യെച്ചൂരിയെ ആക്രമിച്ച ഹിന്ദു സേനക്ക് സംഘപരിവാറുമായി ഒരു ബന്ധവുമില്ലേ; തെളിവുകള്‍ കള്ളം പറയില്ലല്ലോ; എം ബി രാജേഷിന്റെ പോസ്റ്റ് വൈറലാകുന്നു

സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനമായ എ കെ ജി ഭവനില്‍ കയറി ആക്രമിച്ചവര്‍ക്ക് സംഘപരിവാറുമായി ബന്ധമില്ലെന്ന അവകാശ വാദങ്ങളെ പൊളിച്ചടുക്കിയാണ് എം ബി രാജേഷ് എം പി രംഗത്തെത്തിയത്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സംഘപരിവാറിന്റെ കള്ളക്കളി തെളിവുകള്‍ നിരത്തി എം ബി രാജേഷ് പൊളിച്ചടിക്കിയത്.

പോസ്റ്റിന്റെ പൂര്‍ണരൂപം

ഹിന്ദു സേനക്ക് സംഘപരിവാറുമായി ഒരു ബന്ധവുമില്ലേ? ഇതാ തെളിവുകള്‍.
1.യെച്ചൂരിക്ക് നേരെയുള്ള ഇന്നലത്തെ ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത വിഷ്ണുഗുപ്ത എന്ന ക്രിമിനല്‍, ബി.ജെ.പി. നേതാവും നമോ ആര്‍മി എന്ന പേരിലുള്ള സംഘപരിവാര്‍ കൂലിത്തല്ലു സംഘത്തിന്റെ മുഖ്യഗുണ്ടയുമാണ്. 2013 ജൂണ്‍8 ന് നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് ഗോവയിലെ ബി.ജെ.പി. ദേശീയ എക്‌സിക്യൂട്ടീവ് യോഗം ബഹിഷ്‌ക്കരിച്ച അദ്വാനിയുടെ വസതിയിലേക്ക് തള്ളിക്കയറിയ അമ്പതംഗ അക്രമിസംഘത്തിന്‍െ നേതാവായിരുന്നു ഇയാള്‍. അദ്വാനി നരേന്ദ്രമോദിക്ക് വഴിമാറണമെന്നാവശ്യപ്പെട്ട വിഷ്ണുഗുപ്ത, മോദി പ്രധാനമന്ത്രിയായിക്കാണാന്‍ തങ്ങളെന്തുംചെയ്യും എന്നാണ് അവിടെവച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. കോണ്‍ഗ്രസ്സിന്റെ രാജീവ്ഗാന്ധി യൂത്ത് ബ്രിഗേഡിന്റെ ബി.ജെ.പി. പതിപ്പാണ് നമോ ആര്‍മി എന്നും വിഷ്ണുഗുപ്ത അവകാശപ്പെട്ടു (ടെലഗ്രാഫ്, 2013 ജൂണ്‍ 9)
2. പ്രധാനമന്ത്രിയുടെ പേരിലുള്ള സ്വകാര്യ സേനയുണ്ടാക്കി ദല്‍ഹിയില്‍ അഴിഞ്ഞാട്ടം നടത്തുന്ന ഈ ക്രിമിനല്‍, കേരള ഹൗസില്‍ ബീഫിന്റെ പേരിലുള്ള അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്.
3. ട്രംപിന്റെ വിജയത്തിനായി ജന്തര്‍ മന്തറില്‍ പ്രത്യേക പൂജ നടത്തുകയും ട്രംപ് വിജയിച്ചപ്പോള്‍ ആഘോഷം സംഘടിപ്പിക്കുകയും ചെയ്തതും ഹിന്ദുസേന മേധാവിയായി സ്വയം അവരോധിച്ച വിഷ്ണുഗുപ്തയെന്ന ഈ ക്രിമിനല്‍ തന്നെ. ട്രംപിനായി ഗുപ്ത സംഘടിപ്പിച്ച പൂജയിലും പിന്നീടുള്ള വിജയാഘോഷത്തിലും ഡല്‍ഹിയിലെ ബി.ജെ.പി. നേതാക്കളുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു.
4. സുപ്രീംകോടതിയുടെ ചേംബറില്‍ അതിക്രമിച്ചു കയറി രാജ്യത്തെ മുതിര്‍ന്ന അഭിഭാഷകരിലൊരാളായ പ്രശാന്ത് ഭൂഷണെ തല്ലിച്ചതച്ച സംഭവമോര്‍ക്കുന്നുണ്ടോ? ആ വീഡിയോ കണ്ടവരാരും ക്രൂര മര്‍ദ്ദനത്തിന് നേതൃത്വം കൊടുത്ത തേജീന്ദര്‍പാല്‍ സിംഗ് ബഗ്ഗ എന്ന ക്രിമിനലിന്റെ മുഖം ഓര്‍ക്കാതിരിക്കില്ല. അന്ന് സംഘപരിവാര്‍, സംഭവവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് കൈകഴുകിയിരുന്നു. സ്വാമി അഗ്‌നിവേശിനും അരുന്ധതി റോയ്ക്കുമെതിരെ നടന്ന കയ്യേറ്റത്തിനും പുറകിലും ഇതേ ഗുണ്ടാസംഘം തന്നെയായിരുന്നു. ആ ബഗ്ഗ ഇപ്പോള്‍ ബി.ജെ.പി. ഡല്‍ഹി സംസ്ഥാനഘടകത്തിന്റെ ഔദ്യോഗിക വക്താവാണ്. പ്രശാന്ത് ഭൂഷനെ തല്ലിച്ചതച്ച സംഘത്തിലെ മറ്റൊരു ക്രിമിനലാണ് വിഷ്ണു ഗുപ്ത. തെജിന്ദര്‍ പാല്‍ സിംഗ്ഈ ബഗ്ഗ എന്ന മൂന്നാംകിട ക്രിമിനലിനെയും മറ്റ് 149 സംഘാംഗങ്ങളെയും പ്രധാനമന്ത്രി മോദി 2015 ജൂലൈ 1 ന് തന്റെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ച് വിരുന്നു കൊടുത്തു എന്നോര്‍ക്കുക! ബഗ്ഗയെ നേതൃത്വത്തിലേക്ക് ഉയര്‍ത്താനുള്ള പ്രധാന യോഗ്യതയായി മോദിഅമിത ഷാ സഖ്യം കണ്ടത് എന്തിനും ഉപയോഗിക്കാവുന്ന ഈ ക്രിമിനല്‍ പശ്ചാത്തലം തന്നെ. മോദിഷാ സഖ്യത്തിന് ചേര്‍ന്ന അനുയായി തന്നെ. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി കൂട്ട് എന്നാണല്ലോ.
5. നമോ ആര്‍മിയുടെ സ്ഥാപകരിലൊരാളായ, ഇന്നലത്തെ യെച്ചൂരിക്കെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത വിഷ്ണുഗുപ്ത ഇന്ന് ട്വീറ്റ് ചെയ്തിരിക്കുന്നു. യെച്ചൂരിയെ ആക്രമിച്ചവര്‍ക്ക് ഇന്ന് തന്നെ ജാമ്യം കിട്ടുമെന്ന്. ഇത്ര കൃത്യമായി മുന്‍കൂട്ടി പറയാന്‍ കഴിയണമെങ്കില്‍ ദില്ലി പോലീസുമായി അക്രമികള്‍ക്കുള്ള ചങ്ങാത്തം വ്യക്തമല്ലേ! സ്ഥിരം കുറ്റവാളി പട്ടികയില്‍ നേരത്തേ ദില്ലി പോലീസ് ഉള്‍പ്പെടുത്തിയിട്ടുള്ള ഈ അക്രമികളെ ഡല്‍ഹിയിലെ പോലീസുകാര്‍ക്കെല്ലാം നന്നായി അറിയാം. എന്നിട്ടും അതീവസുരക്ഷയൊരുക്കിയ പാര്‍ട്ടി ആസ്ഥാനത്തിനകത്ത് ദില്ലി പോലീസ് അറിയാതെ എങ്ങനെ ഇവര്‍ക്ക് കയറാനായി?
സ്വന്തം പേരിലും മേല്‍വിലാസത്തിലും തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്തത് ചെയ്യാന്‍ സംഘപരിവാറിന് ഗുണ്ടാസംഘങ്ങളുണ്ട്. സംഘപരിവാര്‍ ആജ്ഞകള്‍ അനുസരിച്ച് അവര്‍ ദൗത്യം നിര്‍വ്വഹിക്കും. ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയുകയും ചെയ്യാം. മഹാത്മാഗാന്ധി വധം മുതല്‍ ഇത് നാം കാണുന്നതാണല്ലോ. നുണ പ്രചരണമാണ് മറ്റൊരായുധം. അറപ്പില്ലാതെ നുണ പ്രചരണം നടത്തുകയും കയ്യോടെ പിടിക്കപ്പെട്ടാലും ഉളുപ്പില്ലാതെ നടക്കുകയും ചെയ്യുന്നത് സംഘി നേതൃത്വത്തിന്റെ പ്രധാന സവിശേഷതയാണ്. കലാപമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് കുമ്മനം രാജശേഖരന്‍ പോസ്റ്റ് ചെയ്ത വീഡിയോ വ്യാജമാണെന്ന് തെളിഞ്ഞിട്ടും യു.പി.യിലെ കന്നുകാലി കശാപ്പിന്റെ ചിത്രം കേരളത്തിലേതെന്ന വ്യാജേന ഫേസ്ബുക്കിലിട്ട സുരേന്ദ്രന്‍ പിടിക്കപ്പെട്ടിട്ടും കൂസലില്ലാത്ത തൊലിക്കട്ടി കാണ്ടാമൃഗത്തിന്റേതല്ല, സംഘിയുടേത് തന്നെയാണ്. ഏറ്റവും ഒടുവില്‍, തിരുവനന്തപുരത്തെ ആരോപിക്കപ്പെട്ട ബി.ജെ.പി. ഓഫീസ് ആക്രമണത്തിന്റെ ഒന്നര മണിക്കൂര്‍ മുമ്പ് യുവമോര്‍ച്ചക്കാരന്‍ എഫ്.ബി. പോസ്റ്റിട്ടത് വരെ കാണിക്കുന്നത് നുണയും ഉപജാപവും സംഘപരിവാറിന് വെറും അലങ്കാരം മാത്രമല്ല, അവര്‍ക്ക് ഏറ്റവും ശക്തമായ ആയുധങ്ങളാണ് എന്നത്രേ!.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News