‘മുസ്‌ലീങ്ങളല്ലാത്തവരോട് ചിരിക്കരുത്’ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ച കേസില്‍ ശംസുദ്ദീന്‍ പാലത്ത് പിടിയിലായി

കൊച്ചി:മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസില്‍ ഒളിവില്‍ കഴിഞ്ഞ ശംസുദ്ദീന്‍ പാലത്തിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടികൂടി. സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ജിദ്ദയിലേക്ക് പോകാനെത്തിയപ്പോഴാണ് ശംസുദ്ദീന്‍ വലയിലായത്. ഇയാളെ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെയ്ക്കുകയായിരുന്നു.

നാട് വിടാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലില്‍ പൊലീസ് നേരത്തെ ശംസുദ്ദീന്റെ വിവരങ്ങള്‍ എമിഗ്രേഷനില്‍ ലുക്കൗട്ടായി ചേര്‍ത്തിരുന്നു. വിമാനത്താവളത്തിലെത്തിയ നടക്കാവ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2016 സെപ്തംബര്‍ ഏഴിനായിരുന്നു ശംസുദ്ദീനെതിരേ കേസെടുത്തത്. കാസര്‍കോട് ജില്ലാ പൊലിസ് മേധാവിക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് കാസര്‍ഗോഡ് പൊലീസാണ് കേസെടുത്തത്. പിന്നീട് നടക്കാവ് സ്റ്റേഷനിലേക്ക് കേസ് മാറ്റുകയായിരുന്നു.
മറ്റ് മതക്കാരോട് ഇസ്ലാം മത വിശ്വാസികള്‍ക്കുള്ള സ്‌നേഹവും ബഹുമാനവും ഒഴിവാക്കണമെന്നും സ്വന്തം സ്ഥാപനങ്ങളില്‍ അന്യമതസ്ഥരെ ജോലിക്ക് നിര്‍ത്താന്‍ പോലും പാടില്ലെന്നും തുടങ്ങിയ വര്‍ഗീയ പരാമര്‍ശങ്ങളായിരുന്നു 2016 ല്‍ ശംസുദ്ദിന്റെ പ്രസംഗത്തിലുണ്ടായിരുന്നത്. കോഴിക്കോട് കാരപ്പറമ്പില്‍ നടന്ന സലഫി പരിപാടിയിലായിരുന്നു ശംസുദ്ദീന്റെ പ്രസംഗം.

ബോധപൂര്‍വം വര്‍ഗീയ കലാപത്തിന് ഇടവരുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് യു എ പി എ പ്രകാരമാണ് ശംസുദ്ദീനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പിന്നീട് യു എ പി എ വകുപ്പ് പിന്‍വലിച്ചിരുന്നു. നിലവില്‍ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിട്ടുള്ളത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here