ഇന്നസെന്റിനും സംഘത്തിനും ഇരട്ടി സന്തോഷം; ഇരട്ട നികുതി ഈടാക്കില്ല; സിനിമാമേഖലക്ക് താങ്ങായി ധനമന്ത്രി

തിരുവനന്തപുരം: സിനിമാ ടിക്കറ്റിന്‍മേല്‍ ജി.എസ്.ടിയും വിനോദനികുതിയും ഒരുമിച്ച് ഈടാക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ജി.എസ്.ടി നിലവില്‍ വരുന്ന സാഹചര്യത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ പിരിക്കുന്ന വിനോദ നികുതി ഒഴിവാക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്കുണ്ടാവുന്ന നഷ്ടം സര്‍ക്കാര്‍ നികത്തുമെന്നും മന്ത്രി പറഞ്ഞു. സിനിമാ പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ചരക്ക് സേവന നികുതി നിലവില്‍ വരുമ്പോള്‍ ചലചിത്രമേഖലക്കുണ്ടാകുന്ന അധിക ബാധ്യത ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇന്നസെന്റ് എം.പിയുടെ നേതൃത്വത്തിലാണ് സിനിമാ പ്രവര്‍ത്തകര്‍ നധമന്ത്രി തോമസ് ഐസകിനെ കണ്ടത്. സിനിമാ ടിക്കറ്റിന്‍മേല്‍ നിലവില്‍ തദ്ദേശസ്ഥാപനങ്ങള്‍ ഈടാക്കുന്ന വിനോദ നികുതി ഒഴിവാക്കണമെന്നായിരുന്നു പ്രധാന ആവശ്യം, ഇരട്ട നികുതി ഈടാക്കില്ലെന്ന് മന്ത്രി ഉറപ്പ് നല്‍കി.

വിനോദ നികുതിയിനത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കിട്ടികൊണ്ടിരിക്കുന്ന തുകയുടെ പതിനഞ്ച് ശതമാനം വര്‍ദ്ധിപ്പിച്ച തുക ഓരോവര്‍ഷവും സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
വാദപ്രതിവാദങ്ങളൊന്നുമില്ലാതെ തന്നെ മന്ത്രിയുടെ ഉറപ്പ് ലഭിച്ചതില്‍ ഇന്നസെന്റിനും സംഘത്തിനും ഇരട്ടി സന്തോഷം

എം മുകേഷ് എം.എല്‍.എ, കമല്‍, ദിലീപ്, ജി. സുരേഷ്‌കുമാര്‍, മണിയന്‍പിളള രാജു തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. ഇരട്ട നികുതി സംബന്ധിച്ച് നേരത്തെയും സിനിമാ പ്രവര്‍ത്തകര്‍ ധനമന്ത്രിയെ ആശങ്കയറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here