍ഭജലമായി സംഭരിക്കപ്പെട്ടിരുന്നത്. എന്നാല്‍, മണ്ണ്- ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ നാം കാട്ടിയ അലംഭാവം ശക്തമായ മണ്ണൊലിപ്പിന് കാരണമാവുകയും കിട്ടിയ വെള്ളം പാഴായിപ്പോകുന്ന സാഹചര്യവുമാണ് സൃഷ്ടിച്ചത്.

ഏറ്റവും വലിയ ജലസംഭരണികളായിരുന്നു നമ്മുടെ വയലുകളും തണ്ണീര്‍ത്തടങ്ങളും. അവയെല്ലാം നികത്തി കെട്ടിടസമുച്ചയങ്ങള്‍ പടുത്തുയര്‍ത്തുകവഴി നാം ഇരിക്കുന്ന കൊമ്പ് മുറിക്കുകയായിരുന്നു. ഒരിഞ്ച് മണ്ണ് രൂപപ്പെടാന്‍ അഞ്ഞൂറിലധികം വര്‍ഷങ്ങളെടുക്കുമെന്നാണ് കണക്ക്. പാരിസ്ഥിതികഘടനയില്‍ കണ്ണികളായ അനേക ജീവജാലങ്ങള്‍ക്ക് ആവാസവ്യവസ്ഥയൊരുക്കുന്ന മണ്ണ് ഒലിച്ചുപോകുന്നതിന്റെ ഭവിഷ്യത്ത് വളരെ വലുതാണ്. മണ്ണിന്റെ പരിപാലനം മറന്നാല്‍ നാം സ്വയം മറക്കുന്നതിനുതുല്യമാണെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. തത്വദീക്ഷയില്ലാതെ നാം പുറന്തള്ളുന്ന വ്യവസായമാലിന്യങ്ങളും വനനശീകരണവുമെല്ലാം മണ്ണിന്റെ ജൈവഘടനയെ തകര്‍ക്കുന്നതാണ്. വിഷമയമായ മണ്ണും അതില്‍ വിളയുന്ന ഫലങ്ങളും ദൂരവ്യാപക ആരോഗ്യപ്രശ്നം സൃഷ്ടിക്കുന്നവയാണ്.

കേരളത്തിന്റെ പച്ചപ്പിനെ സംരക്ഷിക്കാന്‍ സംസ്ഥാന വനംവകുപ്പ് ക്രിയാത്മകമായ സമീപനങ്ങളുമായി മുന്നേറുകയാണ്. വനം കൈയേറ്റം പൂര്‍ണമായും തടയുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. വനവിസ്തൃതി വര്‍ധിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങളും സര്‍ക്കാര്‍ അധികാരമേറ്റ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടത്താന്‍ കഴിഞ്ഞു. ഒട്ടേറെ പാരിസ്ഥിതിക പ്രാധാന്യമുള്ളവയാണ് മലബാര്‍ മേഖലയിലെ കണ്ടല്‍ക്കാടുകള്‍. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി 294.6 ഹെക്ടര്‍ കണ്ടല്‍ക്കാടുകള്‍ റിസര്‍വ് വനമായി പ്രഖ്യാപിച്ചു. 500 ഹെക്ടര്‍കൂടി റിസര്‍വ് വനമാക്കാനുള്ള നടപടി പുരോഗമിച്ചുവരുന്നു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ കണ്ടല്‍ക്കാടുകളെ ബന്ധപ്പെടുത്തി ഒരു ഇക്കോടൂറിസം സര്‍ക്യൂട്ട് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചുവരികയാണ്.

കാടിന്റെ സ്പന്ദനങ്ങള്‍ അറിയാവുന്നവരാണ് ആദിവാസികള്‍. അവരുടെ നാട്ടറിവുകളെ പ്രയോജനപ്പെടുത്താനും വനസംരക്ഷണത്തില്‍ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്താനും നമുക്ക് കഴിയണം. ഈ സര്‍ക്കാര്‍ 100 ആദിവാസികളെ ഇക്കോടൂറിസം മേഖലയില്‍ ഗൈഡുമാരായി പരിശീലനം നല്‍കി നിയമിച്ചു. ഈവര്‍ഷത്തെ പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി 72 ലക്ഷം വൃക്ഷത്തൈ സംസ്ഥാനത്ത് സൌജന്യമായി വിതരണം ചെയ്യും. അവ വച്ചുപിടിപ്പിക്കുകമാത്രമല്ല, വളര്‍ച്ചയും പരിചരണവുമെല്ലാം തുടര്‍ച്ചയായി നിരീക്ഷിക്കുന്നതിന് ഉദ്യോഗസ്ഥതലത്തില്‍ സംവിധാനമൊരുക്കും.

പാരിസ്ഥിതിക അവബോധം വളര്‍ത്തിയെടുക്കാനുള്ള പരിശ്രമങ്ങളില്‍ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍, സാംസ്കാരിക സംഘടനകള്‍, മതസ്ഥാപനങ്ങള്‍ തുടങ്ങി എല്ലാതരത്തിലുമുള്ള ബഹുജന കൂട്ടായ്മകളുടെയും പങ്കാളിത്തം വേണം. പ്രകൃതിസന്തുലനത്തിന്റെ താളഭംഗങ്ങളെക്കുറിച്ചുള്ള വേവലാതികള്‍ പങ്കുവയ്ക്കുന്നതിനുമപ്പുറം സാര്‍ഥകമായ ഇടപെടലുകളും ബോധവല്‍ക്കരണവുമാണ് വേണ്ടത്. അതിനായി ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തപോലെ മനുഷ്യനെ പ്രകൃതിയോട് ചേര്‍ത്തുനിര്‍ത്താന്‍ കൂട്ടായി പ്രയത്നിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News