രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു; നാമനിര്‍ദേശ പത്രിക ഇന്ന മുതല്‍ സമര്‍പിക്കാം; തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങളുമായി പാര്‍ട്ടികള്‍

ദില്ലി: രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം തെരഞ്ഞെടുപ്പു കമ്മീഷന്‍ പുറപ്പെടുവിച്ചു. ഇന്നുമുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പിക്കാം. ജൂണ്‍ 28 ആണ് അവസാനതീയതി. 29ന് സൂക്ഷ്മ പരിശോധന നടക്കും. ജൂലൈ ഒന്നുവരെ പത്രിക പിന്‍വലിക്കാം. ജൂലൈ 17നാണ് തെരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം 20നാണ്.

തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനമായതോടെ പാര്‍ട്ടികള്‍ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങളും ആരംഭിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കെതിരെ പൊതു സമ്മതനായ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം. എന്നാല്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു ശേഷം മതി ഇക്കാര്യത്തില്‍ തീരുമാനം എന്ന അഭിപ്രായം ചില പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുണ്ട്. വൈകുന്നേരം ചേരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യും. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള ചര്‍ച്ചകള്‍ക്കായി ബിജെപി നിയോഗിച്ച രാജ്‌നാഥ് സിംഗും അരുണ്‍ ജെയ്റ്റ്‌ലിയും വെങ്കയ്യ നായിഡുവും ഉള്‍പ്പെടുന്ന മൂന്നംഗ സമിതി പ്രതിപക്ഷ പാര്‍ട്ടികളുമായും ചര്‍ച്ച നടത്തുമെന്നാണ് സൂചന.

ഇടഞ്ഞു നില്‍ക്കുന്ന സഖ്യകക്ഷിയായ ശിവസേനയെ അനുനയിപ്പിക്കുക, എഐഡിഎംകെയുടെ ഇരു വിഭാഗങ്ങളുടെയും പിന്തുണ ഉറപ്പിക്കുക തുടങ്ങിയവയാണ് ബിജെപിക്ക് മുന്നിലുള്ള കടമ്പ. പ്രതിപക്ഷ പാര്‍ട്ടികളുമായി സമവായ ചര്‍ച്ചകള്‍ക്ക് സന്നദ്ധമാണെങ്കിലും പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍ തന്നെ രാഷ്ട്രപതിയകണം എന്നാണ് ആര്‍എസ്എസിന്റെയും ബിജെപി നേതൃത്വത്തിന്റയും താല്‍പ്പര്യം. പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നവരുടെ കൂട്ടത്തില്‍ മഹാത്മാഗാന്ധിയുടെ ചെറുമകന്‍ ഗോപാല്‍ കൃഷ്ണ ഗാന്ധിയുടെ പേരിനാണ് മുന്‍തൂക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News