ഫസല്‍ വധക്കേസ്: കാരായിമാര്‍ നിരപരാധികള്‍, കൊല നടത്തിയത് തങ്ങളെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കുറ്റസമ്മതം, ഗൂഢാലോചന നടന്നത് ശാഖയില്‍; സിബിഐ അന്വേഷിച്ച വധക്കേസില്‍ വഴിത്തിരിവാകുന്ന മൊഴിയുടെ ദൃശ്യങ്ങള്‍ പുറത്ത്; പിപ്പിള്‍ ടി വി ബിഗ്‌ബ്രേക്കിംഗ്

സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കിയ ഫസല്‍ വധക്കേസിലെ നിര്‍ണായകമായ വെളിപ്പെടുത്തലാണ് പീപ്പിള്‍ ടി വി പുറത്തുവിട്ടത്. എന്‍ ഡി എഫ് പ്രവര്‍ത്തകനായിരുന്ന ഫസലിനെ വധിച്ചത് ആര്‍എസ്എസ് തന്നെയെന്ന് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കുപ്പി സുബീഷിന്റെ കുറ്റസമ്മത മൊഴിയാണ് പുറത്തുവിട്ടത്. താനുള്‍പ്പെടുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഫസലിനെ വധിച്ചതെന്ന് പടുവിലായി മോഹനന്‍ വധക്കേസിലെ പ്രതികൂടിയായ കുപ്പി സുബീഷ് പോലീസിന് മൊഴിനല്‍കിയിരുന്നു.

സിബിഐ അന്വേഷിച്ച ഫസല്‍ വധക്കേസില്‍ സുപ്രധാന വഴിത്തിരിവാകുന്ന മൊഴിയുടെ വീഡിയോയാണ് പീപ്പിള്‍ ടി വി പുറത്തുവിട്ടത്. ഫസലിന്റെ സഹോദരന്‍ അബ്ദുള്‍ റഹ്മാന്‍ വീഡിയോ സിബിഐ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. പ്രദേശത്ത് എന്‍ഡിഎഫുമായി നിരന്തരം പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും ഇതാണ് കൊലയിലേക്ക് നയിച്ചതെന്നും സുബീഷ് വെളിപ്പെടുത്തി. താന്‍ ഉള്‍പ്പെടെയുള്ള ആര്‍ എസ് എസ്സിന്റെ നാലംഗ സംഘമാണ് കൊലനടത്തിയതെന്നും സുബീഷ് മൊഴി നല്‍കിയിട്ടുണ്ട്. ഷിനോജ് പ്രമീഷ് പ്രബീഷ് എന്നിവരാണ് തനിക്ക് ഒപ്പമുണ്ടായിരുന്നതെന്നും വെളിപ്പെടുത്തി.

മൂന്ന് ആയുധങ്ങളാണ് കൊലനടത്താനായി കൊണ്ടുപോയത്. പ്രബീഷിന്റെ കൈവശം വാളുണ്ടായിരുന്നു, ഷിനോജിന്റെ കയ്യിലും ആയുധമുണ്ട്. നാലാളുകള്‍ രണ്ട് വാളടക്കമുള്ള മൂന്ന് ആയുധങ്ങളുമായാണ് കൊലയ്ക്ക് പോയത്. മറിഞ്ഞ ബൈക്ക് തിരിക്കുമ്പോളേക്കും, ബാക്കിയുള്ളവര്‍ കൊല ചെയ്തിരുന്നുവെന്നും സുബീഷ് വ്യക്തമാക്കി.

നേരത്തെയും ഫസലിനെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന് വ്യക്തമാക്കുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ടെലിഫോണ്‍ രേഖകള്‍ പുറത്തുവന്നിരുന്നു. എങ്കിലും ആദ്യമായാണ് വിഷയത്തില്‍ വീഡിയോ പുറത്തുവരുന്നത്. ഈ രേഖ സുപ്രധാന തെളിവായി മാറുമെന്നാണ് വിലയിരുത്തലുകള്‍. ആര്‍എസ്എസ് ശാഖയില്‍ വെച്ചായിരുന്നു കൊലചെയ്യാനുള്ള ഗൂഢാലോചന നടത്തിയത്. 2014 ല്‍ ചിറ്റാരിപ്പറമ്പ് പവിത്രന്‍ കൊലക്കേസിലും തങ്ങള്‍ക്ക് പങ്കുണ്ടെന്ന് സുബീഷ് വെളിപ്പെടുത്തി.

സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കാരായി രാജനും തലശ്ശേരി ഏരിയാകമ്മിറ്റിയംഗം കാരായി ചന്ദ്രശേഖരനുമുള്‍പ്പെടെ ഏട്ടുപേരാണ് കേസിലെ പ്രതികളാണെന്നായിരുന്നു സിബിഐ കണ്ടെത്തിയത്. എന്നാല്‍ സി ബി ഐ കണ്ടെത്തലുകളെ മറികടക്കുന്ന കണ്ടെത്തലുകളാണ് കേരളാപൊലീസ് നടത്തിയിരിക്കുന്നത്. സിബിഐ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് നിര്‍ണായക വഴിത്തിരിവ്.

കേസില്‍ പ്രതികളായ ശേഷം കാരായി രാജനും ചന്ദ്രശേഖരനും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഇപ്പോഴും തുടരുകയാണ്. കുറ്റവിമുക്തരാക്കണമൊവശ്യപ്പെട്ട് പലതവണ ഇവര്‍ കോടതിയെ സമീപിച്ചുവെങ്കിലും സിബിഐയുടെ എതിര്‍പ്പിനെത്തുടര്‍ന്ന ഇത് നിരാകരിക്കപ്പെടുകയായിരുന്നു. എന്തായാലും ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ തന്നെ കുറ്റസമ്മതം നടത്തിയതോടെ അഞ്ചുവര്‍ഷത്തോളം നീണ്ട പീഡനകാലത്തിന് അവസാനമാകുമെന്ന പ്രതീക്ഷയിലാണ് കാരായി സഹോദരന്‍മാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News