ഫാസിസത്തിന്റെ നിയമങ്ങള്‍ അനുസരിക്കാനുള്ളതല്ല, ലംഘിക്കാനുള്ളത്; കേന്ദ്രം വിലക്കിയ ഹ്രസ്വചിത്രങ്ങള്‍ ക്യാമ്പസുകളില്‍ പ്രദര്‍ശിപ്പിച്ച് എസ്എഫ്‌ഐ

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയ ഹ്രസ്വചിത്രങ്ങള്‍ ക്യാമ്പസുകളില്‍ പ്രദര്‍ശിപ്പിച്ച് എസ്എഫ്‌ഐ. കാശ്മീര്‍, രോഹിത് വെമുല, ജെഎന്‍യു എന്നീ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് രാജ്യാന്തര ഹ്രസ്വ ഡോക്യുമെന്ററി മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും കേന്ദ്രം വിലക്കിയത്. ഫാസിസത്തിന്റെ നിയമങ്ങള്‍ അനുസരിക്കാനുള്ളതല്ല, ലംഘിക്കാനുള്ളതാണെന്ന് ഉണ്ണി ആറും വിധു വിന്‍സെന്റും പ്രതികരിച്ചു.

കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രദര്‍ശനാനുമതി നിഷേധിച്ച മൂന്നു ചിത്രങ്ങളെ സംസ്ഥാനത്തെ ക്യാമ്പസുകളില്‍ പ്രദര്‍ശിപ്പിക്കുക എന്ന നടപടിക്കാണ് എസ്എഫ്‌ഐ തുടക്കം കുറിച്ചത്. രോഹിത് വെമുല, കശ്മീര്‍ സംഘര്‍ഷം, ജെ.എന്‍.യു വിദ്യാര്‍ത്ഥി സമരം എന്നീ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ഹ്രസ്വ ചിത്രങ്ങള്‍ക്ക് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിനാണ് കേന്ദ്രം വിലക്കേര്‍പ്പെടുത്തിയത്.

ഇത് മറികടന്നു കൊണ്ട് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ കശ്മീരിലെ സംഘര്‍ഷാവസ്ഥയും അവിടുത്തെ യുവാക്കളെ അത് ഏത് രീതിയില്‍ ബാധിക്കുന്നുവെന്ന് കാണിക്കുന്ന എന്‍.സി ഫസിലിന്റെ ‘ഇന്‍ ദി ഷെയിഡ് ഓഫ് ഫോളന്‍ ചിനാര്‍’ പ്രദര്‍ശിപ്പിച്ചു.

ഫാസിസത്തിന്റെ നിയമങ്ങള്‍ അനുസരിക്കാനുള്ളതല്ല ലംഘിക്കാനുള്ളതാണെന്നും അതാണ് ജനാധിപത്യമെന്നും തിരക്കഥാകൃത്ത് ഉണ്ണി ആറും രാഷ്ട്രിയപരമായ ജാഗ്രതയില്ലായ്മ മൂലമാണ് ഫാസിസം നുഴഞ്ഞ് കയറി സ്ഥാനംപിടിക്കുന്നതെന്ന് സംവിധായിക വിധു വിന്‍സെന്റും ചടങ്ങില്‍ പ്രതികരിച്ചു.

വരും ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളമുള്ള ക്യാമ്പസുകളില്‍ ഈ മൂന്നു ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിക്കും. രോഹിത് വെമുലയുടെ മരണവും തുടര്‍ന്ന് സാമൂഹ്യനീതിക്ക് വേണ്ടിയുണ്ടായ പോരാട്ടവും പ്രതിപാതിക്കുന്ന പി.എന്‍ രാമചന്ദ്രയുടെ ‘ദി അണ്‍ബെറെബില്‍ ബീങ് ഓഫ് ലൈറ്റ്‌നെസ്’, ഖചഡവിലെ വിദ്യാര്‍ത്ഥി സമരവും അതിനു പിന്നിലെ കാരണവും തേടുന്ന കാത്തു ലൂക്കോസിന്റെ ‘മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച് ‘ എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. ചിത്രങ്ങളുടെ സംവിധായകരെ കൂടി ഉള്‍പ്പെടുത്തി പ്രതിഷേധം ശക്തിപ്പെടുത്താനാണ് എസ്എഫ്‌ഐയുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News